എന്താണ് കമ്പകക്കാനത്ത് നടന്നത്... കൂട്ടക്കൊലയുടെ പിന്നിലെ തന്ത്രവും കുതന്ത്രവും...
മോഷണം, വൈരാഗ്യം, കുടുംബവഴക്ക്... കൂട്ടക്കൊലപാതകങ്ങളുടെ തിരശീലക്കു പിന്നില്‍ പലപ്പോഴും എത്തപെടുന്ന നിഗമനങ്ങളാണ് ഇവ. ആസൂത്രിത കൊലപാതകങ്ങളുടെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷപാളികള്‍ പൊതുസമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നുവോ എന്നൊരു ചോദ്യമാണ് വണ്ണപ്പുറം കമ്പകക്കാനത്ത് നടന്ന കൂട്ടക്കൊലപാതകത്തിനുശേഷം കേരളത്തിലുടനീളം പ്രതിധ്വനിക്കുന്നത്. കമ്പകക്കാനത്തെ കൊലപാതകം സാധാരണ സംഭവങ്ങളുടെ ഗണത്തില്‍ ഉള്‍പെടുത്തേണ്ട ഒന്നല്ല.
പഴങ്കഥകളില്‍മാത്രം ഇന്നത്തെ തലമുറക്ക് പരിചയമുണ്ടായിരുന്ന ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ ഈ കൂട്ടക്കൊലപാതകത്തിന്റെ വസ്തുകളെ അറിയേണ്ടതിരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളോട് ഒട്ടും പൊരുത്തപെടുത്താനോ കൂട്ടിയോജിപ്പിക്കാനോ കഴിയാത്ത ഒരു കൊലപാതകമായിരുന്നു കമ്പക്കാനത്ത് നടന്നത്. മുമ്പ് സമാനമായ പലസംഭവങ്ങളും കേരളത്തിനകത്തും പുറത്തും ഉണ്ടായിട്ടുണ്ടെങ്കിലും അതിക്രൂരമായ ഒരു കൂട്ടകൊലപാതകത്തിന്റെ ഭീതിപെടുത്തുന്ന ഇത്തരത്തിലൊരു അന്തരീക്ഷം കേരളത്തില്‍ ഇതാദ്യമായിട്ടാണെന്നുതന്നെ പറയാം.
കൂട്ടക്കൊലപാതകത്തിനുള്ള പ്രചോദനം
എന്തായിരുന്നു കമ്പക്കാനത്തെ കൂട്ടക്കൊലപാതകത്തിനുള്ള പ്രചോദനം- കൊലനടത്തിയത് ദുര്‍മന്ത്രവാദത്തിനുള്ള ശ്കതി ലഭിക്കുന്നതിനുവേണ്ടി... ജൂലൈ 29 ഞായറാഴ്ച്ച, ഒരു കുടുംബത്തിലെ നാലുപേരെ തലക്കടിച്ചും മാരകമായ ആയുധങ്ങള്‍കൊണ്ടും കൊലപെടുത്തുക. പിന്നീട് സ്വര്‍ണവും പണവും അപഹരിക്കുക. കൃത്യംനടത്തി 24 മണിക്കൂറിനുശേഷം വീണ്ടും തിരികെയെത്തി മൃതദേഹങ്ങള്‍ കുഴിച്ചിടുക.
അസാമാന്യമായ ധൈര്യവും ചങ്കുറപ്പും പ്രതികള്‍ക്കുണ്ടായിരുന്നു എന്നത് വ്യക്തം. കൊലപാതകം നടന്നതിനുശേഷവും ആശങ്കയുടെ നിമിഷങ്ങളും ദിവസങ്ങളും. പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ സമീപവാസികള്‍ വീട്ടുകാരെ കാണാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു തുടങ്ങി.
അസാമാന്യമായ ടിസ്റ്റുകൾ
തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കൊലനടന്നതിന്റെ മൂന്നാംനാള്‍ വീടിനു പിന്‍വശത്തെ കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നു. ഒരൊറ്റദിവസംകൊണ്ട് അസാമാന്യമായ ടിസ്റ്റുകളും വിലയിരുത്തലുകളും. മൃതദേഹങ്ങള്‍ കണ്ടെത്തിയശേഷം നടത്തിയ ചോദ്യംചെയ്യലിന്റെ ആദ്യനിമിഷങ്ങളില്‍ നിന്നുതന്നെ മന്ത്രവാദത്തിന്റെ പങ്കിനെക്കുറിച്ചായിരുന്നു പോലീസിന്റെ സംശങ്ങളേറെയും.
പൊതുസമൂഹം അതിവേഗത്തില്‍തന്നെ സോഷ്യല്‍ മീഡിയയിലൂടെ കൊലപാതകത്തിന്റെ ക്രൂരഭാവങ്ങള്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. മരിച്ച കൃഷണനും കുടുംബത്തിനും അയല്‍വാസികളുമായി വലിയൊരടുപ്പമുണ്ടായിരുന്നില്ലെന്നും ദുര്‍മന്ത്രവാദകര്‍മ്മങ്ങളിലൂടെ ധാരാളം പണം സമ്പാദിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു കൃഷ്ണന്‍ എന്നും പോലീസിന്റെ അന്വേഷത്തില്‍ തെളിഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ചത്
ഇതോടെ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി. ആദ്യഘട്ടത്തില്‍ നാല്‍പതിലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു. പിന്നീട് ചുരുക്കപട്ടികയുടെ അടിസ്ഥാനത്തില്‍ 20 തോളം പേരെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. കൃഷണന്റെ ഫോണ്‍കോളും ഇതിനിടയില്‍ പോലീസ് പരിശോധിച്ചു.
മന്ത്രവാദകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിനകത്തു പുറത്തും കൃഷണന് ധാരളം ആളുകളുമായി ഇടപാടുണ്ടെന്നു പോലീസ് അന്വേഷത്തില്‍ തെളിഞ്ഞു. കൂടുതല്‍ ആളുകളെ കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യംചെയ്യലിലൂടെ യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുകയും കൊലനടത്തിയ രീതികളും അതിനുള്ള കാരണവും വ്യക്തമാകുകയും ചെയ്തു. ഒരു രീതിയില്‍ അത്ഭൂതപെടുത്തുന്നതും മറ്റൊരു രീതിയില്‍ അതിഭീകരവുമായ ഒരു കൂട്ടക്കൊലപാതകതത്തിന്റെ സാക്ഷ്യപെടുത്തലുകളായിരുന്നു അത്.
കരുതിക്കൂട്ടിയുള്ള കൊലപാതകം
ആറുമാസക്കാലത്തോളമായി കൃഷനെ കൊലപെടുത്താനുള്ള ആലോചനയിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ അനീഷ്. ഇയാള്‍ വര്‍ഷങ്ങളോളം കൃഷണ്‌നുമായി സഹകരിച്ച് വിവിധ ഇടങ്ങളില്‍ ദുര്‍മന്ത്രവാദ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കൃഷ്ണന്റെ സഹായായി പ്രവര്‍ത്തിച്ചിരുന്ന അനീഷ് പിന്നീട് സ്വന്തമായി ചിലയിടങ്ങളില്‍ മന്ത്രവാദചടങ്ങുകള്‍ നടത്തി വന്നിരുന്നു.
എന്നാല്‍ പലയിടങ്ങളിലും ഇയാള്‍ ചെയ്തു വന്നിരുന്ന ചടങ്ങുകളൊന്നും ഫലിക്കാതെ വന്നത് കൃഷ്ണന്‍ തന്റെ മാന്ത്രികസിദ്ധി തട്ടിയെടുത്തതുമൂലമാണെന്ന് ചിന്തിച്ച അനീഷ് കൃഷ്ണനെ കൊലപെടുത്തുന്നതോടെ ശക്തി തന്നിലേക്ക് തിരികെവന്നുച്ചേരുമെന്നും വിശ്വസിച്ചു. ഇതാണ് ഇയാളെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതും. കൃഷ്ണനെ കൊലപെടുത്തുന്നതിനും പിന്നീട് തന്ത്രപരമായി രക്ഷപെടുന്നതിനുമായി ഇയാള്‍ വിവിധതരം മന്ത്രവാദചടങ്ങുകള്‍ സ്വന്തംവീട്ടില്‍ നടത്തി വന്നിരുന്നതായും പോലീസ് പറയുന്നു.
കൊലപാതം എപ്പോള്‍ എങ്ങനെ
കൃത്യം നടന്ന ദിവസമായ ഞായറാഴ്ച്ച കേസിലെ മുഖ്യപ്രതിയായ അനീഷ് സുഹൃത്തായ ലിബീഷുമായി ഗൂഢാലോചന നടത്തിയതിനുശേഷം കൃഷ്ണനെ കൊലപെടുത്താന്‍ തീരുമാനിക്കുകായികയായിരുന്നു. കൃഷ്ണനെമാത്രം കൊലപെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും അന്നു വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തുന്നത്. കൃത്യം നടത്താനുള്ള ധൈര്യത്തിനായി ഇരുവരും മദ്യപിച്ചിരുന്നു.
രാത്രി പതിനൊന്നുമണിയോടെ കൃഷ്ണന്റെ വീട്ടില്‍ ഇവര്‍ എത്തുകയും തുടര്‍ന്ന് വീടിന്റെ പിന്‍വശത്തുണ്ടായിരുന്ന ആട്ടിന്‍കൂട്ടിലെത്തി ആടുകളെ ഉപദ്രവിക്കുകയും ചെയ്തു. ആടുകള്‍ കരയുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ കയ്യിലുണ്ടായിരുന്ന ബുള്ളറ്റിന്റെ ഷോക്അപ്‌സര്‍കൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ കൃഷ്ണന്‍ മരിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.
ക്രൂരമായ കൊലപാതകം
പിന്നാലെ ശബ്ദംകേട്ട് എത്തിയ കൃഷ്ണന്റെ ഭാര്യ സുശീലയെയും തലക്കടിച്ച് ഇരുവരുംചേര്‍ന്ന് കൊലപെടുത്തി. എന്നാല്‍ മകള്‍ ആര്‍ഷ ഇരുവരെയും പ്രതിരോധിച്ച് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും മകളെയും പിന്നീട് കൊല്ലുകയായിരുന്നു. ഉറങ്ങിക്കിടന്ന മകന്‍ അര്‍ജുന് മാനസിക വൈകില്യം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മകനെയും കൊലപെടുത്തിയെന്ന് ഉറപ്പിച്ചാണ് ഇരുവരും അന്നു രാത്രിയില്‍ തൊടുപുഴയില്‍ നിന്ന് മടങ്ങിയത്.
അന്നേദിവസം വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും താളിയോലഗ്രന്ഥങ്ങളും സംഘം മോഷ്ടിക്കുകയുണ്ടായി. എന്നാല്‍ കൃഷ്ണനും മകനും ആസമയങ്ങളില്‍ മരിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച അനീഷും ലിബീഷും ചേര്‍ന്ന് വീണ്ടും മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ വണ്ണപ്പുറത്തെ വീട്ടില്‍ വീണ്ടുമെത്തി. എന്നാല്‍ ഇവരെത്തുന്ന സമയം കൃഷ്ണന്റെ മകന്‍ അര്‍ജുന് ജീവനോടെയിരിക്കുന്നതാണ് കണ്ടത്.
മനസാക്ഷി മരവിക്കുന്ന സംഭവങ്ങൾ
മാനസികവൈകല്യമുണ്ടായിരുന്ന അര്‍ജുനെ കയ്യില്‍ കിട്ടിയ ചുറ്റികകൊണ്ട് ഇവര്‍ തലക്കടിച്ച് ജീവന്‍ നഷ്ടപെട്ടെന്ന് ഉറപ്പാക്കുയും ചെയ്തു. പിന്നീട് വീടിന്റെ പിന്‍വശത്ത് കുഴിക്കുത്തി നാലുപേരെയും അതിലിട്ട് മൂടുകയും ചെയ്തു. കുഴിയിലിട്ട് മൂടുന്ന സമയവും കൃഷ്ണന് ജീവന്‍ ഉണ്ടായിരുന്നെന്നാണ് നിഗമനം.
ദുര്‍മന്ത്രവാദത്തിലൂടെ കോടികള്‍ സമ്പാദിച്ചുകൊണ്ടിരുന്ന കൃഷ്ണന്റെ 300 മൂര്‍ത്തികളുടെ ശക്തി തന്നിലേക്ക് വന്നുചേര്‍ന്നു എന്നും ഇതോടെ അനീഷ് വിശ്വസിച്ചു. അനീഷ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വന്തം വീട്ടിലും ദുര്‍മന്ത്രവാദങ്ങള്‍ പരീക്ഷിച്ചിരുന്നു. കേസില്‍നിന്നും രക്ഷപെടുന്നതിനായി ഇയാള്‍ കൊഴികളെ ബലിയര്‍പ്പിച്ചതായും കേസിലെ രണ്ടാംപ്രതിയായ ലിബീഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
വിവരങ്ങൾ പുറത്തായത്
തമിഴ്‌നാട് സ്വദേശിയായ കനകന്‍ എന്നയാളെ ചോദ്യം ചെയ്ത പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. കൃഷ്ണന്റെ ഉറ്റസുഹൃത്തും ആഭിചാര ക്രിയകള്‍ നടത്താന്‍ കൂടെപോകാറുമുണ്ടായിരുന്ന അനീഷിലേക്ക് അന്വേഷണ സംഘം അതോടെ അതിവേഗത്തില്‍തന്നെ എത്തിയതും അങ്ങനെയാണ്. അനീഷിന്റെ സുഹൃത്തായ ലിബീഷിനെ കസ്റ്റഡയില്‍ എടുത്തതോടെ കേസുമായി ബന്ധപ്പെട്ട മുഴവന്‍ കഥകളിലും പോലീസിന് കൂടുതല്‍ വ്യക്തത വന്നു. എന്നാല്‍ അനീഷിനെ കണ്ടെത്താന്‍ പോലീസ് പിന്നീടുള്ള ദിവസങ്ങളില്‍ ഏറെ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒരാഴ്ചക്കുശേഷം ഇന്നലെ രാത്രിയോടെ ഇയാളെ നേര്യമംഗലത്തെ ബന്ധുവീട്ടില്‍ നിന്നും പോലീസ് പിടികൂടുകയും ചെയ്തു.
അപൂർവ്വങ്ങളിൽ അപൂർവ്വം
അത്യപൂര്‍വ്വമായ കൊലപാത കേസുകളില്‍ ഒന്നാണിതൈന്ന് പോലീസ് പറയുന്നു. ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരകര്‍മ്മങ്ങളുടെയും തിരശീലകള്‍ നീക്കിതുടങ്ങുമ്പോള്‍ കൂട്ടക്കൊലപാതകത്തിനുള്ള പ്രധാനകാരണമായി അതിനെ കൂട്ടിചേര്‍ക്കേണ്ടി വരുന്നു എന്നത് ഒരുതരം ഭയപെടുത്തല്‍കൂടിയാണ്.
കാലഘട്ടത്തിന്റേതായ മാറ്റങ്ങളല്ല പൊതുസമൂഹത്തില്‍ പ്രകടമാകുന്നത്, മറിച്ച് ഉപേക്ഷിക്കപ്പെട്ടുവെന്ന് നമ്മള്‍ കരുതുന്ന പലദുരാചാരങ്ങളുടെയും പുനരാവിഷ്‌കരണം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു എന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.