മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമ, ആരും അറിയാത്ത ആ 'രഹസ്യം'; വെളിപ്പെടുത്തി എംഎ ബേബി
കൊച്ചി: പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ എമ്പുരാൻ വിവിധ രാജ്യങ്ങളിലായിരുന്നു ഷൂട്ട് ചെയ്തത്. റഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോയതിനെ കുറിച്ചും അവിടുത്തെ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചുമെല്ലാം പൃഥ്വിരാജ് തന്റെ പ്രമോഷൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. റഷ്യയിൽ പോകാനൊരുങ്ങവെ വിസ ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിയെന്നും ഒടുവിൽ സിപിഎം നേതാവ് എം എ ബേബിയാണ് തങ്ങൾക്ക് വിസ ശരിയാക്കി തന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് നിലവിലെ സി പി എം ദേശീയ ജനറൽ സെക്രട്ടറി കൂടിയായ എംഎ ബേബി. കൈരളി ന്യൂസിനോടാണ് പ്രതികരണം.
പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ-ടമോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഞാൻ റഷ്യക്ക് പോകുകയാണെന്നും വളരെ പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് കയറി വാ എന്നും പറഞ്ഞു. എം. എ ബേബിയാണ് ഞങ്ങള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വിസ കാര്യങ്ങൾ ശരിയാക്കി തന്നത്. എനിക്ക് 24 മണിക്കൂറിനുള്ളില്‍ തന്നെ വിസ ശരിയായി കിട്ടി. മറ്റ് രണ്ട് പേർക്കും 48 മണിക്കൂറിനുള്ളിലും', പൃഥ്വിരാജ് പറഞ്ഞു.

ബേബിയുടെ വാക്കുകൾ ഇങ്ങനെ-'പൃഥ്വിരാജ് എന്നോടുള്ള സ്നേഹവും യഥാർത്ഥത്തിലുള്ള സംഭവത്തിന്റേയും അടിസ്ഥാനത്തിൽ പറഞ്ഞതാണ്. പക്ഷേ എനിക്കിപ്പോൾ അത് പ്രശ്നമായി. ഓരോ രാജ്യങ്ങളിലേക്കുള്ള വിസ ആപ്ലിക്കേഷൻ എനിക്കാണ് വരുന്നത്', ചിരിച്ചുകൊണ്ട് ബേബി പറഞ്ഞു. 'അദ്ദേഹം അന്ന് വിസ പ്രശ്നം പറഞ്ഞപ്പോൾ എംബസിയിലെ രതീഷിനെയൊക്കെ ബന്ധപ്പെട്ട് വളരെ പെട്ടെന്ന് ശരിയാക്കാൻ സാധിച്ചു. ഇവരൊക്കെ വളരെ പ്രശസ്തരായ കലാകരൻമാർ ആണ്. ഇവർക്ക് വേണ്ട സൗകര്യം ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ വളരെ വേഗത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കുറഞ്ഞ സമയം കൊണ്ട് അത് ശരിയാക്കാൻ സാധിച്ചുവെന്നത് യാഥാർത്ഥ്യമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കൊന്ന സിനിമയ്ക്ക് ശ്രീലങ്കയിലേക്ക് പോകാൻ അനുമതി വാങ്ങിക്കൊടുത്തതും എംഎ ബേബിയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇക്കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല, ഇതും ഇപ്പോൾ പുറത്തുവന്നോട്ടെയെന്നായിരുന്നു ബ്രിട്ടാസിന്റെ വാക്കുകൾ. ഇതിനെ കുറിച്ച് എം എ ബേബി പറയുന്നത് ഇങ്ങനെ-' ആർമി ക്യാമ്പിൽ വെച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്. അതിനുള്ള അനുമതി അവർ വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അവിടുത്തെ സർക്കാർ മാറി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഈ അനുമതി അവർക്ക് വേണ്ടത്. ഇവർ ബന്ധപ്പെട്ടെങ്കിലും പിന്നേയും വൈകിക്കോണ്ടിരുന്നു. അപ്പോൾ മമ്മൂക്ക എന്നെ വിളിച്ച് നിങ്ങളുടെ സർക്കാരല്ലേ ഇതെന്താണ് വൈകുന്നതെന്നൊക്കെ ചോദിച്ചു. അങ്ങനെ ഇടപെട്ടതോടെ 24 മണിക്കൂർ കൊണ്ട് തീരുമാനം എടുത്ത് അവർ അറിയിച്ചു', ബേബി പറഞ്ഞു.












Click it and Unblock the Notifications