'കുഞ്ഞാടുകള്‍' കൊമ്പു കോര്‍ക്കുന്ന ഇടുക്കി
ഒമ്പത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ എട്ടിലും വിജയിച്ച ചരിത്രമാണ് ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ യുഡി.എഫിന്. പക്ഷെ കേരളാ കോണ്‍ഗ്രസ് എം ഒരിക്കല്‍ കൂടി പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് മുന്നില്‍ സിറ്റിംഗ് എംഎല്‍എ റോഷി അഗസ്റ്റിന് എളുപ്പത്തില്‍ നാലാം വിജയം നേടാനാകില്ല.
അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥിയും എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റുമായ ബിജു മാധവന്‍ സമുദായ വോട്ടുകള്‍ ധ്രുവീകരിച്ചാല്‍ പഴയ കണക്കുകളൊക്കെ പാളും. റോഷിഅഗസ്റ്റിന്റെ വികസന നേട്ടങ്ങളും ജനബന്ധവും യുഡിഎഫിന് പ്രതീക്ഷ പകരുന്നു. 15,806 ആയിരുന്നു കഴിഞ്ഞ തവണ റോഷിയുടെ ഭൂരിപക്ഷം.
ഹൈറേഞ്ച് സംരക്ഷണ സമിതി കൂട്ടുകെട്ടില്‍ ഈ മണ്ഡലത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ 24,227 വോട്ടിന്റെ അട്ടിമറി ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്റെ ആശ്വാസ കണക്ക്. പക്ഷേ അന്നു മല്‍സരിച്ച കോണ്‍ഗ്രസിനോടുളള വിരോധം കത്തോലിക്കാ സഭക്ക് കേരള കോണ്‍ഗ്രസുകാരനായ റോഷിയോട് ഉണ്ടാകില്ലെന്നതിന് പ്രത്യേകിച്ച് തെളിവൊന്നും വേണ്ട.
എന്തായാലും ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാവി നിർണയിക്കുന്നതില്‍ ഇടുക്കിയിലെ ഫലം നിര്‍മായകമാകും. ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ രാഷ്ട്രീയ ഭാവിയും ഈ തിരഞ്ഞെടുപ്പ് നിശ്ചയിക്കും.