ലീഗിന് പൊങ്കാലയിട്ട് ഐഎന്‍എല്‍... നേരിട്ട പുച്ഛങ്ങള്‍ക്കും അനുഭവിച്ച അവഗണനകള്‍ക്കും മറുപടി
കോഴിക്കോട്: ബാബറി മസ്ജിദ് വിഷയത്തില്‍ ആണ് മുസ്ലീം ലീഗിന്റെ നിലപാടില്‍ തെറ്റിപ്പിരിഞ്ഞ് സമുന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ ഐഎന്‍എല്‍ രൂപീകരിക്കപ്പെടുന്നത്. 1994 ല്‍ ആയിരുന്നു പാര്‍ട്ടി രൂപീകരണം. അന്നുതൊട്ടിന്നുവരെ ഇടതുപക്ഷത്തിനൊപ്പമാണ് ഐഎന്‍എല്‍ നിലകൊണ്ടിട്ടുള്ളത്.
ഇക്കാലമത്രയും മുസ്ലീം ലീഗിന്റെ പുച്ഛവും പരിഹാസവും നേരിട്ടായിരുന്നു, അധികാര കേന്ദ്രങ്ങളില്‍ സാന്നിധ്യമില്ലാതെ ഐഎന്‍എല്‍ എന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് നിലകൊണ്ടത്. എന്നാലിപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. അഞ്ചുവര്‍ഷമായി കേരളത്തില്‍ അധികാരസ്ഥാനങ്ങള്‍ ഇല്ലാതിരുന്ന മുസ്ലീം ലീഗ്, വീണ്ടുമൊരു അഞ്ച് വര്‍ഷം കൂടി അങ്ങനെ ഇരിക്കേണ്ടി വരുമ്പോള്‍ ഐഎന്‍എലിന് കേരളത്തില്‍ ഒരു മന്ത്രിയുണ്ടാകും. ഐഎൻഎലിന്റെ സോഷ്യൽ മീഡിയ വിങ് ഇത് ആഘോഷിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകാലത്തും നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ഇടതുപക്ഷത്തിന് വേണ്ടി അഹോരാത്രം ഇടപെടലുകൾ നടത്തിയ ഐഎൻഎൽ സോഷ്യൽ മീഡിയ വിങിന്റെ പ്രവർത്തനങ്ങൾ മുന്നണിയ്ക്കുള്ളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസ്ലീം ലീഗിന്റെ നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ എത്തുന്നത്. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റില്‍ മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു ദേവര്‍കോവിലിന്റെ ജയം. ഇപ്പോഴിതാ, അഹമ്മദ് ദേവര്‍കോവില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവും ആകുന്നു.

കുഞ്ഞാലിക്കുട്ടി ചോദിക്കുമ്പോള്‍
ഐഎന്‍എലിന്റെ ഒരു അംഗം മന്ത്രിയായിരിക്കുന്ന നിയമസഭ. പ്രതിപക്ഷ ഉപനേതാവായി മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി ചോദ്യം ചോദിക്കുന്നു. അതിന് മറുപടി നല്‍കുന്നത് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവില്‍- ഐഎന്‍എല്‍ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത്രയേറെ ആഹ്ലാദമുണ്ടാകുന്ന മറ്റൊരു നിമിഷം ഉണ്ടാവില്ല.

ലീഗ് ഹൗസിന് മുന്നിലൂടെ
മുസ്ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ആയ ലീഗ് ഹൗസ് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ്. അതിന് മുന്നിലൂടെ കൊടിവച്ച കാറില്‍, പോലീസ് അകമ്പടിയോടെ അഹമ്മദ് ദേവര്‍കോവില്‍ പോകുന്നത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എങ്ങനെ സഹിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പരിഹാസം.

കുഞ്ഞാപ്പ ഐഎന്‍എലില്‍ ചേരുമോ
കേരളത്തില്‍ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് മത്സരിക്കാനിറങ്ങിയത് എന്നാണ് ആക്ഷേപം. യുഡിഎഫിന് അധികാരം കിട്ടാതിരിക്കുകയും ഐഎന്‍എലിന് എല്‍ഡിഎഫ് മന്ത്രിസ്ഥാനം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്നാണ് ചോദ്യം. അഹമ്മദ് ദേവര്‍കോവില്‍ സത്യപ്രതിജ്ഞ ചെയ്യും മുമ്പ് പികെ കുഞ്ഞാലിക്കുട്ടി ഐഎന്‍എലില്‍ ചേര്‍ന്ന് മന്ത്രിസ്ഥാനം തട്ടിയെടുക്കുമോ എന്ന പരിഹാസവും ഉയരുന്നുണ്ട്.

അധികാരമില്ലാത്ത ലീഗ്
മുസ്ലീം ലീഗ് അധികാരത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിലധികം വിട്ടുനിന്ന സാഹചര്യം കേരളത്തില്‍ അധികമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലീഗിന്റെ ബദ്ധശത്രുക്കളായ ഐഎന്‍എലിന് മന്ത്രിക്കസേര കൂടി ലഭിക്കുന്നത്. അധികാരമില്ലാത്ത ലീഗിന് ഇനി എന്ത് സംഭവിക്കും എന്ന ചോദ്യവും ബാക്കിയാണ്.

പരിഹാസങ്ങളുടെ കാലം
1994 ല്‍ ഐഎന്‍എല്‍ രൂപീകരിച്ച കാലം മുതല്‍ അവര്‍ ഇടതുപക്ഷത്തോടൊപ്പമാണ്. എന്നാല്‍ അതില്‍ ഭൂരിപക്ഷം കാലവും അവര്‍ എല്‍ഡിഎഫിന്റെ ഘടകക്ഷി ആയിരുന്നില്ല. മുസ്ലീം ലീഗില്‍ നിന്ന് ഐഎന്‍എല്‍ ഏറ്റവും കേട്ട അധിക്ഷേപവും അതിന്റെ പേരില്‍ ആയിരുന്നു. 2019 ല്‍ അവര്‍ എല്‍ഡിഎഫ് ഘടകക്ഷിയാവുകയും 2021 ല്‍ മന്ത്രിസ്ഥാനവും ലഭിച്ചു. ഇനി എന്തുപറഞ്ഞ് മുസ്ലീം ലീഗ് പരിഹസിക്കും എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.












Click it and Unblock the Notifications