മമ്മൂട്ടിയുടെ മറുപടി പുള്ളിയെ ഞെട്ടിച്ചു: ഞാനാണെങ്കില്‍ കരഞ്ഞേനെ, ആ സിനിമയില്‍ നായകനായത് വേറൊരു നടന്‍
സിനിമ മേഖലയില്‍ അടുത്ത സുഹൃദ് ബന്ധമുള്ള രണ്ട് പേരാണ് പി ശ്രീകുമാറും മമ്മൂട്ടിയും. ആരോഗ്യപരമായ കാരണങ്ങളാല്‍ പി ശ്രീകുമാർ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് ഒരു ഉടക്കിലൂടെയായിരുന്നുവെന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്. ലൈഫ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കത്തില്‍ സിനിമ അഭിനയമായിരുന്നു ശ്രീകുമാറിന്റെ തട്ടകം. പിന്നീട് അദ്ദേഹം സംവിധായക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചു. കയ്യും തലയും പുറത്തിടരുതെന്ന കെപിഎസിയുടെ നാടകമായിരുന്നു അദ്ദേഹം ആദ്യമായി സിനിമയാക്കാന്‍ തീരുമാനിച്ചത്. മഹാദേവന്‍ എന്നൊരു നായക വേഷമുണ്ട് ചിത്രത്തില്‍. 1985 ലാണ് ഷൂട്ടിങ് വെള്ളായണിയിലും പരിസരത്തുമായി നടക്കുന്നത്.

മഹാദേവന്‍ എന്ന നായക വേഷം ചെയ്യാനായിട്ട് പി ശ്രീകുമാർ പോയി മമ്മൂട്ടിയെ കണ്ടു. ആദ്യമായി മമ്മൂട്ടിയെ കാണുകയാണ്. തന്റെ ആവശ്യം അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞു. ക്ഷമിക്കണം എനിക്ക് ഇപ്പോള്‍ ഡേറ്റ് ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അവിടെ അവസാനിപ്പിക്കുന്നതിന് പകരം 'ഞാന്‍ ഒരു തുടക്കക്കാരനായ സംവിധായകനല്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോയെന്ന്' ശ്രീകുമാർ ചോദിച്ചു.
"അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ നിങ്ങളുടെ ആരാണ്" എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. "നമ്മള്‍ ബാല്യകാല സുഹൃത്തുക്കളാണോ, അല്ലെങ്കില്‍ ഒന്നിച്ച് പഠിച്ചവരാണോ, അതും അല്ലെങ്കില്‍ ഞാനും ബന്ധുവാണോ. ഏത് കെയർ ഓഫിലാണ് ഞാനും താനും അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്നത്" എന്നും കൂടി മമ്മൂട്ടി പറഞ്ഞപ്പോള്‍ ശ്രീകുമാർ തകർന്നു പോയി. ഞാനെങ്ങാനും ആയിരിന്നെങ്കില്‍ കരഞ്ഞുപോകുമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ആളുകളൊക്കെ ഇരിക്കുന്ന സമയത്താണ് മമ്മൂട്ടി പറയുന്നത്. "നിങ്ങള്‍ പോകൂ ശ്രീകുമാർ, പറ്റുമെങ്കില്‍ ആ ജോസിന് ഒരു വേഷം കൊടുക്കൂ" എന്നും ശ്രീകുമാർ പറഞ്ഞു. ഇതോടെ ശ്രീകുമാർ അദ്ദേഹത്തിന്റെ സ്വഭാവം കാണിച്ചു. മമ്മൂട്ടി നേരത്തെ ഇങ്ങോട്ട് പറഞ്ഞ അതേ ചോദ്യങ്ങള്‍ അദ്ദേഹം തിരിച്ചും ചോദിച്ചു. " ജോസിന് വേഷം കൊടുക്കണമെന്ന് താന്‍ പറയാന്‍ നമ്മള്‍ ബാല്യകാല സുഹൃത്തുക്കളാണോ, അല്ലെങ്കില്‍ ഒന്നിച്ച് പഠിച്ചവരാണോ, അതും അല്ലെങ്കില്‍ ഞാനും ബന്ധുവാണോ. ഏത് കെയർ ഓഫിലാണ് ഞാനും താനും അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്നത്" - മറുപടി കേട്ട് മമ്മൂട്ടിയുടെ വാഷർ ഇളകിപ്പോയെന്ന് തന്നെ പറയാം.
ആദ്യം അവിടെ നിന്നും എഴുന്നേറ്റ് പോയ മമ്മൂട്ടി പിന്നീട് തിരികെ വന്ന് അടുത്ത സെപ്റ്റംബറില്‍ ഞാന്‍ അഭിനയിക്കാന്‍ നോക്കാമെന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടിക്ക് പകരം ദേവനെയാണ് ശ്രീകുമാർ നായകനാക്കുന്നത്. മറക്കാനാകാത്ത അമർഷം അദ്ദേഹത്തിന് മമ്മൂട്ടിയോടുണ്ട്. എന്നാല്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സെറ്റില്‍ എത്തിയ ശ്രീകുമാറിനെ എല്ലാംമറന്നുകൊണ്ട് മമ്മൂട്ടി കെട്ടിപിടിച്ചു.
പിന്നീട് ഒരിക്കല്‍ ശ്രീകുമാറിനെ മമ്മൂട്ടി വിളിച്ചു വരുത്തി നാല് ദിവസം കൂടെ താമസിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ എന്നോട് ഒരു കഥപറ. അത് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ശ്രീകുമാർ ഒരു കഥപറഞ്ഞു. മമ്മൂട്ടി തന്നെ ആ ചിത്രത്തിന് ഒരു നിർമ്മാതാവിനെ കണ്ടെത്തിക്കൊടുത്തു. അങ്ങനെയാണ് മമ്മൂട്ടിയും ശോഭനയും അഭിനയിച്ച വിഷ്ണു എന്ന ചിത്രമുണ്ടാകുന്നത്. ശ്രീകുമാർ ചേട്ടന്റെ മകളുടെ വിഹാഹത്തിന് വേണ്ട പണമൊക്കെ കിട്ടിയത് ആ പടത്തിലൂടെയാണെന്ന് എനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം മമ്മൂട്ടി ശ്രീകുമാറിനോട് മകന്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. അന്ന് മകന്‍ എഞ്ചിനീയറിങ് കഴിഞ്ഞ് നില്‍ക്കുകയാണ്. അവന്റെ ബയോഡാറ്റ മമ്മൂട്ടി ചോദിച്ച് വാങ്ങുകയും അതിന് കൃത്യം അഞ്ചാമത്തെ ദിവസം മകന്‍ ചന്തുവിന് ഗള്‍ഫില്‍ ജോലി വാങ്ങിച്ച് നല്‍കുകയും ചെയ്തു. അതോടെ പി ശ്രീകുമാറിന്റെ സാമ്പത്തിക പ്രശ്നങ്ങളൊക്കെ മാറി. ഇപ്പോള്‍ ചന്തു വലിയ ഒരു ബിസിനസ്മാനാണ്. ഒരു പാടുപേർക്ക് ജോലി കൊടുക്കുന്ന ഒരു കോടീശ്വരനായി. ഇതിനെല്ലാം കാരണമായത് മമ്മൂട്ടിയുടെ വലിയ മനസ്സാണെന്നും ശാന്തിവിള കൂട്ടിച്ചേർത്തു.












Click it and Unblock the Notifications