മലയാളിത്തിളക്കം; വോയ്സ് ഓസ്ട്രേലിയ ബ്ലൈൻഡ് ഓഡീഷനിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ വംശജയായി ഷാർലറ്റ്
വോയ്സ് ഓസ്ട്രേലിയ എന്ന പ്രശസ്ത റിയാലിറ്റി ഷോയെക്കുറിച്ച് അറിയാത്തവർ കുറവായിരിക്കും. ആരും ആഗ്രഹിക്കുന്ന വേദി. ഇപ്പോൾ വോയ്സ് ഓഫ് ഓസ്ട്രേലിയ 2023 ന്റെ ബ്ലൈൻഡ് ഓഡിഷനിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശയായി മാറിയിരിക്കുകയാണ് മലയാളിയായ ഇരുപതുകാരിയായ ഷാർലറ്റ് ജിനു.
ഓസ്ട്രേലിയിലെ സിഡ്നിയിൽ സ്ഥിരതാമസമാക്കിയ കോട്ടയം വാണിപ്പുരയ്ക്കൽ ജിനു ജേക്കബ്ബിന്റേയും സിൻസി ജേക്കബ്ബിന്റേയും മകളാണ് ഷാർലറ്റ്. ഈ നേട്ടം ചെറിയ നേട്ടമല്ല, അരലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 പേരാണ് ഓഡീഷനിൽ ഉണ്ടായിരുന്നത്.

PC: Instagram Voice Australia, Instagram Charlotte Ginu
മേജർ ലേസർ, ഡിജെ സ്നേക് എന്നിവരുടെ പ്രസിദ്ധമായ 'ഓ ലീൻ' എന്ന ഗാനത്തിന് ഒപ്പം സ്വന്തമായി ചിട്ടപ്പെടുത്തിയ സ്വരങ്ങൾ ചേർത്ത് ആണ് ഷാർലറ്റ് പാടിയത്. ബ്ലൈൻഡ് ഓഡീഷനിൽ ചുവന്ന സാരിയുടുത്താണ് ഷാർലറ്റ് പാടിയത്. ഷാർലറ്റിന്റെ പാട്ടിൽ വിധി കർത്താക്കൾ പോലും അത്ഭുതപ്പെട്ടു പോയി. ഷാർലറ്റ് പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
12 വർഷമായി യുവതി ശാസ്ത്രീയ സംഗീതവും കർണാട്ടിക് മ്യൂസിക്കും പഠിക്കുന്നു. ഇതിനൊപ്പം തന്നെ വെസ്റ്റേൺ മ്യൂസിക്കും ഭരതനാട്യവും ഹിപ്ഹോപ്പും ബോളിവുഡ്, തമിഴ് കൂത്ത് തുടങ്ങിയവും പരിശീലിക്കുന്നു. കർണാടക സംഗീതത്തിൽ ഡോ. വെള്ളിനേഴി സുബ്രഹ്മണ്യവും ലളിതസംഗീതത്തിൽ സജിത ബിനുവും ആണ് അധ്യാപകർ.
സിഡ്നി മക്വയ്റി സർവകലാശാലയിൽ സ്പീച്ച് ആന്റ് ഹിയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രിക്ക് പഠിക്കുകയാണ് ഷാർലറ്റ്. ഓസ്ട്രേലിയൻ പോസ്റ്റൽ സർവ്വീസിലാണ് പിതാവ് ജിനു. അമ്മ സിൻസി നഴ്സാണ്. സഹോദരി നിയമ വിദ്യാർത്ഥിനി ആണ്.
വോയ്സ് ഓസ്ട്രേലിയയുടെ ബ്ലൈൻഡ് ഓഡീഷൻ നിസ്സാരമല്ല. ജയിച്ചുകയറാൻ കുറച്ച് പാടാണ്. എന്താണ് ബ്ലൈൻഡ് ഓഡീഷൻ എന്ന് വിശദമായി അറിയാം. സാധാരാണ ഒഡീഷനിൽ മത്സരാർത്ഥികൾ പാട്ടുപാടുമ്പോൾ വിധികർത്താക്കൾ മുന്നിൽ ഉണ്ടാകുമല്ലോ, എന്നാൽ ഈ ബ്ലൈൻഡ് ഓഡീഷൻ കുറച്ച് വ്യത്യസ്തമാണ്.
മത്സരാർത്ഥി പാട്ടുപാടാൻ വരുമ്പോൾ വിധികർത്താക്കൾ തിരിഞ്ഞാണ് ഇരിക്കുക. മത്സരാർത്ഥിയുടെ പ്രകടനം ഇഷ്ടപ്പെടുകയാണെങ്കിൽ വിധികർത്താക്കൾ സ്വമേധയാ മുന്നിലേക്ക് തിരിയും. അങ്ങനെ സംഭവിച്ചാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കും. എന്നാൽ തിരിയുന്നില്ലെങ്കിൽ മത്സരാർത്ഥി പുറത്താകും. എന്തായാലും വലിയ നേട്ടമാണ് ഈ മലയാളി വേരുള്ള പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്












Click it and Unblock the Notifications