'നല്ല ഡ്രസ് ധരിച്ച് പോകുന്നുവെന്നാണ് വിമർശനം, ചെറിയ ബുദ്ധിമുട്ടുണ്ട്, ഒരു ജോലി വേണം'; കൊല്ലം സുധിയുടെ ഭാര്യ
കൊച്ചി: ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. 'ചെറിയ ബുദ്ധിമുട്ടുകളുണ്ട്. എല്ലാവരും എല്ലാകാലത്തും സഹായിക്കാൻ ഉണ്ടാകില്ല. ഒരു ജോലിയാണ് തനിക്ക് ഇപ്പോൾ അത്യാവശ്യം', ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു. എന്ത് ചെയ്താലും കടുത്ത നെഗറ്റീവുകൾ കേൾക്കേണ്ടി വരാറുണ്ടെന്നും അഭിമുഖത്തിൽ രേണു പറഞ്ഞു. രേണുവിന്റെ വാക്കുകളിലേക്ക്
'ഇത്രയും സ്നേഹനിധിയായ ഭർത്താവ് മരിച്ചത് എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ ആക്സപ്റ്റ് ചെയ്തില്ലെങ്കിൽ ഒരുപക്ഷെ എനിക്ക് ഭ്രാന്തായേനെ. മക്കൾ ഉള്ളത് കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. സുധി ചേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ട് തുടങ്ങിയത്. മൂത്ത മകൻ പറയും അമ്മ അച്ഛനെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇൻസ്റ്റഗ്രാമിൽ ഉണ്ട് അവരുടെ മെസ്സേജുകൾക്ക് അമ്മ മറുപടി കൊടുക്കണേയെന്നൊക്കെ.

ഞാൻ എന്ത് ചെയ്താലും നെഗറ്റീവ് വരും. പക്ഷേ ഞാൻ അതിനൊന്നും ചെവി കൊടുക്കുന്നില്ല. കാരണം പറയുന്നവര് പറയട്ടെ. നമ്മളെ സ്നേഹിക്കുന്ന, മനസിലാക്കുന്ന കുറച്ചുപേർ മതി.
നല്ല ഡ്രസ് ധരിച്ച് അവൾ ബസിൽ പോകുന്നുവെന്നൊക്കെ പറയുന്നവരുണ്ട്. ഓരോ ആവശ്യങ്ങൾക്കാണ് ഞാൻ പോകുന്നത്. വിധവ സർട്ടിഫിക്കറ്റ്, വിധവ പെൻഷൻ, ജോലിടെ കാര്യത്തിന് ഓടണം, ഇതിനെല്ലാം വേണ്ടിയാണ് ഞാൻ ഓടുന്നത്. നമ്മുടെ ആവശ്യങ്ങൾക്ക് ഞാനല്ലേ ഓടാനുള്ളു, മക്കളെക്കൊണ്ട് ഓടിക്കാന്‍ പറ്റില്ല. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ഒരിടത്തേക്കും വിടത്തില്ലായിരുന്നു.
ഏട്ടൻ മരിച്ച സമയത്ത് പലരും സഹായിച്ചിരുന്നു. പലരും വിളിക്കാറും സഹായിക്കാറുമൊക്കെയുണ്ട്. അരിയൊക്കെ റേഷൻ കടയിൽ നിന്ന് കിട്ടുന്നുണ്ട്. എനിക്കൊരു ജോലിയാണ് ഇപ്പോൾ അത്യാവശ്യം. എന്നും എല്ലാവരും സഹായിക്കണമെന്നില്ല. നാളെയും ജീവിക്കണമല്ലോ. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട്, അങ്ങനെ എല്ലാം പുറത്ത് പറയാൻ പറ്റില്ല. ജോലിയാണ് ഇപ്പോൾ അത്യാവശ്യം', രേണു പറഞ്ഞു.
ജൂൺ 5നായിരിന്നു കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. വടകരയിൽ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം. സുധിക്കൊപ്പം ബിനു അടിമാലി, മഹേഷ് കഞ്ഞുമോൻ, ഉല്ലാസ് അരൂർ തുടങ്ങിയ താരങ്ങളും കാറിൽ ഉണ്ടായിരുന്നു ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications