എന്റെ തല എന്റെ ഫുൾഫിഗർ... ട്രാഫിക് സിഗ്നലിനെ മറച്ച് കോൺഗ്രസ് എംഎൽഎയുടെ ന്യൂ ഇയർ ആശംസ ബോർഡ്!
ട്രാഫിക് സിഗ്നൽ പോസ്റ്റിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ പാടില്ല എന്ന് ഹൈക്കോടതിയുടെ വിധിയുണ്ട്. തമിഴ്നാട് കോടതിയുടേതാണ് ഈ വിധി. തമിഴ്നാട്ടിൽ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗത്തും ഇത് തന്നെയാണ് സ്ഥിതി. എന്നാൽ ഇതൊന്നും ആരും പാലിക്കാൻ കൂട്ടാക്കാറില്ല എന്നത് വേറെ കാര്യം. സംശയമുള്ളവർ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും അത് പോലുള്ള നേതാക്കളും സന്ദർശിക്കുമ്പോൾ ബാംഗ്ലൂരിലെ റോഡുകളിൽ നോക്കിയാൽ മതി. സർവ്വത്ര പോസ്റ്റർ, കട്ടൗട്ട് മയമാണ്.

ശാന്തിനഗർ എം എൽ എ ആയ എൻ എ ഹാരിസിന്റെ കൂറ്റൻ ബോർഡുകളാകട്ടെ നഗരത്തിന് പുതിയ കാര്യമേ അല്ല. എം എൽ എയുടെ പിറന്നാളിനായാലും മറ്റ് ആഘോഷങ്ങൾക്കായാലും ഇദ്ദേഹത്തിന്റെ ആശംസകളും ബോർഡുകളുമില്ലാതെ ബാംഗ്ലൂരിനെ കാണാനേ പറ്റില്ല. ഹാരിസ് എം എൽ എ പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള ബോർഡുകളിൽ ഒന്ന് വെച്ചിരിക്കുന്നതാകട്ടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് പോലും കാണാൻ പറ്റാത്ത തരത്തിലും. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ശക്തനായ നേതാവാണ് എൻ എ ഹാരിസ് എം എൽ എ. മലയാളിയുമാണ്.

ബാംഗ്ലൂർ യെല്ലഗൊണ്ടന പാളയയിലുള്ള മദർ തെരേസ റോഡിലാണ് ഹാരിസ് എം എൽ എയുടെ മുഖമുള്ള ബോർഡ് ട്രാഫിക് ലൈറ്റ് മറച്ചിരിക്കുന്നത്. ഫലത്തിൽ ട്രാഫിക് ലൈറ്റ് കത്തിയാലും അണഞ്ഞാലും അറിയാൻ പറ്റില്ല. ഇതൊന്ന് മാത്രമല്ല ജംഗ്ഷനിൽ ഇഷ്ടം പോലെ ബോർഡുകൾ വേറെയുമുണ്ട്. പക്ഷേ ട്രാഫിക് സിഗ്നലിനെ മറക്കുന്നത് വരെ എത്തിയിട്ടില്ല കാര്യങ്ങൾ. ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പോലും ആ ബോർഡ് എടുത്തുമാറ്റാൻ മിനക്കെടുന്നില്ല എന്നത് വേറെ കാര്യം. ജനാധിപത്യമല്ലേ, ജൂഡിഷ്യറിയും എക്സിക്യൂട്ടീവുമൊക്കെ ജനപ്രതിനിധികൾക്ക് മേലെ പറക്കാൻ പാടില്ലല്ലോ.

പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട എം എൽ എയാണ് എൻ എ ഹാരിസ്. രജനീകാന്തിന്റെ കബാലി സിനിമ ഇറങ്ങിയപ്പോൾ ആയിരം ടിക്കറ്റുകളാണ് ഇദ്ദേഹം തന്റെ മണ്ഡലത്തിലെ ആളുകൾക്കായി വിതരണം ചെയ്തത്. നാലപ്പാട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും മൈസൂര്‍ പേപ്പര്‍ മില്‍ മുന്‍ചെയര്‍മാനുമാണ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളിലും സജീവമാണ് എം എൽ എ. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം ബാഗ്ലൂരിലെ പാലസ് റോഡിൽ വെച്ച് നടന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പാണക്കാട് തങ്ങളുമടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications