ഹലാല്‍ ലേബലില്‍ ശബരിമലയിലെ അരവണ പായസം; പ്രചാരണത്തിലെ സത്യമിതാണ്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന അരവണപായസം ഹലാല്‍ ലേബലോട് കൂടി വിതരണം ചെയ്യുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. രാമയ്യര് ശ്രീനിവാസന് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള ഇംഗ്ലീഷ് പോസ്റ്റാണ് ഇപ്പോള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അല്‍ സാഹ എന്ന കമ്പനിയുടെ അരവണ പാത്രത്തിന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് പ്രചാരണം നടക്കുന്നത്. ശബരിമലയിലെ അരവണ നിര്‍മ്മാണത്തിന്റെ കരാര്‍ മുസ്ലീം മതസ്ഥര്‍ക്ക് നല്‍കിയെന്നാണ് പ്രചരിക്കുന്ന അവകാശവാദം.
ഇതോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന വിവരണവും പോസ്റ്റിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ചിലര്‍ ശബരിമലയില്‍ നിന്നുള്ള അരവണ വാങ്ങരുതെന്ന പ്രചരണവും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് ഒന്ന് ഇങ്ങനെയാണ്, 'ശബരിമലയിലെ അരവണ പായസം ഉണ്ടാക്കാനുള്ള കരാര്‍ ഒരു മുസ്ലിംമിനു ദേവസ്വംബോര്‍ഡ് കൊടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ അരവണ പായസം ഒരു അയ്യപ്പ ഭക്തനും വാങ്ങരുത് കാരണം ഹലാല്‍ വല്‍ക്കരണത്തിന്റെ ഭാഗ മായി അരവണ പായസം നിര്‍മ്മിക്കുന്നത് തുപ്പല് ചേര്‍ത്തതായിരിക്കാം, അത് കൊണ്ട് ദേവസ്വം ബോര്‍ഡിന്റെ അരവണ പായസം ഒരാളും വാങ്ങിക്കരുത് പകരം പന്തളം കൊട്ടാരത്തില്‍ ശുദ്ധ മായ അരവണ ലഭിക്കുന്നതാണ്'- ലയനു പട്ടാനൂര് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.
മലയാളത്തില്‍ കൂടാതെ തമിഴ് അടക്കമുള്ള ഭാഷകളില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ വാട്സാപ്പ് വഴി ഇത്തരത്തിലുള്ള സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് കണ്ടെക്കാന്‍ സാധിച്ചു. എന്നാല്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വാസ്തവ വിരുദ്ധമാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍ സാഹ. അവരുടെ അരവണയുടെ ടിന്നിന് പുറത്ത് ശബരിമലയിലേതാണെന്ന് സൂചിപ്പിക്കുന്ന എഴുത്തുകളോ ചിത്രങ്ങളോ ഒന്നും തന്നെയില്ല. എന്നാല്‍ ശബരിമലയിലെ അരവണ പായസത്തിന്റെ ടിന്നിന്റെ അയ്യപ്പ ചിത്രവും ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എന്ന എഴുത്തുമുണ്ടാകും. ഒപ്പം അരവണ പ്രസാദം എന്ന് താഴെ പ്രിന്റ് ചെയ്തിട്ടുമുണ്ടാകും.
മോഹൻലാലിനും പൃഥ്വിരാജിനും നിലനില്‍പ്പ് പ്രശ്നമില്ല; പ്രശ്നം നിര്‍മ്മാതാക്കള്‍ക്ക്: സുരേഷ് കുമാര്‍
കേരളത്തിലെ പല ക്ഷേത്രങ്ങളിലും വിശേഷ ദിവസങ്ങളില്‍ വീടുകളിലും അരവണ പായസം ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് സ്വകാര്യ സഥാപനങ്ങള്‍ക്ക് അരവണ ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനും തടസമില്ല. അത്തരം ഉത്പന്നങ്ങള്‍ക്ക് ശബരിമലയുടെതോ ദേവസ്വം ബോര്‍ഡുമായോ ബന്ധമില്ല. ഒരു സ്വകാര്യ സ്ഥാപനം മാത്രമാണ് അല്സാഹ.
ഹലാല്‍ എന്ന ലേബലോടെയുള്ള അരവണ പായസം ശബരിമലയുടെതല്ല. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സാഹ എന്ന കമ്പനിയുടേതാണ്. ഈ ഉത്പന്നത്തിന്റെ ചിത്രം തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്. ശബരിമല അരവണ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് നേരിട്ടാണ് പ്രസാദം ഉണ്ടാക്കുന്നത്.
Recommended Video
Fact Check
വാദം
ശബരിമലയിലെ അരവണ നിര്‍മ്മാണത്തിന്റെ കരാര്‍ മുസ്ലീം മതസ്ഥര്‍ക്ക് നല്‍കിയെന്നാണ് പ്രചരിക്കുന്ന അവകാശവാദം.
നിജസ്ഥിതി
ഹലാല്‍ എന്ന ലേബലോടെയുള്ള അരവണ പായസം ശബരിമലയുടെതല്ല. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സാഹ എന്ന കമ്പനിയുടേതാണ്.