തിരുവമ്പാടി ഇടതിനൊപ്പമോ വലതിനൊപ്പമോ? നിയസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകം, കണ്ണുവെച്ച് കേരള കോൺഗ്രസും
കോഴിക്കോട്: ജനസംഖ്യയിൽ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് തിരുവമ്പാടി. എന്നാൽ ക്രൈസ്തവ രൂപതയുടെ ആസ്ഥാനമുള്ളതിനാൽ കൂടുതൽ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയും കാർഷിക കുടിയേറ്റ പ്രദേശവുമാണ് തിരുവമ്പാടി. തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയും അടങ്ങുന്നതാണ് തിരുവമ്പാടി നിയോജക മണ്ഡലം.
1977ലാണ് ആദ്യം തിരുവമ്പാടി മണ്ഡലം നിലവിൽ വന്നത്. കോൺഗ്രസിൽ നിന്നുള്ള സിറിയക് ജോണാണ് ആദ്യമായി ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. മൂന്ന് തവണ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പി സിറിയക് ജോൺ മൂന്ന് തവണ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മുൻ കൃഷി മന്ത്രിയുമായിരുന്നിട്ട്. 77ൽ ഇടി മുഹമ്മദ് ബഹീഷിറിനെയും 1980ൽ എൻഎം ഹുസൈനെയും 82ൽ ബേബി മാത്യൂവിനെയും തോൽപ്പിച്ചാണ് സിറിയക് ഹാട്രിക് വിജയം നേടിയത്. 87ൽ മത്തായി ചാക്കോയെ പരാജയപ്പെടുത്തിയിരുന്നു. 91ലും 96 ലും 2001ലും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുകയായിരുന്നു.

യുഡിഎഫിനൊപ്പം നിന്ന തിരുവമ്പാടി മണ്ഡലം 2006ൽ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോർജ് എം തോമസിലൂടെയാണ് എൽഡിഎഫ് ഈ സീറ്റ് നിലനിർത്തിയത്. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന സി മോയിൻ കുട്ടി തിരുവമ്പാടി പിടിച്ചെടുത്തെങ്കിലും 2016ലെ തിരഞ്ഞെടുപ്പിൽ ജോർജ് എം തോമസ് തിരുവമ്പാടി യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന വിഎം ഉമ്മറിനെ 3008 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് എം എൽഡിഎഫിലെത്തിയതിന്റെ നേട്ടം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രകടമായേക്കും കോഴിക്കോട് ജില്ലയിൽ കേരള കോൺഗ്രസ് തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. മികച്ച സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം എൽഡിഎഫിൽ നിന്ന് തിരികെപ്പിടിക്കാനാണ് യുഡിഎഫ് കരുനീക്കങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications