ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്നും ആദ്യ പുറത്താകുക ആ താരമോ? വോട്ടെടുപ്പില്‍ ഏറെ പിന്നിലെന്ന്
അടിയും ബഹളവുമൊക്കെയായി ആദ്യം ദിനം മുതല്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 6 പ്രേക്ഷകർക്കിടയില്‍ ശ്രദ്ധനേടുകയാണ്. പല താരങ്ങള്‍ തമ്മിലും ഇതിനോടകം കൊമ്പുകോർക്കുകയും കൂട്ടുകൂടുകയും ചെയ്തു. അടികളില്‍ പലതും സ്ക്രീന്‍ സ്പെയിസ് കിട്ടാനുള്ള നാടകങ്ങള്‍ മാത്രമാണന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
രണ്ട് കോമണേഴ്സ് ഉള്‍പ്പെടെ 19 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിലുള്ളത്. ശരണ്യ ആനന്ദ്, സുരേഷ് മേനോൻ, അർജുൻ ശ്യാം ഗോപൻ, നോറ മുസ്‌കാൻ, ഗബ്രി ജോസ്, അപ്‌സര, ശ്രീരേഖ, രതീഷ് കുമാർ, ജാൻമോണി ദാസ്, ശ്രീതു കൃഷ്ണൻ, സിജോ ജോൺ, അസി റോക്കി, ഋഷി,ജാസ്മിൻ ജാഫർ, യമുന റാണി, ജിൻ്റോ, അൻസിബ ഹസ്സൻ എന്നിവരാണ് ഈ സീസണിലെ മത്സരാർത്ഥികള്‍.

ആദ്യ ദിനത്തില്‍ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന ടാസ്കായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനിടയിലും താരങ്ങളും പരസ്പരം ഏറ്റുമുട്ടി. ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരത്തിനൊടുവില്‍ അർജുന്‍ ക്യാപ്റ്റനായി മാറുകയും ചെയ്തു. ക്യാപ്റ്റനെ തിരഞ്ഞെടുത്തതിന് പിന്നാലെ വിവിധ പ്രവർത്തനങ്ങള്‍ക്കായുള്ള ഗ്രൂപ്പിനേയും അതിന്റെ ലീഡർമാരേയും തിരഞ്ഞെടുത്തു.
ഇതിന് പിന്നാലെയാണ് സീസണിലെ ആദ്യ ആഴ്ചയിലെ എവിക്ഷനിലേക്കുള്ള താരങ്ങളേയും മത്സരാർത്ഥികള്‍ നോമിനേറ്റ് ചെയ്തു. ശരണ്യ ആനന്ദ്, സിജോ ജോൺ, നോറ മുസ്‌കാൻ, ജിൻ്റോ, രതീഷ് കുമാർ, അൻസിബ ഹസ്സന്‍ സുരേഷ് മേനോൻ, അസി റോക്കി എന്നിവരാണ് ആദ്യ ആഴ്ചയിലെ എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍.
എവിക്ഷന്‍ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ പട്ടികയില്‍ ഉള്‍പ്പെട്ടവർ കൂടുതല്‍ സജീവമാകുകയും മനപ്പൂർവ്വമാണെങ്കിലും അല്ലെങ്കിലും സ്ക്രീന്‍ സ്പെയിസ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയം ചെയ്യുന്നു. ബിഗ് ബോസ് സീസണ്‍ 6 ലെ വോട്ടെടുപ്പും ആരംഭിച്ച് കഴിഞ്ഞു. ഇതോടെ തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്കായി വോട്ട് പിടിക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ തുടങ്ങിയിട്ടുമുണ്ട്.
വോട്ടെടുപ്പ് സംബന്ധിച്ച പല തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതൊക്കെ എത്രത്തോളം ശരിയാണ് എന്ന് ഒരു ഉറപ്പുമില്ല. ഒരു റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സിജോ ജോണാണ് മുന്നിലുള്ളത്. പ്രേക്ഷകരിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ച രതീഷ് കുമാറും ജിൻ്റോയുമാണ് തൊട്ടുപിന്നില്‍. നോറയും സുരേഷും റോക്കിയുമാണ് അവസാന സ്ഥാനങ്ങളിലുള്ളത്. ഇതില്‍ തന്നെ സുരേഷും റോക്കിയും വളരെ അപകടത്തിലാണെന്നും ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications