പാലക്കാട് വെള്ളം ലഭിക്കാതെ കൃഷി നശിക്കുന്നു; വരൾച്ചയിൽ രണ്ടാം വിള കൃഷി നാശം
പാലക്കാട് : വെള്ളം ലഭിക്കാതെ കൃഷിനാശം പതിവായതോടെ ജലസേചനത്തിനുള്ള വഴി തേടുകയാണ് മരുതറോഡ്–ചെമ്പലോട് പാടശേഖര സമിതിയിലെ കർഷകർ. പ്രദേശത്ത് രണ്ടാം വിള കൃഷി നാശം പതിവാണ്. 2016–17 വർഷത്തെ ഒന്നാം വിളയെയും ഉണക്കം ബാധിച്ചു. വാളയാർ അണക്കെട്ടിൽ നിന്നാണ് പാടശേഖരത്തിലേക്ക് ജലം എത്തിക്കേണ്ടതെങ്കിലും മതിയായ അളവിൽ വെള്ളം എത്തുന്നില്ല. വർഷങ്ങളായി ഇതാണു സ്ഥിതി. ചിറ്റൂർപ്പുഴയിൽ നിന്ന് ഇവിടേക്ക് ജലം എത്തിക്കാൻ വഴിയുണ്ടെങ്കിലും അതിനും നടപടിയില്ലെന്ന് സമിതി ഭാരവാഹികൾ പറയുന്നു.
നൂറിലേറെ കർഷകർ അംഗങ്ങളായ പാടശേഖരത്തിൽ 150 ഹെക്ടറിൽ നെൽകൃഷി ഇറക്കുന്നുണ്ട്.വാളയാർ അണക്കെട്ടിൽ നിന്നാണ് പള്ളത്തേരി, എലപ്പുള്ളി മേഖലകളിലേക്കും വെള്ളം എത്തിക്കുന്നത്. അതേ സമയം നോമ്പിക്കോടു വരെ മാത്രമേ കാര്യക്ഷമമായ ജലവിതരണം സാധ്യമാകൂന്നുള്ളൂ എന്ന് കർഷകർ പറയുന്നു.
വാലറ്റ പ്രദേശമായ മരുതറോഡ്–ചെമ്പലോട് പാടശേഖരത്തിലേക്ക് പേരിനു പോലും ജലം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ട് ജലസേചനം സാധ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. വെള്ളം ലഭിക്കുന്നില്ലെങ്കിലും കർഷകർ കൃത്യമായി ജലനികുതി അടയ്ക്കുന്നുണ്ട്. ഈ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുണ്ട്. നഗരത്തോടു ചേർന്ന് നെൽകൃഷി നിലനിൽക്കുന്ന പ്രദേശം കൂടിയാണ് ചെമ്പലോട്.
ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചെങ്കിലും ജലക്ഷാമം പരിഹരിക്കാൻ ഇത് ഉപകരിച്ചിട്ടില്ല.
പാലക്കാട് സൗരോർജ വേലിയും മറികടന്ന് കാട്ടാനകളുടെ ആക്രമണം