വന്ദേഭാരതിൽ 1900 ത്തോളം പേർക്ക് യാത്ര ചെയ്യാം;, 24 കോച്ചുകളുള്ള 50 സ്ലീപ്പർ ട്രെയിനുകൾ ഒരുങ്ങുന്നു
ചെന്നൈ: ദീർഘദൂര രാത്രിയാത്രാ സർവീസുകൾക്കായുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് (ഐ സി എഫ്) ആദ്യഘട്ടത്തിൽ 50 സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാനുള്ള ചുമതല. ഓരോ ട്രെയിനിലും പാൻട്രി കാർ ഉൾപ്പെടെ 24 കോച്ചുകളുണ്ടാകും,. കൂടാതെ എസി-1, എസി-2, എസി-3 ക്ലാസുകളിൽ ആധുനിക സ്ലീപ്പർ സൗകര്യങ്ങളും ലഭിക്കും. അതായത് ഒറ്റയടിക്ക് ഏകദേശം 1900 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന് സാരം.
സ്ലീപ്പർ ട്രെയിനുകളുടെ രൂപകൽപ്പന പൂർത്തിയായെന്നും ആദ്യത്തെ റേക്കിന്റെ നിർമ്മാണവും ആരംഭിച്ചെന്നും ഐ സി എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. 2026 അവസാനത്തോടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് സമാനമായി മെച്ചപ്പെട്ട എയറോഡൈനാമിക്സ്, ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെട്ട ഇന്റീരിയറുകൾ, മികച്ച സസ്പെൻഷൻ, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവ സ്ലീപ്പർ ട്രെയിനുകളിലും ഉണ്ടാകും.
ആദ്യത്തെ 50 ട്രെയിനുകൾ പൂർത്തിയാക്കിയ ശേഷം, 200 വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ കൂടി നിർമ്മിക്കാനാണ് ഐ സി എഫ് പദ്ധതി. ഇതോടെ ഐ സി എഫ് നിർമ്മിക്കുന്ന ട്രെയിനുകളുടെ എണ്ണം 250 ആയി ഉയരും. ഇതിനിടയിൽ, 200 സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമ്മിക്കുന്നതിനുള്ള കരാർ രണ്ട് സ്വകാര്യ കൺസോർഷ്യങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇത് വരുന്ന വർഷങ്ങളിൽ വൻതോതിലുള്ള വിന്യാസത്തെയാണ് സൂചിപ്പിക്കുന്നത്.
പഴയ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായി, ആവശ്യകത അനുസരിച്ച് ഘട്ടം ഘട്ടമായി ഉത്പാദനം തുടരും. നിലവിൽ, ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി ഇ എം എൽ) 16 കോച്ചുകളുള്ള രണ്ട് പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിച്ചിട്ടുണ്ട്. റെയിൽവേയിൽ നിന്നുള്ള മുൻ കരാർ പ്രകാരം എട്ട് ട്രെയിനുകൾ കൂടി ബി ഇ എം എൽ ഉടൻ കൈമാറും. അതേസമയം ആദ്യ സ്ലീപ്പർ ട്രെയിൻ ഡിസംബർ അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചത്.

രാജധാനി, തുരന്തോ തുടങ്ങിയ ദീർഘദൂര എക്സ്പ്രസ്സുകളേക്കാൾ മികച്ച യാത്രാനുഭവമായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്രക്കാർക്ക് ആസ്വദിക്കാനാകുക. അതിവേഗ യാത്ര, മികച്ച യാത്രാനുഭവം, ലോകോത്തര സൗകര്യങ്ങളായ ഓൺബോർഡ് ഇൻഫോടെയ്ൻമെന്റ്, മോഡുലാർ ബർത്തുകൾ, സെൻസർ അധിഷ്ഠിത വാഷ്റൂമുകൾ, മെച്ചപ്പെട്ട അഗ്നിസുരക്ഷ സംവിധാനങ്ങൾ എന്നിവയെല്ലാം സ്ലീപ്പർ ട്രെയിനിന്റെ പ്രത്യേകതകളായിരിക്കും.
മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വേഗതയിൽ (പ്രവർത്തനക്ഷമമായ വേഗത ഏകദേശം 160-180 കിമീ / മണിക്കൂർ) രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ട്രെയിനുകൾ രാജ്യത്തെ മെട്രോ നഗരങ്ങളിലായിരിക്കും ആദ്യം അവതരിപ്പിച്ചേക്കുകയെന്നാണ് അഭ്യൂഹങ്ങൾ.
ആധുനികവൽക്കരണത്തിന്റെ ഭാഗമായി, ഇന്ത്യൻ റെയിൽവേ പഴയ ഐ സി എഫ്-ഡിസൈൻ കോച്ചുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കി, മെയിൽ/ എക്സ്പ്രസ് ട്രെയിനുകളിലെ മുഴുവൻ കോച്ചുകളും സുരക്ഷിതവും സൗകര്യപ്രദവുമായ എൽ എച്ച് ബി (Linke-Hofmann-Busch) കോച്ചുകളാക്കി മാറ്റുകയാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടുതലായി അവതരിപ്പിക്കുന്നത് ഈ മാറ്റത്തിന് കൂടുതൽ വേഗത നൽകും. ഇതിലൂടെ രാജ്യത്തെ മിക്കവാറും എല്ലാ പ്രമുഖ ദീർഘദൂര സർവീസുകളും ഉടൻ തന്നെ ആധുനികവും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതുമായ റോളിംഗ് സ്റ്റോക്കുകളോടെ പ്രവർത്തിക്കും. ഇത് കൂടുതൽ സുരക്ഷിതവും വേഗതയേറിയതും യാത്രക്കാർക്ക് സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കും.












Click it and Unblock the Notifications