മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേര്' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്: വൈറല്‍ കുറിപ്പ്
മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് പതിനഞ്ച് അംഗ പവർഗ്രൂപ്പാണെന്നും ഇവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ആരൊക്കെയാണ് ഈ പവർ ഗ്രൂപ്പ് എന്ന രീതിയിലുള്ള ചർച്ചകള്‍ ശക്തമായത്.
ചിലർ ഒറ്റക്കും തെറ്റക്കും ചില പേരുകള്‍ പറയുണ്ടെങ്കിലും ഈ പവർ ഗ്രൂപ്പിനെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ആരും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് രസകരമായ ഒരു കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സർക്കാർ ഇടപെട്ട് ഉടനെ കമ്മീഷൻ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല് ഇത്രേയുള്ളൂ. കുറേ കാലമായി ഏതൊക്കെയോ നടിമാരെ , ഏതെക്കോയോ നടന്മാരും , സംവിധായകരും, ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല.
ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ , നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ. മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നൂട്ടോ.
1.ഉരുക്ക് സതീശൻ , 2. ടിൻ്റു മോൻ എന്ന കോടീശ്വരൻ, 3. ചിരഞ്ജീവി ഐപിഎസ്, 4. ബ്രോക്കർ പ്രേമ ചന്ദ്രൻ, 5.പവനായി, 6.കൊപ്ര പ്രഭാകരൻ, 7.അനന്തൻ നമ്പ്യാർ, 8.മുണ്ടക്കൽ ശേഖരൻ, 9.ഹൈദർ മരക്കാർ,
10.കടയാടി ബേബി, 11. കൊളപ്പുള്ളി അപ്പൻ, 12.മോഹൻ തോമസ്, 13.കീരിക്കാടൻ ജോസ്, 14. ജോൺ ഹോനായി, 15.കീലേരി അച്ചു.
(പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാർ ആണെന്ന് ഇനിയും ആരും പറയരുത്. )
നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു.
സിനിമ സ്‌ക്രീനിൽ യു സർട്ടിഫൈഡ് ആണേലും പിന്നണിയിൽ "A" സർട്ടിഫൈഡ് ആണത്രേ. നടിമാർ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ "കെയർ ആണ് കെയർ" എന്നു മനസ്സിലാക്കുന്നില്ല..
കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ കമ്മീഷൻ വക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയിൽ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാൻ കമ്മീഷൻ വേണ്ട. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ എം എല്‍ എ, പ്രമുഖ എംപി etc ഒക്കെ വന്നാൽ ജസ്റ്റിസ് ഹേമ കമ്മീഷൻ്റെ അവസ്ഥ ആകും..)
വാൽ കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കിൽ , ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും , അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു "സ്റ്റഡി ക്ലാസ്" ആണ് ഈ റിപ്പോർട്ട്.. )












Click it and Unblock the Notifications