'മോഹൻലാൽ അത് തിരുത്താൻ ശ്രമിച്ചിട്ടില്ല'; 'എനിക്ക് അറിയാവുന്നതല്ലേ പറയാനാകൂ', മറുപടിയുമായി താരം
കൊച്ചി: മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷാ പ്രയോഗത്തെ വിമർശിച്ച് കൊണ്ടുള്ള സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. 'തൂവാനത്തുമ്പികളി'ൽ മോഹൻലാൽ ഉപയോഗിച്ചത് പോലെയല്ല തൃശൂർ ഭാഷയെന്നും സിനിമയിലേത് വളരെ ബോറായിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.
ഇപ്പോഴിതാ രഞ്ജിത്തിന്റെ വിമർശനത്തിന് മറുപടി നൽകുകയാണ് മോഹൻലാൽ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഞാൻ ഒരിക്കലും അദ്ദേഹത്തെ ചലഞ്ച് ചെയ്ത് പറയുന്നതല്ല, ആ സമയത്ത് പത്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണ്. ഞാൻ തൃശൂരുകാരനല്ലല്ലോ, എനിക്ക് അറിയാവുന്ന രീതിയിൽ അല്ലേ പറയാൻ സാധിക്കുകയുള്ളൂ. ആ സമയത്ത് എനിക്ക് അത് തിരുത്തിത്തരാൻ ആരുമില്ലായിരുന്നു.
പത്മരാജൻ തൃശൂർ ഓൾ ഇന്ത്യ റേഡിയോയിലുണ്ടായിരുന്ന ആളാണ്. അവിടെ ഏറ്റവും വലിയ സൗഹൃദമുള്ള ഒരാളാണ്. തൃശൂരുകാരായ ഒരുപാട് പേർ നിൽക്കുമ്പോഴാണ് നമ്മൾ സംസാരിക്കുന്നത്. പിന്നെ എല്ലാ തൃശൂരുകാരും അതുപോലെ സംസാരിക്കാറില്ല. ആ സിനിമയിൽ മോക്ക് ചെയ്ത് പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരുപക്ഷേ അന്ന് ആരും തിരുത്താൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്'- മോഹൻലാൽ പറഞ്ഞു.
ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഡയലോഗുകളിൽ ഒന്നായ നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. 'നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാൾ കൺവിൻസിംഗായ ഒരു ആക്ടറാണ്',എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
അതേസമയം രഞ്ജിത്തിന്റെ പ്രതികരണത്തിൽ മറുപടിയുമായി തിരക്കഥാകൃത്തും പദ്മരാജന്റെ മകനുമായ അനന്തപദ്മനാഭൻ രംഗത്തെത്തിയിരുന്നു. സിനിമയെയല്ല, അതിലെ ഭാഷയെയാണ് അദ്ദേഹം വിമർശിച്ചതെന്നും അതിനുള്ള അവകാശം രഞ്ജിത്തിനുണ്ടെന്നുമായിരുന്നു അനന്തപദ്മനാഭന്റെ വാക്കുകൾ. തിരക്കഥയുടെ ആദ്യം കേട്ട തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയുക എന്ന് പറഞ്ഞപ്പോൾ നിങ്ങളതിൽ ഇടപെടേണ്ട എന്ന് അച്ഛന്‍ പറഞ്ഞതായി കേട്ടിട്ടുണ്ടെന്നും അനന്തപദ്മനാഭൻ പറഞ്ഞു.












Click it and Unblock the Notifications