'മ്യൂസിക് ഡയറക്ടറെ കുറിച്ച് ഞാൻ പറഞ്ഞതല്ലേ, എല്ലാം പറയാം, കുടുംബത്തെ നശിപ്പിച്ചതടക്കം'; തുറന്നടിച്ച് ബാല
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ബാല. സിനിമ മേഖലയിൽ ഉയർന്ന മറ്റ് പരാതികളും കേസുകളും പോലെ തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടും മാറുമെന്നും കമ്മിഷനും അന്വേഷണങ്ങളും എല്ലാം പൂർത്തിയായാലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ലെന്നും ബാല. യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകളിലേക്ക്
'ഇപ്പോൾ നിലവിൽ സിനിമാ രംഗത്ത് എത്ര പോലീസ് കേസുകൾ ഉണ്ട്, എത്ര സെലിബ്രിറ്റികളുടെ പേരിൽ കേസുണ്ട്. അവർക്കൊക്കെ എന്തെങ്കിലും സംഭവിച്ചോ ഇല്ലല്ലോ. ന്യായം ആരുടെ ഭാഗത്താണോ അവർക്കൊപ്പം ഞാൻ നിൽക്കും. സ്ത്രീയുടെ ഭാഗത്താണ് ന്യായമെങ്കിൽ അവരുടെ പക്ഷത്ത് ഞാൻ ഉണ്ടാകും. ഒരാളുടെ സെലിബ്രിറ്റി സ്റ്റാറ്റസും പണവും കണ്ട് പെണ്ണാണ് ആണിനെ ഹരാസ് ചെയ്യുന്നതെങ്കിൽ തീർച്ചയായും സ്ത്രീക്ക് ശിക്ഷ ലഭിക്കണം.

ഈ കമ്മിഷനും അന്വേഷണങ്ങളും എല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ല. അത് എനിക്കും നിങ്ങൾക്കും അറിയാം. എത്രയോ വർഷം മുൻപ് എത്രയോ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നോ. പക്ഷേ ഇപ്പോൾ സ്ത്രീകൾ ധൈര്യമായി മുന്നോട്ടുവന്ന പരാതികൾ പറയുന്നുണ്ട് എന്നത് ഞാൻ അഭിനന്ദിക്കുന്നു. അവരുടെ പോരാട്ടത്തിന് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾ നിയമത്തിന് മുൻപിൽ തോറ്റ് പോകുകയാണ്. ഇതുവരെ രജിസ്റ്റർ ചെയ്ത ഒരു കേസിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഒരു പെണ്ണ് കേസ് ഉണ്ടായാൽ ഉടനെ ദുബായിലേക്ക് ഓടി പോവുകയാണ്. അവിടെ ഒരു മാസത്തോളം നിൽക്കും. കാരണം ഒരു മാസം കഴിഞ്ഞാൽ നിങ്ങൾ ഇതൊക്കെ മറന്ന് പോകുമല്ലോ. ദുബായിൽ പോയി കള്ളുകുടിച്ച് ജോളി ആയിരിക്കും. ഇവിടെ ജാമ്യം കിട്ടും. അത് കഴിഞ്ഞ് ഒരു പത്ത് ദിവസത്തിന് ശേഷം ആ പെണ്ണിനെ വിളിച്ച് നമുക്ക് കോംപ്രമൈസ് ചെയ്യാം, നിനക്ക് 20 ലക്ഷമോ 30 ലക്ഷമോ തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്. ഞാൻ സത്യം തുറന്നു പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല.
ഒരു പെണ്ണ് വന്ന് ഒരു കേസ് പറയുമ്പോൾ അവൾക്ക് എത്രമാത്രം ധൈര്യം ഉണ്ടായിരിക്കും. അതു കൊടുത്തു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും എല്ലാവരും അറിയും. ആ പ്രക്രിയയിൽ കോടതിയും സ്റ്റേഷനുമൊക്കെ കയറി ഇറങ്ങേണ്ടി വരും. ഇവൾ ഇങ്ങനെ പോയവളാണ് എന്ന് നാട്ടുകാർ ആക്ഷേപിക്കും. ഈ കേസ് ഒന്നോ രണ്ടോ മൂന്നോ വർഷം നീണ്ട് പോകും. സ്ത്രീകൾക്ക് ഇതൊന്നും താങ്ങാൻ സാധിക്കില്ല. അവസാനം ഈ സമൂഹവും അവളെ തെറ്റായൊരു സ്ത്രീയാക്കി മാറ്റും.
ഒത്തുതീർപ്പിന് വിളിച്ച് കാശ് വാങ്ങി സെറ്റിൽ ചെയ്യുമ്പോളാണ് അവൾ മോശമാകുന്നത്. അല്ലാതെ വഴിതെറ്റി പോകുന്നതല്ല. വേറെ വഴിയില്ല അവർക്ക്. എന്റെ ജീവിതത്തിൽ നടന്ന കാര്യം ഞാൻ പറയാം. ഒരു മ്യൂസിക് ഡയറക്ടർ ഉണ്ട് എന്ന് ഞാൻ പേരെടുത്ത് പറഞ്ഞിട്ടുണ്ട്.
പ്രശസ്തിക്ക് വേണ്ടി ആണുങ്ങളെ ചതിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. അതുപോലെ കാമഭ്രാന്തന്മാരായ ആണുങ്ങളും ഇവിടെ ഉണ്ട്. തെളിവടക്കം ഞാൻ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ചുരിദാറോ സാരിയോ ഉടുത്ത് വന്ന് പറഞ്ഞാൽ നിങ്ങൾ അതൊക്കെ കേട്ടിരുന്നു. ഞാൻ ആണായത് കൊണ്ട് ആരും ശ്രദ്ധിക്കില്ല. വോയിസ് ക്ലിപ്പ് അടക്കം തെളിവായി ഞാൻ പുറത്തുവിട്ടില്ലേ. കേട്ട് മറന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നു, അത് കേട്ടു, ഇനി മറക്കും.
എന്നെ നിങ്ങൾ ലൈവിൽ കൊണ്ടുവാ, ഞാൻ എല്ലാം പറയാം. കാമഭ്രാന്തുള്ളവർ ആര്, മറ്റുള്ളവരുടെ കുടുംബത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ട്, മക്കളും ഭാര്യയുമുള്ള കുടുംബം നോക്കാതെ എങ്ങനെ ഒക്കെ ഒരു കുടുംബത്തെ നശിപ്പിച്ചിട്ടുണ്ട്, നിയമം എങ്ങനെ അതിനോട് പ്രതികരിച്ചിട്ടുണ്ട്, നിയമം ഉണ്ടോ ഇങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ പറയാം', ബാല പറഞ്ഞു.












Click it and Unblock the Notifications