മയക്കുമരുന്നിന് അടിമകൾ ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും.. കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
വീട്ടിൽ നിന്നും കോളേജിലേക്കോ സ്കൂളിലേക്കോ പോകുന്ന കുട്ടികൾ തിരിച്ച് വീട്ടിൽ തന്നെ എത്തുമോ എന്നു പോലും ഉറപ്പില്ലാത്ത വല്ലാത്തൊരു കാലത്തിലൂടെയാണ് ഇന്നത്തെ കടന്ന് പോക്ക്. കുട്ടികളെ വലയിലാക്കുന്ന മയക്ക് മരുന്ന് മാഫിയകളും ഭിക്ഷാടന മാഫിയകളും സെക്സ് റാക്കറ്റുകളുമെല്ലാം കഴുകൻ കണ്ണുകളുമായി ചുറ്റിലുമുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
കൌമാര പ്രായമെന്നത് വാഗ്ദാനങ്ങളിൽ പെട്ടെന്ന് വീഴുന്ന പ്രായമായത് കൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധ വേണ്ടതുണ്ട്. സ്കൂളുകൾക്ക് സമീപം കുട്ടികളെ ഉന്നം വെച്ച് മയക്കുമരുന്ന് മാഫിയകൾ സജീവമാണെന്ന് പോലീസ് തന്നെ കണ്ടെത്തിയിട്ടുളളതാണ്. മയക്കുമരുന്നിന് അടിപ്പെട്ട് പോകുന്നവരിൽ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളുമുണ്ടെന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുകയാണ് കൌണസിലിംഗ് സൈക്കോളജിസ്റ്റായ കല ഷിബു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
പതിനെട്ട് കഴിഞ്ഞ മകൻ
പതിനെട്ടു വയസ്സ് കഴിഞ്ഞ മകന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് ആ 'അമ്മ ഫോണിലൂടെ പറഞ്ഞു, കുറെ കരഞ്ഞു.. അവൻ കൗൺസിലിങ്ങിന് പോകാൻ കൂട്ടാക്കില്ല. കൊണ്ട് പോകാൻ എത്തിയ അമ്മയുടെ സഹോദരനോട് വളരെ മോശമായി സംസാരിച്ചു. അദ്ദേഹം പിണങ്ങി പോയി. ഒരു ദിവസം ,വീണ്ടും എന്നെ തേടി അവരുടെ ഫോൺ കോൾ എത്തി. അവനിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്..അത് രൂക്ഷമാണ്. കോളേജിലെ അദ്ധ്യാപകരും ഇത് പറയുന്നുണ്ട്.
മയക്കുമരുന്നിന് അടിമയോ
ചില സംശയങ്ങൾ. അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു. ഇനി വല്ല drugsനു അടിമപ്പെട്ടു കാണുമോ എന്റെ കുഞ്ഞു? സ്വസ്ഥമായി ഉറങ്ങിയിട്ട് എത്ര നാളായെന്നു അറിയോ?അവന്റെ അച്ഛൻ വിദേശത്ത് കിടന്നു കഷ്‌ടപ്പെടുന്നു, മോൻ എന്തെങ്കിലും പ്രശ്നത്തിൽ ആണെന്ന് അറിഞ്ഞാൽ ആ നിമിഷം ഇങ്ങു കേറി വരും'' വാ തോരാതെ അവർ പറഞ്ഞു കൊണ്ടേ ഇരുന്നു. കരഞ്ഞു. ഞാൻ എന്താണ് പറയേണ്ടത്? അങ്ങനെ ഒന്നും ആകരുതേ എന്ന് പ്രാർത്ഥിച്ചു..
കൊല്ലേണ്ടി വന്നു
സ്കൂൾ കൗൺസിലിങ്, കോളേജ് കൗൺസിലിങ് ആയി ബന്ധപെട്ടു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. അത് കൊണ്ട് തന്നെ ഓരോ വർഷവും മയക്കു മരുന്നിനു അടിമപ്പെടുന്ന കുട്ടികളുടെ സംഖ്യകൂടി വരിക ആണെന്ന് ബോധ്യമുണ്ട്. മയക്കു മരുന്നിനു അടിമ പെട്ട മകനെ കഴുത്ത് അറുത്ത് കൊന്ന കേസ്, അതിലെ 'അമ്മ അനുഭവിച്ച തീവ്ര നൊമ്പരം, പാലൂട്ടി വളർത്തിയ മകനെ ദാരുണമായി കൊന്നു കളയേണ്ടി വന്ന സാഹചര്യം. കൊല്ലം , അമ്മച്ചിവീട് മെന്റൽ ഹോസ്പിറ്റലിൽ നടന്ന ആ സംഭവത്തിന്റെ ഓർമ്മ എന്നും മനസ്സിൽ ഒരു ഞെട്ടലും ഭീതിയും ആണ്.
അമ്മയെ കയറിപ്പിടിക്കുന്ന മകൻ
പിന്നെയും കണ്ടിട്ടുണ്ട്. തീരദേശത്തെ counselor ആയിരുന്ന സമയത്ത്. മയക്കു മരുന്നും മദ്യവും ഉള്ളിൽ ചെന്നാൽ സ്വന്തം അമ്മയെ കടന്നു പിടിക്കുന്ന മകന്റെ ഉപദ്രവം സഹിക്കാൻ പറ്റാതെ അടുത്തുള്ള കുടിലുകളിൽ അഭയം പ്രാപിക്കുന്ന ഒരു അമ്മയെ. ആ മെല്ലിച്ച രൂപം ഒടുവിൽ ഞാൻ കാണുമ്പോൾ. നിസ്സഹായതയോടെ , പാതിമരവിച്ച മനസ്സിൽ പറഞ്ഞു. എത്ര നാൾ അയല്വക്കത്തുള്ള ആളുകൾ എന്നെ സംരക്ഷിക്കും? ഗതികേടിന്റെ പൂർണ്ണരൂപം. ഇതൊക്കെ രഹസ്യങ്ങൾ അല്ല..പരസ്യമായ പ്രശ്നങ്ങൾ തന്നെ ആണ്.. വെളിച്ചത്തെ കാട്ടി തരേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇടങ്ങൾ.
അമ്മയേയും പെങ്ങളേയും തിരിച്ചറിയില്ല
ഈ അടുത്ത് വീണ്ടും ഒരു അമ്മ. അവരോടൊപ്പം അവരുടെ മകളും.. സ്വന്തം മകനെ, സ്വന്തം സഹോദരനെ, വാടക കൊലയാളികളെ ഉപയോഗിച്ച് കൊന്നു കളഞ്ഞു അവർ.. 'അമ്മ ആണെന്ന് അവൻ മറന്നു പോകും, സഹോദരി ആണെന്ന് ഓർക്കില്ല.. വെറും ശരീരമായി കാണുന്ന അത്തരം ഒരുവനെ കൊല്ലാൻ അല്ലാതെ മറ്റൊന്നും ചെയ്യാനില്ല.. ചിരി നിർത്താതെ , സംസാരിക്കുന്ന ആ അമ്മയുടെ മുഖം ഉറക്കം കെടുത്തുന്നു.. അവരുടെ മനസ്സിന്റെ താളം തെറ്റി കഴിഞ്ഞു.. പുറമെ കാണുന്ന ശാന്തതയിലും , ആ കണ്ണുകളിൽ അടിതെറ്റിയ മനസ്സിന്റെ വളവും തിരിവും കാണാം..
പെൺകുട്ടികളെ പോലും
ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി, നാടിൻറെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ.. അവരുടെ ശ്രദ്ധ ഒരുവേള , നമ്മുടെ കൗമാരക്കാരെ , യുവാക്കളെ ,എന്തിനു പെൺകുട്ടികളെ പോലും വഴിതെറ്റിക്കുന്ന ഇത്തരം മയക്കു മരുന്ന് സംഘങ്ങളുടെ നേർക്ക് തിരിഞ്ഞു എങ്കിൽ.. എന്റെ വീട്ടിൽ നടക്കില്ല എന്ന് ഓരോരുത്തരും ആശ്വസിക്കരുത്.. നാളെ ഇര, എന്നത് ആരുടേയും ആരും ആകാം.. ഓരോ ജില്ലയിലും ഇത്തരം മാഫിയയുടെ ആളുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ നേർക്ക് വലവീശുന്നു.. രാവിലെ തിക്കും തിരക്കും ഉള്ള പ്രധാന ബസ്‌സ്റ്റാന്റുകളിൽ.. റെയിൽവേ സ്റ്റേഷൻ പരിസരത്തു എന്ന് വേണ്ട.. എവിടെയും ഇവരുണ്ട്..
പോക്കറ്റ് മണിക്ക് വേണ്ടി
മുന്നൂറു രൂപയ്ക്കു മുകളിൽ വിറ്റാൽ മാത്രം കമ്മീഷൻ.. വീട്ടിൽ നിന്നും കിട്ടുന്ന ''പോക്കറ്റ് മണി'' പോരാതെ വരുമ്പോൾ കാശുണ്ടാക്കാൻ പറ്റിയ മാർഗ്ഗം..ആവശ്യക്കാരെ തേടിപിടിക്കാൻ അതാതു കോളേജിൽ, സ്കൂളിൽ , തന്നെ ഏജന്റുമാർ ഉണ്ടാകുന്നു.. ക്ലാസ്സിൽ മയങ്ങി ഇരിക്കുന്ന കുട്ടികളെ ഇന്ന് കാണാൻ ഇല്ല.. അവർക്കു ഇഷ്‌ടമില്ലാത്ത, ഒരു ചോദ്യം ചോദിച്ചാൽ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിക്കുന്ന രീതി ആണ്. ഇത് തന്നെ ആണ് എന്നെ വിളിച്ചു കരഞ്ഞ ആ അമ്മയുടെ വിശദീകരണവും.. എന്ത് പറഞ്ഞാലും ദേഷ്യം.. മുറി അടച്ചു ഇരിപ്പു..!
കൂൾ ആണ് പുതിയ വില്ലൻ
ഗേറ്റിനു പുറമെ വന്നു നിന്ന് വിളിച്ചു കൊണ്ട് പോകുന്ന കൂട്ടുകാർക്കൊക്കെ അവനെ കാൾ പ്രായകൂടുതൽ.. അവന്റെ ഒപ്പം പഠിക്കുന്നവർ അല്ല എന്ന് കണ്ടാൽ അറിയാം.. സദാചാരത്തിന്റെ കാവൽ മാലാഖമാർ ഓരോ മുക്കിലും മൂലയിലും ഉള്ള നമ്മുടെ നാട്ടിൽ ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ഒരു കപ്പു കാപ്പി കുടിച്ചാൽ അത് വലിയ സംഭവം ആണ്..! നാടിന്റെ പല കോണിലും മയക്കുമരുന്നിന്റെ താവളങ്ങൾ പെരുകുമ്പോൾ , അതൊന്നും ആരും കാണുന്നില്ലേ..? ശംബു, പാൻപരാഗ് ,ഒക്കെ എന്നേ ഫാഷൻ വിട്ടു പോയി.. ഇപ്പോൾ ''കൂൾ ''എന്നൊരു വില്ലൻ ആണ് കുട്ടികളുടെ ജീവിതം താറുമാറാക്കാൻ വ്യാപകം.. അത് ചുണ്ടിന്റെ അടിയിൽ വെയ്ക്കുമ്പോൾ ഒരു നീറ്റൽ..
മദ്യവും മയക്കുമരുന്നും
കുപ്പിച്ചില്ലിന്റെ അംശം അടങ്ങിയ വിഷം തന്നെ ആണോ ഇതിന്റെ ചേരുവ.? അറിയില്ല.. ഞരമ്പുകളിലൂടെ കടന്നു തലച്ചോറിന്റെ അവസ്ഥയെ താറുമാറാക്കാൻ കഴിയുന്ന വില്ലൻ ആണോ ഇവനും..? മദ്യവും ഇതും കൂടി ചേരുമ്പോൾ ഒരു ഉന്മാദാവസ്ഥ ആണ്.. പറഞ്ഞറിയില്ല ആകില്ല .. ഇതൊരു അനുഭവസ്ഥന്റെ വെളിപ്പെടുത്തൽ. counselor മാത്രമായ എനിക്ക് പറ്റുന്നത് കേട്ടറിവുള്ള കാര്യങ്ങളെ അറിയാവുന്ന രീതിയിൽ എഴുതാം..! പെൺകുട്ടികളും ഇത്തരം കാര്യങ്ങളിൽ കൂടുതലായി അടിമപ്പെട്ടു തുടങ്ങി കഴിഞ്ഞു എന്നാണ് അറിവ്..
നിയമങ്ങൾ ശക്തമാക്കണം
വീടിന്റെ ചുറ്റുവട്ടം ഒന്നും അല്ല കുട്ടികളെ ഇതിൽ പെടുത്തുന്നത്.. അവരുടെ കൂട്ടുകെട്ട് ആര് എന്നതാണ് മുഖ്യം.. അവർ പഠിക്കുന്ന സ്കൂളിൽ , കോളേജിൽ , മാതാപിതാക്കൾ ഇടയ്ക്കു ബന്ധപെടുക എന്നതാണ് ഒരേ ഒരു മാർഗ്ഗം.. വീട്ടിലെ ഒന്നും അറിയാത്ത കൊച്ചു കുഞ്ഞു ആകില്ല പലപ്പോഴും സമൂഹത്തിൽ! whtsaap വഴി ഒക്കെ ഗ്രൂപ്പുകൾ ഉണ്ടാക്കി , ആവശ്യക്കാരെ കണ്ടെത്താനും എളുപ്പം.. പ്രഫഷണൽ കോളേജുകളിലെ ഹോസ്റ്റൽ സംവിധാനങ്ങൾ , നിയമങ്ങൾ ശക്തം ആക്കണം.. കുട്ടികളുടെ മേൽ സുരക്ഷാ കുറച്ചു കൂടി ഉറപ്പു വരുത്തണം.
ക്രൂരമായി ചതിക്കപ്പെടുന്നു
മക്കളുടെ ആവശ്യത്തിന് വേണ്ടി ഒരു പരിധിയില്ലാതെ അക്കൗണ്ടിൽ കാശിടുന്ന വിദേശത്തുളള മാതാപിതാക്കൾ.. കഷ്‌ടം തോന്നും.. ഓരോ കേസുകൾ കാണുമ്പോൾ.. അവർ എത്ര ക്രൂരമായിട്ടാണ് ചതിക്കപ്പെടുന്നത്.. മക്കളുടെ ഭാവി അപകടത്തിൽ ആണ് എന്ന് എത്ര വൈകിയാണ് അവർ അറിയുന്നത്.. വീണ്ടും പറയട്ടെ.. ഇതിൽ ആൺകുട്ടി എന്നോ പെൺകുട്ടി എന്നോ ഇല്ല.. സ്വയം അറിയാതെ കൂട്ടുകാർ വഴി ഇത്തരം കാര്യങ്ങളിൽ വന്നു പെടുന്ന കുട്ടികൾ ഉണ്ട്.. കാമുകൻ ചതിയിൽ പെടുത്തിയ എത്രയോ കേസുകൾ..
മനസ്സിലാക്കി കൊടുക്കണം
കൂട്ടുകാരെ തിരഞ്ഞെടുക്കാൻ ഒരുപാടു ശ്രദ്ധിക്കണം നിശ്ചയമായും എന്നതാണ് ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികളോട് ആദ്യം പറഞ്ഞു കൊടുക്കേണ്ടത്..പഠിക്കാൻ പറ്റാത്ത വിഷയങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ , കൂടുതൽ നേരം concentration കിട്ടാൻ ഒക്കെ ഈ നല്ല മരുന്ന് സഹായകം ആകും എന്നാണ് അവരെ ഇതിൽ കൊണ്ട് വരാൻ പറഞ്ഞു കൊടുക്കുന്നത്.. കൂട്ടുകാർ പറയുന്നതാണല്ലോ കൗമാരപ്രായത്തിൽ പ്രധാനം.,.
ഇത് ഇനി സംഭവിക്കരുത്
നമ്മുടെ നിയമം ഒരുപാടു ശ്രദ്ധ ഇതിൽ കൊണ്ട് വരണം.. ഭരണത്തിൽ ഇരിക്കുന്നവരുടെ കാര്യമായ ശ്രദ്ധ ഇതിൽ ഉണ്ടായെങ്കിൽ.. ഏതു വീട്ടിൽ ഇത് സംഭവിക്കില്ല എന്ന് ഉറപ്പില്ല , ആരുടെ മകനോ മകളോ ഇരയാകും എന്നും ...! സാധാരണക്കാരന് , ഇതിന്റെ കണ്ണിതേടി പോയാൽ , എവിടെ വരെ എത്തും എന്നറിയില്ല.. ജീവൻ നാളെ ബാക്കി ഉണ്ടാകും എന്നും ഉറപ്പില്ല..
ഫേസ്ബുക്ക് പോസ്റ്റ്
കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്