ഒരു മഴപെയ്‌താല്‍ റോഡുകള്‍ തോടാകും... തൃശ്ശൂർ ജില്ലയിൽ എത്രവേണം ഇങ്ങനത്തെ റോഡുകൾ.. ഇതാ ഉദാഹരണങ്ങൾ..
ഒരു ചെറിയ മഴ പെയ്‌ത് തോര്‍ന്നാല്‍ മതി ജില്ലയിലെ ഒട്ടുമിക്ക റോഡുകളും തോടായി മാറും എന്നതാണ് തൃശ്ശൂരിലെ സ്ഥിതി. അശാസ്‌ത്രീയമായ കാനനിര്‍മാണമാണ് വില്ലന്‍. വെള്ളം ഒഴികി പോകാന്‍ വേറെ വഴിയില്ല. കാനകള്‍ മിക്കതും മാലിന്യവും ചെള്ളിയും വന്ന് മൂടിയിരിക്കുന്നു. ചിലതില്‍ ഒരു ചെറുകാടുതന്നെ രൂപപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ റോഡുകളെക്കുറിച്ച് വണ്‍ഇന്ത്യ സ്പെഷൽ സ്റ്റോറി നാലാം ഭാഗം....
റോഡുകള്‍ കുളമായി
മഴ കനത്തതോടെ നഗരയാത്ര ദുഷ്‌കരമായിരിക്കുകയാണ്. സ്വരാജ്‌റൗണ്ടിലടക്കം അനുഭവപ്പെടുന്ന വെള്ളക്കെട്ടാണ് വില്ലന്‍. പലപ്പോഴും ഇതുമൂലം വന്‍ ഗതാഗതക്കുരുക്കുമുണ്ടാകുന്നു. തേക്കിന്‍കാടില്‍നിന്നു റൗണ്ടിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം ശരിയായി ഒഴുകിപ്പോകാന്‍ സംവിധാനമില്ല. ജില്ലാ ജനറല്‍ ആശുപത്രി ഭാഗത്ത് ചെറിയ മഴ പെയ്യുമ്പോഴേക്കും വന്‍ വെള്ളക്കെട്ടാണ്. കാനകളിലെ മണ്ണുനീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു വലിയ പ്രതിസന്ധിയുണ്ടായതാണ് കാരണം. പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്‌തു നല്‍കുന്നതില്‍ വലിയ കാലതാമസമുണ്ടായത് കൗണ്‍സില്‍ യോഗത്തില്‍ അടക്കം വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
പരാതി കൊണ്ടും ഫലമില്ല
നഗരത്തില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്ന നിലയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ നന്നാക്കാനുള്ള നടപടിയെടുക്കാന്‍ അധികൃതര്‍ വൈകുന്നതിനെതിരേ യാത്രക്കാരുടെ പരാതിയും രൂക്ഷമാകുന്നു. ശക്‌തന്‍ സ്റ്റാന്‍ഡിലും ടിബി റോഡിലേക്കിറങ്ങുന്ന ഭാഗത്തും പാതാള കുഴികള്‍പോലെയാണ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. റോഡുകളുടെ ശോച്യാവസ്‌ഥ ദയനീയമായി തുടരുന്നതിന് ഇരകളാകുകയാണ് വാഹനയാത്രക്കാര്‍. കുഴികള്‍ നികത്തി റോഡുകള്‍ എന്ന് റീ ടാറിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തൃശൂര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നിസംഗത തുടരുകയാണ്.
പറയുന്നത് തൊടുന്യായം
മഴമൂലം തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നില്ലെന്ന ന്യായം പറഞ്ഞാണ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. തകര്‍ന്ന റോഡും കുഴികളും ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാക്കുമ്പോള്‍ തത്‌കാലത്തേക്ക് അറ്റകുറ്റപ്പണി നടത്തി തടിയൂരുകയാണ് പതിവ്. കൃത്യമായി ടാറിങ് നടത്താതെ കുഴിയടയ്‌ക്കല്‍ മാത്രം നടത്തിയതാണ് റോഡ് തകരാന്‍ കാരണം. ക്വാറി വേസ്റ്റിട്ട് അടയ്‌ക്കുന്ന കുഴികള്‍ ഒരുദിവസംകൊണ്ട് തന്നെ പഴയപടിയാകും. മഴയില്ലാത്തപ്പോള്‍ കടുത്ത പൊടിശല്യമുണ്ടാകുകയും ചെയ്യുന്നു.
റോഡിൽ വലിയ ഗർത്തങ്ങൾ
മെക്കാഡം ടാറിങ് ചെയ്യണമെന്ന ആവശ്യം പലപ്പോഴും നടപ്പാക്കുന്നില്ല. ഏതാനും നാള്‍മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ വീണ്ടും തകര്‍ന്ന സ്‌ഥിതിയാണ്. ശക്‌തന്‍ സ്റ്റാന്‍ഡില്‍ അറ്റകുറ്റപ്പണി നടന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും വീണ്ടും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. താത്‌കാലികമായി നടത്തുന്ന ഓട്ടയടയ്‌ക്കലിന് പ്രശ്‌നം പരിഹരിക്കാന്‍ ആധുനിക രീതിയിലുള്ള റീ ടാറിങ് നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടി.ബി. റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗത്തെ കുഴികളില്‍ വീണ് ബസുകള്‍ തകരാറിലാകുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.
കുളമായ റോഡുകൾ
കണ്ണംകുളങ്ങര റോഡില്‍ മണ്ണെടുത്തതുമൂലം ചെളി കുഴഞ്ഞ അവസ്‌ഥയിലാണ്. റോഡിന്റെ ഒരുഭാഗം മുഴുവന്‍ ചെളിയും മറുഭാഗം കുഴിയും വെള്ളക്കെട്ടുമാണ്. നടുവിലെ ടാറിങ് അടര്‍ന്നുപോയ റോഡിലൂടെ ഞെങ്ങിഞെരുങ്ങിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. പട്ടാളംറോഡ് നീളെ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. റോഡിലും കുഴികള്‍ ഗതാഗതകുരുക്ക് ഉണ്ടാക്കുന്നു. ചേര്‍പ്പ് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പനങ്കുളം റോഡ് പേരു പോലെ `കുളമായി.' വര്‍ഷങ്ങളായി മഴ ആരംഭിച്ചാല്‍ റോഡിന്റെ അവസ്‌ഥ ഇതാണ്.
ഒറ്റ മഴയില്‍തന്നെ വെള്ളക്കെട്ട്
റോഡിന് ഇരുവശത്തുമുള്ളവര്‍ സ്വന്തം ഭൂമി മണ്ണിട്ട് ഉയര്‍ത്തുകയും മതിലുകള്‍ നിര്‍മിക്കുകയും ചെയ്‌തതോടെയാണു റോഡില്‍ വെള്ളക്കെട്ട് പതിവായത്. ഒറ്റ മഴയില്‍തന്നെ റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്‌ഥിതിയാണിപ്പോള്‍. വെള്ളക്കെട്ടിനെ തുടര്‍ന്നു റോഡ് തകര്‍ന്നു തുടങ്ങി. പത്തു മീറ്ററോളം അകലെയുള്ള കനാലിലേക്ക് വെള്ളം ഒഴുക്കി വിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍പോലും അധികൃതര്‍ തയാറാകുന്നില്ല. മഴയൊന്ന് കനത്താല്‍ മാള പോസ്റ്റ് ഓഫീസ് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാകും. സമീപത്തെ കാനയുടെ നിര്‍മാണം അശാസ്‌ത്രീയമായതാണ് പ്രശ്‌നത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ജലനിധിക്കും മറ്റുമായി റോഡ് കീറിമുറിച്ചിട്ടുമുണ്ട്. പൊളിച്ച ഭാഗം ഓടിച്ചിട്ടാണ് ടാര്‍ ചെയ്‌തത്.
കാനയുണ്ട് പക്ഷേ വെള്ളം റോഡിൽ
മഴ ആരംഭിച്ചതോടെ പത്തോളം സ്‌ഥലങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ മണ്ണ് മൂടികിടന്നിരുന്ന കാന വൃത്തിയാക്കിയിരുന്നു. എന്നാല്‍ കാനവഴി വെള്ളം പോകാനുള്ള സംവിധാനം ഇവിടെ ഇല്ലതാനും. റോഡിലൂടെയാണ് ഇപ്പോള്‍ വെള്ളമൊഴുകി ചാലില്‍ എത്തുന്നത്. കാനയുടെ അശാസ്‌ത്രീയത പലകുറി ചൂണ്ടിക്കാട്ടിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. മേലൂരില്‍ സ്വകാര്യ ബസുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നു പോകുന്ന മേലൂര്‍ഏഴാറ്റുമുഖം റോഡിലെ പൂലാനി മുതല്‍ അടിച്ചിലി വരെയുള്ള ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ട് യാത്രാ ക്ലേശം.
മെറ്റലും ടാറും ഇളകി, കുഴികൾ ബാക്കി
മഴയാരംഭിച്ചതോടെ വാഹനയാത്രികര്‍ക്ക് കാണുവാനാകാത്ത വിധം കുഴികളില്‍ വെള്ളം നിറയുന്നത് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കുന്നു. ഒട്ടേറെ യാത്രക്കാര്‍ ദിവസവും അപകടത്തില്‍പ്പെടുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഏഴാറ്റുമുഖം, അതിരപ്പിള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. റോഡിലൂടെയുള്ള യാത്ര ക്ലേശകരമായതോടെ മറ്റു റോഡുകളെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. അടുത്തിടെ റോഡിന്റെ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇവിടെയും മഴ ശക്‌തമായതോടെ മെറ്റലും ടാറും ഇളകി നീങ്ങി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
മന്ത്രിയെ പേടിയുണ്ട്, കണ്ണില്‍ പൊടിയിടാനും അറിയാം
`താടിയുള്ള അപ്പനെ പേടിയുണ്ട്' എന്ന പഴഞ്ചൊല്ല് പോലെയാണ് പൊതുമരാമത്തിലെ കാര്യങ്ങള്‍. വകുപ്പു മന്ത്രിയെ എല്ലാവര്‍ക്കും പേടിയാണ്. അദ്ദേഹം `വാ' തുറന്നാല്‍ എല്ലാവര്‍ക്കും കിട്ടും എന്ന് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന് മുന്നില്‍ എല്ലാവരും നല്ലപിള്ള ചമയും. മന്ത്രി ജി. സുധാകരന്റെ വരവ് അറിഞ്ഞ് പിഡബ്ല്യുഡി ഉദ്യോഗസ്‌ഥരുടെ ഒളിച്ചുകളി ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്. മാസങ്ങളായി കുണ്ടും കുഴികളുമായി തകര്‍ന്നു കിടക്കുന്ന സംസ്‌ഥാന പാതയിലെ കുഴികള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ മൂടിയായിരുന്നു ഉദ്യോഗസ്‌ഥര്‍ മന്ത്രിയുടെ കണ്ണില്‍ പൊടിയിട്ടത്.
ക്രമക്കേടെന്ന് പരാതി
സംസ്‌ഥാന പാതയില്‍ വടക്കാഞ്ചേരി, ഓട്ടുപാറ മേഖലയിലെ കുഴികള്‍ മണ്ണ്, കല്ല്, ടാര്‍, പേപ്പര്‍, ഓയില്‍ എന്നിവ ഉപയോഗിച്ചാണു മൂടിയത്. ഇരുമ്പു പൈപ്പ് ഉപയോഗിച്ചാണു ചേരുവകള്‍ കുഴിയില്‍ ഉറപ്പിച്ചത്. മഴ പെയ്‌തപ്പോള്‍ അടച്ച കുഴികളിലെ കല്ലും മണ്ണും ഒലിച്ചുപോയി. ടാറിങ് നടക്കുന്ന അത്താണി പാര്‍ളിക്കാട് മേഖലയില്‍ പലയിടത്തും ടാര്‍ ചെയ്‌ത ഭാഗം മഴയില്‍ തകര്‍ന്നു. ടാറിങ്ങിനു പിന്നാലെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടതു പണിയിലെ ക്രമക്കേട് മൂലമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം
ഗുരുവായൂരിലെ റോഡുകളുടെ അവസ്‌ഥ നഗരസഭാ യോഗത്തിലും ചൂടേറിയ ചര്‍ച്ചയ്‌ക്ക് വഴിവെച്ചു. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതില്‍ വാട്ടര്‍ അഥോറിറ്റിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. എന്നിട്ടും കാര്യങ്ങള്‍ പഴയതു പോലെ. നഗരസഭയിലെ പ്രധാന റോഡുകളെല്ലാം തന്നെ അഴുക്കുചാല്‍ പദ്ധതി, കരുവന്നൂര്‍ കുടിവെള്ള പദ്ധതി എന്നിവയുടെ ഭാഗമായി സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നിട്ട് മാസങ്ങളായി. ഭരണപക്ഷമായ ഇടതുപക്ഷത്തെ അംഗങ്ങള്‍ തന്നെയാണ് ഇതിനെതിരേ വിമര്‍ശനവുമായി വന്നതെന്നും ശ്രദ്ധേയമാണ്.
കരാറില്‍ പറഞ്ഞ നിശ്‌ചിത സമയത്ത് പദ്ധതികള്‍ തീര്‍ക്കാത്തതിനാല്‍ പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടികാട്ടി. ഏറ്റവും ഒടുവിലായി ഇരിങ്ങപ്പുറം ഭാഗത്തെ റോഡ് തകര്‍ന്നുകിടക്കുന്നതിന് കാരണവും വാട്ടര്‍ അതോറിറ്റിയാണെന്ന് കൗണ്‍സിലര്‍ അഭിലാഷ് വി. ചന്ദ്രന്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. വാട്ടര്‍ അഥോറിറ്റിയെ പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ പ്രഫ. പി.കെ. ശാന്തകുമാരിയുടെ പ്രതികരണം.