ലാലേട്ടന്‍ എന്ത് തെറ്റാണ് ചെയ്തത്: വെറുതെ ഇത്തരം വിവരക്കേടുകള്‍ കൊണ്ടു നടക്കരുത്: അഖില്‍ മാരാർ
മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസിനേയും വേടന്റെ പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് ബിഗ് ബോസ് മലയാളം ജേതാവും സംവിധായകനുമായി അഖില്‍ മാരാർ. വേടന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടക്കുന്നത് അനീതിയാണെന്നും മോഹന്‍ലാല്‍ അടക്കമുള്ളവർക്ക് ലഭിക്കുന്ന പ്രിവിലേജ് അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ വേടന്റെ പുലിപ്പല്ല് കേസും ആനക്കൊമ്പ് കേസും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അഖില്‍ മാരാർ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
കഴിഞ്ഞ രണ്ട് ദിവസമായി വേടന് അനുകൂലമായ സാഹചര്യമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വേടന്റെ പുലിപ്പല്ലുമായി ബന്ധപ്പെട്ട് എല്ലാവരും ചോദിക്കുന്നത് മോഹന്‍ലാലിന്റെ ആനക്കൊമ്പുമായി ബന്ധപ്പെട്ടാണ്. മോഹന്‍ലാലിന്റെ ആനക്കൊമ്പ് സവർണ്ണന്റെ ആനക്കൊമ്പും വേടന്റെ കഴുത്തിൽ കിടക്കുന്ന പുലിപ്പല്ല് അവർണന്റേത് അല്ലെങ്കില്‍ വേടന്‍ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റേത് ആണെന്നൊക്കെയാണ് പറയുന്നത്.

ഈ സവർണനും അവർണനും ഈ രാജ്യത്തെ നിയമത്തിനു മുന്നിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് എനിക്ക് അറിയില്ല. എല്ലാവരെയും തുല്യരായിട്ട് തന്നെയാണ് കാണുന്നത്. പക്ഷേ മോഹൻലാലിന്റെ ആനക്കൊമ്പും വേടന്റെ പുലിപ്പലും തമ്മിൽ ഒരു ചെറിയ വ്യത്യാസമുണ്ട്. ആന എന്ന് പറയുന്നത് ഒരാൾക്ക് ഉടമസ്ഥ അവകാശമുള്ള ഒരു ജീവിയാണ്. അതായത് എനിക്ക് എന്റെ വീട്ടിൽ ഒരു ആന ഉണ്ടായിരുന്നു എന്ന് പറയാം. അതുകൊണ്ടുതന്നെ ആ ആന മരണപ്പെട്ടാൽ ആനയുടെ കൊമ്പ് എനിക്ക് അവകാശപ്പെട്ടതാണ് അത് എനിക്കുള്ളതാണ്. എന്റെ വീട്ടിൽ ആ ആനക്കൊമ്പ് ഇരുന്നു കഴിഞ്ഞാൽ എന്നെ ഒരു പോലീസിനും അറസ്റ്റ് ചെയ്യാൻ പറ്റില്ല.
ഇനി എനിക്ക് ആ ആനക്കൊമ്പ് മറ്റൊരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം കൊടുക്കാം. എന്റെ ഇഷ്ടപ്രകാരം എന്റെ വീട്ടിൽ ഞാൻ വളർത്തിയ ഒരു ആന അത് ചരിഞ്ഞു പോയപ്പോൾ എനിക്ക് അവകാശപ്പെട്ട ആ കൊമ്പ് ഞാൻ സന്തോഷപൂർവ്വം സ്നേഹപൂർവ്വം മറ്റൊരാൾക്ക് കൊടുത്താൽ അത് വാങ്ങുന്ന ആളേയും ഒന്നും ചെയ്യാന്‍ പറ്റില്ല. അതുപോലെയല്ല എൻറെ കയ്യിൽ ഒരു പുലിയുടെയോ കടുവയുടെയോ സിംഹത്തിന്റെയോ മാനിന്റെയുമൊക്കെ ഏതെങ്കിലും രീതിയിലുള്ള അവയവമോ അതിന്റെ ഭാഗങ്ങളോ സൂക്ഷിക്കുന്നത്.
നിയമപരമായി ഇവിടെ യാതൊരു സാധുതയും ഇല്ല. കാരണം പുലിയും കടുവയും ആരുടെയും അല്ല. ഇതിനെ ഒന്നും ആർക്കും വളർത്താനുള്ള അവകാശവുമില്ല. കാട്ടിനുള്ളിൽ കയറി പോകുന്ന സമയത്ത് ഒരു പുലി മരിച്ച് കിടക്കുന്നത് കണ്ടാല്‍ പോലും അതിന്റെ നഖമോ പല്ലോ പിഴുതെടുക്കാന്‍ സാധിക്കില്ല. അതെല്ലാം ഗുരുതരമായിട്ടുള്ള കുറ്റങ്ങളാണ്. കാട്ടിനുള്ളിൽ കിടക്കുന്ന ഒരു വിഭവങ്ങളും വനം വകുപ്പിന്റെ അനുമതിയോടുകൂടി അല്ലാതെ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല.
ലാലേട്ടന്റെ കയ്യിലിരുന്ന ആനക്കൊമ്പ് കൃഷ്ണകുമാർ എന്ന് പറയുന്ന ഒരാളുടെ കൈവശം ഉണ്ടായിരുന്ന കൃഷ്ണൻകുട്ടി എന്ന് പറയുന്ന ആനയുടെ കൊമ്പായിരുന്നു. അത് കൃഷ്ണകുമാർ ലാലേട്ടന് സമ്മാനിച്ചതാണെന്നും അതിന്റെ നിയമപ്രകാരമുള്ള രേഖകൾ ഹാജരാക്കിയതോടെ പിന്നീട് ലാലേട്ടന് തന്നെ അത് സൂക്ഷിക്കാനുള്ള അനുമതി സർക്കാർ കൊടുത്തു എന്നുള്ളതുമാണ് യാഥാർത്ഥ്യം. അതുകൊണ്ട് ഇതിനകത്ത് ജാതിയും മതവും ഒന്നും കൊണ്ടുവരാതെ യാഥാർത്ഥ്യങ്ങളെക്കുറിച്ചും സത്യത്തെക്കുറിച്ചും പരിശോധിക്കാനും പഠിക്കാനുമാണ് ശ്രമിക്കേണ്ടത്.
ഇപ്പോൾ നമ്മുടെ എല്ലാ ജ്വല്ലറികളിലും ആനയുടെ വാൽ മോതിരമാക്കി കൊടുക്കുന്നുണ്ട്, അത് ആനയെ കൊന്നിട്ടല്ലല്ലോ. വെറുതെ ഇത്തരം വിവരക്കേടുകള്‍ കൊണ്ടു നടക്കരുത്. വിനായകൻ എന്തു കാണിച്ചാലും ഒരു സമയത്ത് അദ്ദഹത്തെ ന്യായീകരിക്കാൻ വരുന്ന വിഭാഗം ഉയർത്തിപ്പിടിക്കുന്നത് വിനായകന്റെ ജാതിയും വിനായകന്റെ കറുപ്പും വെളുപ്പും ഒക്കെയാണ്. ഇവിടെയാണ് നിങ്ങൾ സ്വയം അപഹാസ്യരാകുന്നതും നിങ്ങൾ സ്വയം താഴുന്നതും. വിനായകനായാലും വേടനായാലും കലാഭവന്‍ മണിയെ പോലുള്ള മനുഷ്യരായാലും ഇവരൊക്കെ തന്നെ ഈ സമൂഹത്തില്‍ നിന്നും ഒരുപാട് മുന്‍നിരയില്‍ എത്തിയവരാണ്. അവർക്ക് എല്ലാ പ്രിവിലേജും കിട്ടിയിട്ടുണ്ടെന്നും അഖില്‍ മാരാർ പറയുന്നു.












Click it and Unblock the Notifications