'പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിച്ചോ?'... ഫേസ്ബുക്കിൽ ട്രെൻഡിങ്! സുധാകരനെതിരെ പാർട്ടിയിലും പടയൊരുക്കം
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസിനുള്ളിൽ ചെറിയ പൊട്ടിത്തെറികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അതീവ ഗുരുതരമായ ഒരു ആരോപണം ഉയർന്നിരിക്കുന്നത്. മോൻസൺ മാവുങ്കൽ പീഡിപ്പിച്ചു എന്ന് പരാതിയുയർത്തിയ യുവതി നടത്തിയ വെളിപ്പെടുത്തലാണ് കെ സുധാകരനെ ഇപ്പോൾ വലിയ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്.
ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ' ആരാണ് അടുത്ത കെപിസിസി പ്രസിഡന്റ്' എന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ഒഴിയേണ്ടി വരുമോ എന്നതാണ് സുപ്രധാന ചോദ്യം. ഭാരവാഹി പട്ടികയിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ഉയർത്തുന്നവർ, ഈ സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ള ചിന്തയിലാണ്.

ഏറെ ശ്രമപ്പെട്ടാണ് കെപിസിസിയുടെ ഭാരവാഹി പട്ടിക തയ്യാറാക്കിയതും അത് ഹൈക്കമാൻഡിനെ കൊണ്ട് അംഗീകരിപ്പിച്ചതും. നൂറ് കണക്കിന് ആളുകൾ ഉണ്ടായിരുന്ന ഭാരവാഹി പട്ടിക 51 ലേക്ക് ചുരുക്കും എന്നായിരുന്നു കെ സുധാകരൻ അവകാശപ്പെട്ടിരുന്നത് എങ്കിലും ഒടുവിൽ അത് 56 ൽ എങ്കിലും എത്തിക്കാൻ കഴിഞ്ഞു എന്നതിൽ കോൺഗ്രസിനും കെ സുധാകരനും ആശ്വസിക്കാം. പക്ഷേ, പാർട്ടിയ്ക്കുള്ളിൽ പുതിയ കലാപങ്ങൾക്ക് തിരികൊളുത്തുകയാണ് ഇത് ചെയ്തിരിക്കുന്നത്.

മോൻസൺ മാവുങ്കൽ വിഷയത്തിൽ കെ സുധാകരൻ നേരത്തേ തന്നെ ആരോപണ വിധേയനാണ്. ആ വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത വിവാദത്തിന് തുടക്കമായിരിക്കുന്നത്. മോൻസൺ മാവുങ്കൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി നൽകിയ പെൺകുട്ടി തന്നെയാണ് സുധാകരനെതിരേയും രംഗത്ത് വന്നിരിക്കുന്നത്. മോൻസൺ മാവുങ്കലിന്റെ തിരുമ്മൽ കേന്ദ്രത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും വന്നിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇവിടെ എത്തുന്നവരുടെ ദൃശ്യങ്ങൾ മോൻസൺ രഹസ്യമായി ചിത്രീകരിച്ചുവച്ചിരുന്നു എന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ കേന്ദ്രത്തിൽ സുധാകരൻ ദിവസങ്ങളോളം ചികിത്സ തേടിയിരുന്നു എന്ന കാര്യം നേരത്തേ പുറത്ത് വന്നിരുന്നതും ആണ്.

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നു എന്ന് ആരോപണം കേട്ട ആളാണ് സുധാകരൻ. ഇപ്പോൾ, ഇത്തരത്തിൽ ധാർമികതാപ്രശ്‌നം ഉന്നയിക്കാൻ തക്കതായ ഒരു ആരോപണം കൂടി ഉയർന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായത്. 'പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിച്ചോ' എന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഹാൻഡിലുകളിൽ നിന്നാണ് ഇത്തരം പോസ്റ്റുകൾ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നത്.

കെ സുധാകരനെതിരെ മറ്റ് രീതികളിൽ എന്തെങ്കിലും നീക്കം നടത്താൻ കോൺഗ്രസിലെ ഗ്രൂപ്പ് നേതൃത്വങ്ങൾ പോലും ഇപ്പോൾ അശക്തരാണ്. അത്തരം ഒരു ഘട്ടത്തിലാണ് ധാർമികതാ പ്രശ്‌നം ഉന്നയിക്കാവുന്ന ഒരു വിവാദത്തിന് തുടക്കമായിരിക്കുന്നത്. നിലവിൽ പുന:സംഘടനയിൽ കടുത്ത വിയോജിപ്പുള്ളവർ ഈ വിഷയത്തെ എങ്ങനെ ഉപയോഗപ്പെടുത്തും എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഈ വിഷയത്തിൽ സുധാകരനെ പരസ്യമായി ഒറ്റപ്പെടുത്താൻ ആരും ഇതുവരെ തയ്യാറായിട്ടില്ല.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് പെൺകുട്ടി ഉയർത്തി ആരോപണം കെ സുധാകരൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ പൂഴിക്കടകൻ ഒന്നും തന്റെ അടുത്ത് എടുക്കേണ്ടതില്ലെന്നാണ് സുധാകരൻ പറയുന്നത്. താൻ വേറെ ജനുസ്സാണെന്നും അങ്ങനെ ഒരു ആരോപണം ഉണ്ടെങ്കിൽ അത് അന്വേഷിച്ചോട്ടേ എന്നും ആയിരുന്നു സുധാകരന്റെ പ്രതികരണം. പെൺകുട്ടി ഉന്നയിക്കും വിധത്തിൽ എന്തെങ്കിലും ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് ചാനലുകളിൽ സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയും സുധാകരൻ മുഴക്കിയിട്ടുണ്ട്.

രണ്ട് തിരഞ്ഞെടുപ്പുകളിൽ അതീവ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിനെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സുധാകരനെ അധ്യക്ഷനായി നിയമിച്ചത്. ഗ്രൂപ്പിന് അതീതമായ നേതൃത്വം എന്ന നിലയിൽ ആണ് സുധാകരൻ ഉൾപ്പെടെയുള്ളവർ സ്വയം അവകാശപ്പെടുന്നതും. എന്നാൽ ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിച്ചതിലും തുടർന്ന് കെപിസിസി ഭാരവാഹികളെ തീരുമാനിച്ചതിലും സുധാകരൻ ഉൾപ്പെടെയുള്ളവരുടെ ഗ്രൂപ്പ് താത്പര്യങ്ങൾ വ്യക്തമാണെന്ന ആരോപണം ആണ് കോൺഗ്രസിനുള്ളിൽ നിന്ന് ഉയരുന്നത്.

ഗ്രൂപ്പില്ലാത്ത നേതൃത്വം എന്ന നിലയിൽ കെ സുധാകരനെ പിന്തുണച്ച് പോന്നിരുന്നവരും ഇപ്പോൾ എതിർപ്പുന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. കെപിസിസി ഭാരവാഹി പട്ടികയിൽ ഇടം നേടിയ കെ ജയന്തിനെ ചൊല്ലിയാണ് വലിയ വിമർശനം ഉയർന്നിരിക്കുന്നത്. നേരത്തേ, പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുയും കുറച്ച് കാലമായി പാർട്ടി പ്രവർത്തനങ്ങൾ തീരെ സജീവമല്ലാതിരിക്കുകയും ചെയ്യുന്ന ആളാണ് ജയന്ത് എന്നാണ് ആക്ഷേപം. അങ്ങനെ ഒരാളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തുക വഴി, സ്വന്തം ഗ്രൂപ്പ് താത്പര്യങ്ങളാണ് സുധാകരൻ പ്രകടമാക്കിയത് എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

കെപിസിസി ഭാരവാഹി പട്ടികയുടെ കാര്യത്തിൽ വിമർശനം ഉന്നയിച്ചുകൊണ്ട് കെ മുരളീധരൻ രംഗത്ത് വന്നു എന്നതും ശ്രദ്ധേയമാണ്. താൻ പട്ടികയെ അനുകൂലിക്കുന്നില്ല, പ്രതികൂലിക്കുന്നും ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചർച്ചകൾ നടന്നിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി സ്മൂത്ത് ആയി നടന്നേനെ എന്ന അഭിപ്രായ പ്രകടനവും മുരളീധരൻ നടത്തിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് നേതാക്കൾ ഈ വിഷയത്തിൽ പരസ്യ വിമർശനങ്ങൾക്ക് തയ്യാറായിട്ടും ഇല്ല.

കഴിഞ്ഞ പ്രവർത്തക സമിതി യോഗം, കോൺഗ്രസിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിൽ കെപിസിസി ഭാരവാഹികളെ ഇപ്പോഴത്തെ പോലെ നിയമിക്കേണ്ടതുണ്ടോ എന്ന ചോദ്യവും കോൺഗ്രസിൽ ഉയർന്നിരുന്നു. എന്നാൽ, അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഭാരവാഹി പട്ടിക പ്രഖ്യാപിക്കപ്പെട്ടത്. പാർട്ടിയ്ക്കുള്ളിലും ഹൈക്കമാൻഡിന് മുന്നിലും കെ സുധാകരൻ കൂടുതൽ ശക്തനാകുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു. ഇത്തരമൊരു ഘട്ടത്തിൽ സുധാകരനെതിരെ എന്ത് ആയുധം കിട്ടിയാലും അത് ഉപയോഗിക്കുക എന്നതാണ് എതിർപക്ഷത്തിന്റെ നിലപാട്.

ഇതിനിടെ ഭാരവാഹി പട്ടികയെ ചൊല്ലി മറ്റൊരു ആക്ഷേപവും ഉയർന്നിട്ടുണ്ട്. കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർക്കാണ് പുന:സംഘടനയിൽ കൂടുതൽ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത് എന്നതാണത്. എന്നാൽ പട്ടിക തയ്യാറാക്കുന്നകിൽ കെസി വേണുഗോപാലിന്റേയോ ഹൈക്കമാൻഡിന്റേയോ ഒരു ഇടപെടലും ഉണ്ടായിരിന്നില്ല എന്ന വാദമാണ് കെ സുധാകരൻ ഉന്നയിക്കുന്നത്. പ്രാതിനിധ്യം ഏറ്റവും കുറവ് എ ഗ്രൂപ്പിനാണ്. എ ഗ്രൂപ്പ് പ്രതിനിധി എന്ന നിലയിൽ അറിയപ്പെട്ടിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, പക്ഷേ പട്ടികയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications