ആരായിരുന്നു സുശീല ഗോപാലൻ?? മിസ്റ്റർ വിടി ബൽറാം നിങ്ങൾ അപമാനിച്ചത് എകെജിയെ മാത്രമല്ല, ഇവരെ കൂടിയാണ്
എകെ ഗോപാലനെക്കുറിച്ച് എംഎല്‍എ വിടി ബല്‍റാം തുടങ്ങി വച്ച ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഓര്‍ക്കേണ്ടത് എകെജിയ്ക്കൊപ്പം ചര്‍ച്ചയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട സുശീല ഗോപാലന്‍ എന്ന തികഞ്ഞ കമ്യൂണിസ്റ്റുകാരിയെയാണ്. എകെ ഗോപാലന്റെ ആത്മകഥയിലെ പ്രസക്തഭാഗങ്ങളെടുത്ത് പരാമര്‍ശിച്ചുകൊണ്ടാണ് വിടി ബല്‍റാം ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഉന്നതനായ ഭര്‍ത്താവ് എകെ ഗോപാലന്റെ തണലില്‍ വേട്ടയാടപ്പെട്ട ഒരു ബാലികാ വധുവായിരുന്നില്ല സുശീല ഗോപാലനെന്നാണ് വിടി ബല്‍റാമിന് മറുപടി നല്‍കിക്കൊണ്ട് ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജി ഫേസ്ബുക്കില്‍ കുറിക്കുന്നത്. 2001 ഡിസംബര്‍ 20 ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ ഉദ്ധരിച്ചാണ് വിടി ബല്‍റാം ഈ വിഷയത്തില്‍ പരാമര്‍ശം നടത്തുന്നത്.
റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും കിടിലന്‍ പണി: ഐഡിയയില്‍ 93 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും!
അമ്മാവനില്‍ ആകൃഷ്ടയായി രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച സുശീല ഗോപാലന്‍റെ ജീവിതത്തിലെ ഓരോ ഏടുകളും പ്രത്യേകമായെടുത്ത് പരാമര്‍ശിച്ചുകൊണ്ടാണ് കെ എ ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇത് സുശീലയുടെ ഉള്ളിലെ കമ്യൂണിസ്റ്റിനെ തളര്‍ത്താന്‍ ഉതകുന്നതായിരുന്നില്ല എന്നാണ് അവരുടെ ജീവിത രേഖ പറയുന്നത്.
ആരായിരുന്നു സുശീല ഗോപാലന്‍
കേരളത്തിലെ പുരുഷാധിപത്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ചുരുക്കം വനിതാ നേതാക്കളില്‍ ഒരാളായിരുന്നു സുശീല ഗോപാലന്‍. തൊഴിലാളി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടിയ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച രാഷ്ട്രീയ നേതാവാണ് സഖാവ് സുശീല ഗോപാലന്‍. കാന്‍സറിനോടുള്ള ധീരമായ പോരാട്ടത്തിനൊടുവില്‍ 2001 ഡിസംബര്‍ 19 ന് തിരുവനന്തപുരത്തുവച്ച് സുശീലാ ഗോപാലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോളേജില്‍ നിന്ന് പുറത്താക്കി
ചരിത്രത്തില്‍ ഇടംനേടിയ പുന്നപ്ര- വയലാര്‍ സമരത്തില്‍ സജീവസാന്നിധ്യമായിരുന്ന കുടുംബത്തിലാണ് സുശീലയുടെ ജനനം. തികഞ്ഞ കമ്യൂണിസ്റ്റ് നേതാവും സ്ത്രീ സംഘടനയുടെ സുപ്രധാന നേതാവുമായിരുന്ന സുശീല മൂന്ന് തവണ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച സംഭവത്തില്‍ സുശീലയെ അക്കാലത്ത് കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ വിദ്യര്‍ത്ഥിയായിരിക്കെ അമ്മാവന്‍ കരുണാകര പണിക്കരുടെ സ്വാധീനത്താല്‍ കയര്‍ത്തൊഴിലാളിള്‍ക്കിടയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ 1948ലാണ് 18ാം വയസ്സില്‍ സുശീല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. ഉടന്‍ തന്നെ കയര്‍ തൊഴിലാളികള്‍ക്കിടയില്‍ ട്രേഡ് യൂണിയന്‍ നേതാവായി സ്ഥാനം പിടിക്കുകയും ചെയ്തുു.
1992ല്‍ വിവാഹം
1952ലാണ് വിവാഹിതരായ എകെ ഗോപാലനും സുശീലയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ദമ്പതികള്‍ കൂടിയാണ്. 1961ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സുശീല സിപിഐഎമ്മില്‍ ചേരുകയും സ്റ്റേറ്റ് കമ്മറ്റി മെമ്പറായി തിരഞ്ഞെടുക്കുകയും ചെയ്തുു. 1978ല്‍ പത്താമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് കേന്ദ്ര കമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സുശീല അവസാന കാലം വരെയും കേന്ദ്രകമ്മറ്റി അംഗമായി തുടരുകയും ചെയ്തുു.
കയര്‍ തൊഴിലാളികള്‍ക്ക് വേണ്ടി
കേരളത്തിലെ കയര്‍ തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി പോരാട്ടങ്ങള്‍ സംഘടിപ്പിച്ച സുശീല ഗോപാലന്‍ എപ്പോഴും തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു. സിഐടിയുവിന്റെ കേരള സ്റ്റേറ്റ്- അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു. 1980ല്‍ രൂപികരിക്കപ്പെട്ട ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍ അസോസിയേഷന്റെ(എഐഡിഡബ്ല്യൂഎ) സ്ഥാപകരില്‍ ഒരാളായ ഇവര്‍ സംഘടനയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2001ല്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വിരമിക്കുന്നതുവരെയും സുശീല ഗോപാലന്‍ എഐഡിഡബ്ല്യൂഎയുടെ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.
ജനങ്ങളുമായി അടുത്ത ബന്ധം
സുശീല ജയിലിലായിരിക്കെയാണ് 1965ല്‍ കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് മൂന്ന് തവണ ലോക് സഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ വ്യാവസായിക മന്ത്രിയായുമായിരുന്നിട്ടുണ്ട്. ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സുശീല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും ഏറെ ശ്രദ്ധാലുവായിരുന്നു. ഇതിന് പുറമേ സമൂഹത്തിലെ എല്ലാ വിഭാഗത്തോടും സൗഹൃദം സൂക്ഷിക്കാനും ഊഷ്മളമായ ബന്ധം സൂക്ഷിക്കാനും കഴിയുന്ന വ്യക്തിയായിരുന്നു സുശീലയെന്ന കമ്മ്യൂണിസ്റ്റ് നേതാവ്.