അശ്വന്ത് കോക്ക് ഒരു റിവ്യൂവിന് 2 ലക്ഷം വാങ്ങുന്നു? വിവാദത്തിന് തിരികൊളുത്തി ശാന്തിവിള ദിനേശ്
മലയാള സിനിമ റിവ്യൂ രംഗത്തെ വിവാദ നായകനാണ് അശ്വന്ത് കോക്ക്. സിനിമ സംഘടനകള്‍ ഒന്നടങ്കം അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെ രംഗത്ത് വരികയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അശ്വന്ത് കോക്ക് അടക്കമുള്ള 7 വ്ളോഗർമാർക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരിവിടുകയും ചെയ്തു.
അശ്വന്ത് കോക്ക് പണം വാങ്ങി റിവ്യൂ ചെയ്യുന്നുവെന്നാണ് സിനിമ രംഗത്ത് ഉള്ളവർ തന്നെ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാതെ താന്‍ പണം വാങ്ങിയതിന് ആർക്കെങ്കിലും കൃത്യമായ തെളിവ് തരാനുണ്ടോയെന്ന് ചോദിച്ച് അശ്വന്ത് കോക്കും തിരിച്ചടിക്കുന്നു. റിവ്യൂ വിവാദങ്ങള്‍ ഏകദേശം ഒതുങ്ങിയിരിക്കെയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് ഇപ്പോള്‍ വീണ്ടും അശ്വന്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പണം വാങ്ങി പെയ്ഡ് റിവ്യൂ നടത്തുന്നുവെന്ന ആരോപണമാണ് അശ്വന്തിനെതിരെ ശാന്തിവിള ദിനേശും നടത്തുന്നത്. മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുമായിര ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു അശ്വന്ത് കോക്കിനെക്കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞത്.
'ഫെഫ്കയുടെ എല്ലാ യുണിയന്റേയും തലവന്‍മാരും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒരു മീറ്റിങ് വെച്ചു. ആ മീറ്റിങ്ങില്‍ സിനിമകളെ കാശ് വാങ്ങി നശിപ്പിക്കുന്ന അശ്വന്ത് കോക്കിനെപ്പോലുള്ള ഒറ്റ ഒരുത്തനും സിനിമയുടെ പ്രമോഷന്‍ നല്‍കരുതെന്ന് തീരുമാനിച്ചു. എനിക്ക് അശ്വന്ത് കോക്കിനേയൊന്നും പരിചയമില്ല. ഞാന്‍ അയാളുടെ റിവ്യൂ കാണാറുമില്ല' ശാന്തിവിള ദിനേശ് പറയുന്നു.
'ആരോ പറഞ്ഞിട്ട് ഒരിക്കല്‍ ഞാന്‍ അയാളുടെ റിവ്യൂ കണ്ടിരുന്നു. അഞ്ച് മിനിട്ട് ആയപ്പോള്‍ തന്നെ എനിക്ക് ബോർ അടിച്ചു. ഫാന്‍സി ഡസ്സൊക്കെയായിട്ട് ദിലീപിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന ഒരു സാധനമായിരുന്നു അത്. എന്തോ അത്തരം കാര്യങ്ങള്‍ കാണാന്‍ എനിക്ക് താല്‍പര്യമില്ല. എന്തായാലും ആ യോഗത്തില്‍ അശ്വന്ത് കോക്കിനെപ്പോലുള്ളവർക്ക് റിവ്യൂ ചെയ്യാനുള്ള അവസരം കൊടുക്കരുതെന്ന് കയ്യടിച്ച് പാസാക്കി.
ഈ യോഗത്തിന് ശേഷമാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പടം റിലീസ് ചെയ്യുന്നത്. പിന്നാലെ കോക്കിന്റെ റിവ്യൂവും വന്നു. അത് എങ്ങനെയെന്ന് ചോദിക്കണമോയെന്നാണ് ഇന്ന് എന്നെ വിളിച്ച് ആള്‍ പറഞ്ഞത്. സത്യമാണോയെന്ന് എനിക്ക് അറിയില്ല, ഒരു പടത്തിനെ നല്ലത് എന്ന് പറയാനും നല്ല പടത്തിനെ കൊല്ലാനും രണ്ട് ലക്ഷം രൂപവരെ അശ്വന്ത് കോക്ക് വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്' ശാന്തിവിള ദിനേശ് പറയുന്നു.
അതായത് ഒരു നല്ല പടം വന്നു. അപ്പോള്‍ ഈ പടത്തിനെ ഒന്ന് കൊല്ലണമേയെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരെങ്കിലും രണ്ട് ലക്ഷം രൂപ കൊടുത്താല്‍ നല്ല പടത്തിനെ മോശമെന്ന് പറയും. ഒരു തല്ലിപ്പൊളി പടത്തിനെ നല്ലതെന്ന് പറയാനും പണം വാങ്ങിക്കുന്നു. അയാളുടെ റിവ്യൂ ഒന്നും കാണാത്തതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പുമില്ല. അശ്വന്ത് കോക്കിന് ഒരു പടത്തിന്റേയും റിവ്യൂ കൊടുക്കുരുതെന്ന് സിനിമ സംഘടനകളുടെ യോഗം തീരുമാനിച്ചെങ്കിലും ആദ്യം അത് തെറ്റിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവർ ഇത് ചോദിച്ചില്ലെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു.












Click it and Unblock the Notifications