കാട്ടാന വിളയാട്ടം മുണ്ടൂര്‍ ഭാഗത്ത് വീണ്ടും സജീവമാകുന്നു, കർഷകർ ദുരിതത്തിൽ
പാലക്കാട്: കാട്ടാന വിളയാട്ടം മുണ്ടൂര്‍ ഭാഗത്ത് വീണ്ടും സജീവമാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒടുവുംകാട്ടിലെത്തിയ കാട്ടാനകള്‍ നൂറിലധികം കുലച്ച സ്വര്‍ണമുഖി നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ആലിങ്കല്‍ ബേബിച്ചന്റെയാണ് നശിപ്പിച്ച വാഴകള്‍. 50 കിലോ തൂക്കംവരുന്ന കുലകളാണ് നശിപ്പിക്കപെട്ടത്. വീടിനോടുചേര്‍ന്നുള്ള പിന്‍വശത്തെ തോട്ടത്തിലാണ് കാട്ടാനകളെത്തിയത്. വീടിന് സമീപംവരെ ആനകള്‍ എത്തിയതിന്റെ കാല്പാടുകളുണ്ട്. തോട്ടത്തിനുചുറ്റും തീര്‍ത്ത വൈദ്യുതവേലി തകര്‍ത്താണ് കയറിയിരിക്കുന്നത്.
വേലിയും മറ്റും ചവിട്ടിപ്പൊളിച്ച നിലയിലാണ്. ബേബിച്ചന് ഒന്നരലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സമീപത്തെ ആലിങ്കല്‍ ശാന്തിയുടെ വീട്ടിലെ മൂന്ന് കായ്ക്കുന്ന തെങ്ങുകളും തട്ടിയിട്ടിട്ടുണ്ട്. പുലര്‍ച്ചെ രണ്ടിനുശേഷമായിരിക്കണം ആനകളെത്തിയിട്ടുണ്ടാവുക എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെങ്ങ് മറിച്ചിട്ട് തിരിച്ചുപോകുമ്പോഴാണ് ആന വന്ന വിവരം അറിഞ്ഞത്. ആനകള്‍ തോട്ടത്തില്‍ കയറിയത് അറിയാതിരുന്നതാണ് വന്‍ നാശത്തിന് കാരണമായത്. കാട്ടാനകള്‍ മൂന്നെണ്ണമുണ്ടായിരുന്നതായി സംശയിക്കുന്നു. നാടുചുറ്റാനായി സ്ഥിരമെത്താറുള്ള മൂവര്‍സംഘമാവാനാണ് സാധ്യതയെന്ന് പരിസരവാസികള്‍ പറയുന്നു.

വേനലില്‍ മറ്റ് കൃഷികള്‍ കുറവായതിനാല്‍ തീറ്റതേടി എത്തിയതായാണ് നിഗമനം. അടുത്ത ദിവസവും വാഴ തിന്നാന്‍ വരുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം. പ്രദേശത്ത് തെരുവുവിളക്കിനായി മാസങ്ങള്‍ക്കുമുമ്പ് കമ്പികള്‍ വലിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികളായിട്ടില്ല. ആനകള്‍ എത്തിയത് രണ്ടുദിവസംമുമ്പ് രണ്ടുദിവസമായി മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്ത് അതിര്‍ത്തിപ്രദേശങ്ങളില്‍ കാട്ടാനകള്‍ സാന്നിധ്യമറിയിച്ചുതുടങ്ങിയിട്ട്. ഞാറക്കോട്, മുല്ലക്കരകോളനി ഭാഗങ്ങളിലെത്തിയ ഇവയെ വനംവകുപ്പ് ജീവനക്കാര്‍ തുരത്തിയിരുന്നു.
വാളയാര്‍ ഭാഗത്തുനിന്ന് തുരത്തിയപ്പോള്‍ മുണ്ടൂര്‍ ഭാഗത്തേക്ക് എത്തിയതായാണ് സംശയിക്കുന്നത്. വര്‍ഷങ്ങളായി നാട്ടാനകളെപ്പോലെ ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാനകള്‍ ഉള്‍ക്കാട്ടിലേക്ക് പോകാന്‍ കൂട്ടാക്കാതായിരിക്കുകയാണ്. കാട്ടാനശല്യം ഭയന്ന് മലയോരമേഖലയിലെ വീട്ടുവളപ്പിലെയടക്കം ചക്കകള്‍ വെട്ടിക്കളയുകയാണ്. കൃഷികള്‍ പലരും ഉപേക്ഷിച്ചു. മൂന്നുവര്‍ഷത്തോളമായി കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications