'സുധിച്ചേട്ടന് ഒരേയൊരു വാക്ക് നൽകി, പക്ഷേ അത് മാത്രം പാലിക്കാനായില്ല, കാരണം.. രേണു സുധി പറയുന്നു
അഭിനയ രംഗത്തേക്ക് ഇറങ്ങിയതോടെ നടൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. റീലുകളും ആൽബങ്ങളുമൊക്കെയായി സജീവമാണ് രേണു.. കൊല്ലം സുധിയുടെ മരണശേഷം വീട് പുലർത്താൻ അഭിനയ രംഗത്തേക്ക് ഇറങ്ങിയ രേണു രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം വിധേയയാകുന്നുണ്ട്.
സുധിയുടെ ആദ്യവിവാഹത്തിലെ കുഞ്ഞായ കിച്ചുവിന് രേണു അമ്മയാണ്.. കിച്ചുവാണ് തന്നെയും സുധിയേയും ഒരുമിപ്പിച്ചതെന്ന് രേണു പറയുന്നു. സുധിച്ചേട്ടന് താൻ ഒരു വാക്ക് കൊടുത്തിരുന്നുവെന്നും അത് പാലിക്കാൻ സാധിച്ചില്ലെന്നും മെയിൻസ്ട്രീം വൺ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു സുധി പറയുന്നു.

''സുധിച്ചേട്ടനെ പരിചയപ്പെടുന്നത് 23-24 വയസ്സിലാണ്. തനിക്ക് ജഗദീഷേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. സുധിച്ചേട്ടന്‍ ജഗദീഷ് ചേട്ടന്റെ ഫിഗര്‍ ചെയ്യുുന്ന വീഡിയോകള്‍ കണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. ടമാര്‍ പടാറിന്റെ സ്‌ക്രിപ്റ്റ് എഴുത്തുകാരനായ സുബീഷ് ഗിന്നസില്‍ നിന്ന് താന്‍ ഫോണ്‍ നമ്പര്‍ വാങ്ങി. പക്ഷേ അത് പഴയ നമ്പര്‍ ആയിരുന്നു. അതും കൊണ്ട് കുറേ നാള്‍ നിന്നു. പ്രൊഫൈല്‍ ഒക്കെ എടുത്ത് നോക്കും.
അത് താന്‍ എല്ലാവരേയും കാണിക്കുമായിരുന്നു, സുധിച്ചേട്ടന്റെ നമ്പര്‍ കയ്യിലുണ്ടെന്നും ചാറ്റ് ചെയ്യാറുണ്ട് എന്നും പറയും. പക്ഷേ ഒരു ചാറ്റിംഗും ഇല്ലായിരുന്നു. അന്ന് താന്‍ ഏവിയേഷന്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒരു പ്രോഗ്രാമിന് ചെയ്ത സ്‌കിറ്റില്‍ സുധിച്ചേട്ടന്‍ ചെയ്ത വേഷം ആയിരുന്നു താന്‍ ചെയ്തത്. ആ സമയത്ത് തന്റെ നിരന്തര ശല്യം കാരണം സുബീഷേട്ടന്‍ ശരിക്കുളള നമ്പര്‍ തന്നു.
അങ്ങനെ താന്‍ ഹായ് എന്ന് സുധിച്ചേട്ടന് മെസ്സേജ് അയച്ചു. ഓണ്‍ലൈനിലുണ്ട്, പക്ഷേ പുളളി മറുപടി തന്നില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇതാരാ മക്കളേ എന്ന് ചോദിച്ചു. താന്‍ പറഞ്ഞു, സുധിച്ചേട്ടന്‍ വലിയ ഫാന്‍ ആണ്, സുബീഷേട്ടന്റെ സുഹൃത്താണ് എന്നൊക്കെ. രണ്ട് ദിവസം സംസാരിച്ചു. ഡിപിയില്‍ കണ്ട കുഞ്ഞ് ആരാണെന്ന് ചോദിച്ചപ്പോള്‍ മകനാണെന്ന് പറഞ്ഞു. കിച്ചു, ആറാം ക്ലാസ്സില്‍ പഠിക്കുകയാണ് എന്നും പറഞ്ഞു.
താന്‍ ചോദിച്ചു, മോന്റെ അമ്മ വീട്ടില്‍ പോയേക്കുവാണോ എന്ന്. അപ്പോള്‍ പറഞ്ഞു മോന്റെ അമ്മ ഞങ്ങളെ ഇട്ടിട്ട് വേറെ കല്യാണം കഴിച്ച് പോയി എന്ന്. തനിക്കത് വളരെ വിഷമമായി. സുധിച്ചേട്ടന്‍ തന്നോട് ഇങ്ങോട്ടാണ് ഇഷ്ടം പറഞ്ഞത്. രണ്ട് ദിവസം സംസാരിച്ചു, അപ്പോഴേക്ക് ഇഷ്ടമായി. എനിക്ക് രേണുവിനെ ഇഷ്ടമാണ്, എന്ന ഇഷ്ടമാണോ എന്ന് ചോദിച്ചു. തനിക്കും ഇഷ്ടമാണ് എന്ന് പറഞ്ഞു. ഒരു ദിവസം എന്നെയും മോനെയും കാണാന്‍ വരുമോ, ഞാന്‍ മോനോട് പറയട്ടേ ഇത് നിന്റെ അമ്മയാകാന്‍ സമ്മതിതിക്കുമോ എന്ന് തന്നോട് ചോദിച്ചു.
താനപ്പോള്‍ ഒരു വാക്കേ സുധിച്ചേട്ടനോട് പറഞ്ഞുളളു. എന്റെ മരണം വരെ നിങ്ങളെ രണ്ട് പേരെയും നോക്കും എന്ന്. പക്ഷേ ആ ഒരു വാക്ക് മാത്രം തനിക്ക് പാലിക്കാന്‍ സാധിച്ചില്ല. കാരണം സുധിച്ചേട്ടന്‍ പോയി. അങ്ങനെ താന്‍ പോയി അവരെ കണ്ടു. അന്ന് അവന്‍ തന്നെ അമ്മേ എന്ന് വിളിച്ചു. അത് വരെ സിസ്റ്റര്‍ രേണു ആയിരുന്നു. സുധിച്ചേട്ടന്റെ സഹോദരന്റെ ഭാര്യ പറയും, സിസ്റ്റര്‍ രേണു വിളിക്കുമ്പോള്‍ സുധി അങ്ങ് പറമ്പില്‍ പോയാണ് സംസാരിക്കുക എന്ന്.
2017ല്‍ അമേരിക്കയില്‍ ദിലീപേട്ടന്റെ ഷോയ്ക്ക് പോകുന്നതിന്റെ തലേന്നാണ് വീട്ടില്‍ കാര്യം അവതരിപ്പിക്കുന്നത്.. അമ്മയുടെ മുന്നില്‍ പോയി സുധിച്ചേട്ടന്‍ കരയുകയായിരുന്നു, അമ്മേ എനിക്ക് രേണു എന്നൊരു കൊച്ചിനെ ഇഷ്ടമാണ്, കല്യാണം കഴിച്ചോട്ടെ എന്നൊക്കെ പറഞ്ഞ് കരച്ചിലായിരുന്നു എന്ന് താന്‍ പിന്നീടാണ് അറിഞ്ഞത്. താലി കെട്ടിക്കഴിഞ്ഞാണ് തന്റെ വീട്ടില്‍ അറിഞ്ഞത്. കിച്ചു ആണ് തങ്ങളെ ഒരുമിപ്പിച്ചത്. ഈ അമ്മ മതി എന്ന് പറഞ്ഞ് ഞങ്ങളുടെ ബന്ധം ശക്തമാക്കിയത് അവനാണ്'', രേണു പറഞ്ഞു.












Click it and Unblock the Notifications