കോവിഡ് വാക്സിനുകൾ വന്ധ്യതക്ക് കാരണമാവുമോ? വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ഡോ. ബി ഇക്ബാല്‍
രാജ്യത്ത് വാക്‌സിന്‍ വിതരണം ഒരു വശത്ത് വിപുലമാക്കുമ്പോള്‍ മറുവശത്ത് കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്യുന്നത് ആശങ്കയുയര്‍ത്തുകയാണ്. പ്രധാനമായും 5 സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. വാക്‌സിന് എതിരെ നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് എതിരെ ഡോ. ബി ഇക്ബാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:
വാക്സിനേഷനെതിരെ പ്രചാരണം
''കോവിഡ് വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ; വസൂരിക്കെതിരായ വാക്സിൻ കണ്ടുപിടിച്ച കാലം മുതൽ വാക്സിനേഷനെതിരെ വളരെ ശക്തമായ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളും ലോബികളും വിവിധ രാജ്യങ്ങളിൽ വളർന്ന് വന്നിട്ടുണ്ട്. ഇവരെ അന്റി വെക്സേർഴ് സ് (Anti Vexxers) എന്നാണ് പൊതുവിൽ വിളിക്കുന്നത്. വസൂരിക്കെതിരായ ഗോവസരി പ്രയോഗത്തിന് വിധേയരാവുന്നവർ പശുവിന്റെ ശരീര സ്വഭാവങ്ങൾ പ്രകടിപ്പിക്കുമെന്നുവരെ തികച്ചും ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.
വിദ്യാസമ്പന്നരെപോലും തെറ്റിദ്ധരിപ്പിക്കും
ശാസ്തീയപഠനങ്ങൾ തെറ്റാണെന്ന് തെളിയിച്ചിട്ടു പോലും എം എം ആർ വാക്സിൻ ഓട്ടിസത്തിന് കാരണമാവുമെന്ന് ഇപ്പോഴും ആവർത്തിച്ച് അപവാദം പ്രചരിപ്പിച്ച് വരുന്നുണ്ട്. ആധുനികകാലത്ത് സാമൂഹ്യശ്രംഖലകൾ വാക്സിൻ വിരുദ്ധത വിനിമയം ചെയ്യുന്നതിനുള്ള വലിയ സാധ്യത തുറന്നിട്ടുണ്ട്. വാക്സിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റ് പല ശാസ്തീയാടിത്തറയുള്ള സാങ്കേതിക വിദ്യകളുകൾക്കുമെതിരെയുള്ള തെറ്റായ വിവരങ്ങളുടെ പകർച്ചവ്യാധി (Epidemic of Misinformation) സാമൂഹ്യ ശ്രംഖലകളിൽ വ്യാപിച്ച് വരുകയും വിദ്യാസമ്പന്നരെപോലും തെറ്റിദ്ധരിപ്പിക്കയും ചെയ്യുന്നുണ്ട്.
വന്ധ്യതക്ക് കാരണമാവുമോ
കോവിഡ് വാക്സിനെതിരെ പ്രതീക്ഷിച്ച എതിർപ്പുണ്ടായിട്ടില്ലെങ്കിലും അമേരിക്കയിൽ പോലും തെറ്റായ വാർത്തകൾ പ്രചരിച്ച് വരുന്നു. ഫൈസർ, മൊഡോണ തുടങ്ങിയ കമ്പനികളുടെ എം ആർ എൻ എ വാക്സിനുകൾ മനുഷ്യരുടെ ജനിതകഘടനയിൽ മാറ്റം വരുത്തുമെന്നതാണ് ഒരു പ്രധാന ആരോപണം. ഇതിന് യാതൊരു ശാസ്തീയാടിത്തറയുമില്ല. മനുഷ്യകോശങ്ങളെ വൈറൽ പ്രോട്ടീൻ നിർമ്മിക്കാൻ എം ആർ എൻ എ പ്രേരിപ്പിക്കമാത്രമാണ് ചെയ്യുക. വാക്സിൻ ആർ എൻ എ മനുഷ്യകോശത്തിലെ ന്യൂക്ലിയസ്സിലേക്ക് കടക്കുകയോ ഡി എൻ എ യുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുന്നതേയില്ല. ഡി എൻ എ വാക്സിനുകളും ഇങ്ങിനെ തന്നെയാണ് പ്രവർത്തിക്കുന്നത്. കോവിഡ് വാക്സിനുകൾ വന്ധ്യതക്ക് കാരണമാവുമെന്നാണ് മറ്റൊരു വിമർശനം.
പച്ച കള്ളങ്ങളും പ്രചരിപ്പിച്ച് വരുന്നു
കോശസഞ്ചാരത്തെ നിയന്ത്രിക്കുന്ന സൈനെക്ടിൻ (Synectin) എന്ന പ്രോട്ടീനും വൈറസ് സ്പൈക്ക് പ്രോട്ടിനും തമ്മിൽ സാമ്യമുണ്ടെന്ന് വ്യാഖ്യാനിച്ചാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. അമിനോആസിഡുകളാൽ നിർമ്മിക്കപെടുന്ന പ്രോട്ടീനുകൾ തമ്മിൽ സ്വാഭാവികമായുള്ള ചില സാമ്യം മാത്രമാണ് സൈനെക്ടിനും സ്പൈക്ക് പ്രോട്ടീനും തമ്മിലുള്ളതെന്ന് മാത്രം. കോവിഡ് വാക്സിനുകൾക്ക് മരണമടക്കമുള്ള ഗുരുതരങ്ങളായ പാർശ്വഫലങ്ങളുണ്ടെന്ന പച്ച കള്ളങ്ങളും പല വാക്സിൻ വിരുദ്ധരും പ്രചരിപ്പിച്ച് വരുന്നുണ്ട്. കോടിക്കണക്കിനാളുകൾക്ക് വാക്സിൻ നൽകിയതിൽ വളരെ കുറച്ച് പേരിൽ മാത്രമാണ് അത്ര ഗൌരവതരമല്ലാത്ത പാർശ്വഫലങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഓപ്പറേഷൻ വാർപ്പ് സ്പീഡ്
വാക്സിൻ ഉല്പാദനവും വിതരണവും അതിവേഗം നടത്തുന്നതിനായുള്ള സ്വകാര്യ-പൊതു സംരംഭത്തിന് ഓപ്പറേഷൻ വാർപ്പ് സ്പീഡ് (Operation Warp Speed) എന്ന പേരിട്ടത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായ്ട്ടുണ്ടെന്ന് കരുതുന്നവരുണ്ട്. സ്റ്റാർ സ്റ്റെക്ക് (Star Trek: 1960s) എന്ന സയൻസ് ഫിക്ഷൻ സിനിമകളിൽ അതിവേഗം എന്ന അർത്ഥത്തിൽ വാർപ്പ് (Warp) എന്ന് വിശേഷണം ഉപയോഗിച്ചതിനെ അനുകരിച്ചാണ് ഓപ്പറേഷൻ വാർപ്പ് സ്പീഡ് എന്ന പ്രയോഗിച്ചത്.. വാർപ്പ് എന്ന വാക്കിന് ദുഷിപ്പിക്കുക, വക്രീകരിക്കുക എന്നീ അർത്ഥങ്ങളുള്ള സ്ഥിതിക്ക് ഓപ്പറേഷൻ സേഫ് വാക്സിൻ (Operation Safe Vaccine) എന്ന പ്രയോഗ്ഗിച്ചിരുന്നെങ്കിൽ ജനങ്ങളുടെ തെറ്റിദ്ധാരണങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്.
വാക്സിൻ സ്വീകരിക്കാൻ മടി
വാക്സിൻ വിരുദ്ധ പ്രചരണത്തിൽ പൂർണ്ണമായി കുടുങ്ങാത്തവർ പോലും സംശായാലുക്കളായി വാക്സിൻ സ്വീകരിക്കാൻ മടിച്ച് നിൽക്കുന്നുണ്ട്. വാക്സിൻ ശങ്ക (Vaccine Hesitancy) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഇത്തരം മനോഭാവങ്ങളും ത്വരിതഗതിയിൽ വാക്സിൻ വിതരണം പൂർത്തിയാക്കി അവശ്യാനുസരണം ഹേർഡ് ഇമ്മ്യൂണിറ്റി (സാമൂഹ്യ പ്രതിരോധം) കാലവിളംബം കൂടാതെ വളർത്തിയെടുക്കുനന്തിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. വ്യാപകമായ പൊതുജന ബോധവൽക്കരണത്തിലൂടെ വേണം വക്സിൻ വിരുദ്ധ പ്രചാരണങ്ങളെ അതിജീവിക്കാൻ.
ശാസ്തീയമായ മറുപടി
അമേരിക്കൻ ശിശുരോഗവിദഗ്ധനായ പോൾ ഓഫിറ്റ് (Paul Allan Offit: 1951- ഫിലാഡൽ ഫിയ ചിൽഡ്രൻസ് ഹോസ്പിറ്റൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാക്സിൻ ഏഡ്യൂക്കേഷൻ സെന്ററിലൂടെ വാക്സിൻ വിരുദ്ധപ്രചാരകർക്ക് നിരന്തരം ശാസ്തീയമായ മറുപടി നൽകിവരുന്നുണ്ട്. ഡെഡ് ലി ചോയിസസ് (Deadly Choices: How the Anti-Vaccine Movement Threatens Us All: 2011) തുടങ്ങി പ്രത്യേകിച്ചും കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന വാക്സിൻ വിർദ്ധ ലോബിയെ തുറന്ന് കാട്ടുന്ന നിരവധി പുസ്തകങ്ങളും ഓഫിറ്റ് രചിച്ചിട്ടുണ്ട്''.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video