ജാസ്മിന്റെ കാമുകൻ വൈൽഡ് കാർഡായി എത്തുമോ?,ബിഗ് ബോസ് വിളിച്ചോ?; മറുപടിയുമായി അഫ്സൽ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ 19 പേരായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്നാഴ്ച പിന്നിടുമ്പോൾ 5 മത്സരാർത്ഥികളാണ് ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. ഷോയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ട രതീഷ് കുമാറായിരുന്നു ആദ്യം തന്നെ ഷോയിൽ നിന്നും പോയത്. പിന്നാലെ നിഷാന, സുരേഷ് എന്നീ മത്സരാർത്ഥികൾ പുറത്തായി.
നാലാമതായി അസി റോക്കിയാണ് പുറത്തായത്. ബിഗ് ബോസിന്റെ നിയമങ്ങൾ ലംഘിച്ചതോടെയാണ് റോക്കി ഷോയിൽ നിന്നും പുറത്ത് പോകുന്നത്. സഹമത്സരാർത്ഥിയായ സിജോയെ റോക്കി തല്ലിയതാണ് പുറത്താകലിന് കാരണമായത്. അതേസമയം റോക്കിയുടെ അടിയേറ്റതോടെ പരിക്കേറ്റ സിജോ ശസ്ത്രക്രിയയ്ക്ക് വിധേയമായി വിശ്രമത്തിലായതിനാൽ തിരികെ വരാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗെയിം മുന്നോട്ട് പോകണമെങ്കിൽ വ്യത്യസ്തരായ കൂടുതൽ മത്സരാർത്ഥികൾ എത്തണമെന്നും വൈൽഡ് കാർഡുകളായി ഉടൻ തന്നെ അവരെ ഹൗസിനുള്ളിലേക്ക് കയറ്റിവിടണമെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വീക്കെന്റ് എപ്പിസോഡിൽ ഇത്തരത്തിൽ വൈൽഡ് കാർഡ് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.

നിലവിൽ 6 പേര് വൈൽഡ് കാർഡ് ആയി എത്തിയേക്കുമെന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ ചർച്ചകൾ. ഇതിലൊരാൾ അഭിഷേക് ശ്രീകുമാർ എന്ന വ്യക്തിയാണ്. കൂടാതെ നന്ദന, അഭിഷേക് ജയദീപ്, യുട്യൂബർ സായ് കൃഷ്ണ,അവതാരകയായ പൂജ, ഡിജെ സിബിൻ തുടങ്ങിയവരുടെ പേരുകളും ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. അതേസമയം ജാസ്മിന്റെ കാമുകനായി അഫ്സലും വൈൽഡ് കാർഡ് ആയി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
ഇപ്പോഴത്തെ ഗബ്രി-ജാസ്മിൻ കൂട്ടുകെട്ടിനെ പൊളിച്ച് കളി വേറെ ലെവലിൽ എത്തിക്കാൻ അഫ്സലിന്റെ വരവോടെ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇത്തരം ചർച്ചകൾക്കിടെ ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്സൽ. വിവി ഹിയർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഫ്സൽ അഭ്യൂഹങ്ങൾ സംഭവിച്ച് വ്യക്തത വരുത്തിയത്. 'പലരും എന്നോട് ചോദിക്കുന്നത് ബിഗ് ബോസിൽ പോകുന്നുണ്ടോ? വൈൽഡ് കാർഡ് ആയി പോകുമോയെന്നും. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ എന്നെ ബിഗ് ബോസ് വിളിച്ചിട്ടും ഇല്ല, വൈൽഡ് കാർഡ് ആയി പോകുമോയെന്നൊന്നും ഇന്ന് എനിക്ക് അറിയാത്ത അവസ്ഥയാണ്. അത് എന്തെങ്കിലും ആവട്ടെ',താരം പറഞ്ഞു. എന്തായാലും അഫ്സൽ ഇല്ലെങ്കിൽ മറ്റാരൊക്കെയാകും ഹൗസിനെ ഇളക്കി മറിക്കാൻ എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications