മോഡിക്കും അദ്വാനിക്കും ഇടയില്‍ എന്ത്?
ബിജെപിയിലെ രണ്ട് ശക്തി കേന്ദ്രങ്ങള്‍... നരേന്ദ്ര മോഡിയും ലാല്‍ കൃഷ്ണ അദ്വാനിയും. ഒരാള്‍ പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാള്‍, മറ്റൊരാള്‍ പാര്‍ട്ടിയിലെ നവ നേതാവ്.
വാജ്‌പേയി ഭരണത്തിന് ശേഷം തുടര്‍ച്ചയായ രണ്ട് പൊതു തിരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ബിജെപി ഇത്തവണ അല്‍പം പ്രതീക്ഷയിലാണ്. പക്ഷേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയും തുടങ്ങും.
ഒരു കാലത്ത് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്നു അദ്വാനി. നോക്കിലും വാക്കിലും തീവ്രതമുറ്റിയിരുന്ന അദ്വാനിയെ രണ്ട് തവണ ഭരണം കിട്ടിയപ്പോഴും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ തീവ്ര നിലപാടുകള്‍ പാര്‍ട്ടിക്ക് ക്ഷതമേല്‍പിക്കുമെന്ന ഭയമായിരുന്നു അന്ന്.
പക്ഷേ ഇന്ന് അദ്വാനിയില്‍ പണ്ട് കണ്ടിരുന്ന ആ തീവ്ര ഭാവമില്ല. വാജ്‌പേയിക്ക് തുല്യമായ ഒരു മൃദുഭാവമാണ് ഉള്ളത്. എന്നാല്‍ ഗുജറാത്ത് കാലപത്തിന് ശേഷം മാത്രം രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയ നരേന്ദ്ര മോഡിക്ക് ഇപ്പോള്‍ അദ്വാനിയേക്കാളേറെ അണികളുടേയും നേതാക്കളുടേയും പിന്തുണയുണ്ട്. പണ്ട് അദ്വാനി എങ്ങനെയായിരുന്നുവോ, ഏതാണ്ട് അതുപോലെ തന്നെയാണ് നരേന്ദ്ര മോഡി ഇന്ന്.
തീവ്ര നിലപാടും മൃദുസമീപനവും തമ്മിലുള്ള മത്സരത്തില്‍ മുന്പ് രണ്ട് തവണയും ജയിച്ചത് മൃദു നിലപാടുകളുടെ വാജ്‌പേയിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞുപോയി. നിലപാടുകള്‍ക്ക് അയവ് വരുത്തിയ അദ്വാനിയെ കടത്തിവെട്ടി തീവ്ര നിലപാടുകരാനായ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു വന്നു.
ഇപ്പോള്‍ മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ അദ്വാനി ഇക്കാര്യത്തിലുള്ള തന്റെ എതിര്‍ പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള പാര്‍ലമെന്റി ബോര്‍ഡ് യോഗത്തില്‍ നിന്ന് പോലും അദ്ദേഹം വിട്ടുനിന്നു.
മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്താണ് അദ്വാനിയുടെ പ്രശ്‌നം. തന്റെ ആഗ്രഹങ്ങള്‍ മറച്ച് പിടിച്ചുകൊണ്ട് അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ പോലും അല്‍പം ന്യായമുണ്ടെന്ന് വേണം കരുതാന്‍.
മധ്യപ്രദേശ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിന് മുമ്പ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ ഈ സംസ്ഥാനങ്ങളിലെ ന്യനപക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടാനിടയില്ല. അതുകൊണ്ട് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാത്രം മോഡിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് അദ്വാനിയുടെ നിലപാട്.
മധ്യപ്രദേശ് തിരഞ്ഞെപ്പില്‍ പാര്‍ട്ടിക്ക് ഒരു തിരിച്ചടി ഉണ്ടാകരുതെന്ന് അദ്വാനിക്ക് നിര്‍ബന്ധമുണ്ട്. കാരണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അദ്വാനിയുടെ ഏറ്റവും അടുത്ത ആളുകളില്‍ ഒരാളാണ്. മധ്യപ്രദേശിലാണെങ്കില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാണുതാനും.
ഈ പ്രശ്‌നത്തില്‍ അദ്വാനി, പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ അകറ്റുമെന്ന്. എന്നാല്‍ ഇക്കാര്യം സമ്മതിച്ചുകൊടുക്കാന്‍ നരേന്ദ്ര മോഡി അനുകൂലികള്‍ തയ്യാറല്ല. മുസ്ലീം വോട്ട് നിര്‍ണായകമായ ഗുജറാത്തില്‍ കലാപത്തിന് ശേഷവും അധികാരം പിടിച്ചെടുക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടുണ്ടല്ലോ എന്നാണ് മറു ചോദ്യം.
അദ്വാനിക്ക് മാത്രമല്ല, പാര്‍ട്ടിയിലെ മറ്റ് പല മുതിര്‍ന്ന നേതാക്കള്‍ക്കും മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ താത്പര്യമില്ല എന്നതാണ് സത്യം. സുഷമ സ്വരാജും, ആനന്ദ് കുമാറും, മുരളി മനോഹര്‍ ജോഷിയുമൊക്കെ ഈ കൂട്ടത്തില്‍ പെടുന്നവരാണ്.
പക്ഷേ നരേന്ദ്ര മോഡി വളരെ തന്ത്രപരമായാണ് ഈ പ്രശ്‌നത്തെ ഓരോ സമയത്തും നേരിട്ടത്. അദ്വാനിയുമായി ഒരിക്കലും നേരിട്ടൊരു യുദ്ധത്തിന് അദ്ദേഹം മുതിര്‍ന്നതേ ഇല്ല. പാര്‍ട്ടിയിലെ ഏറ്റവും ഉന്നത സ്ഥാനീയനായ നേതാവെന്ന പരിവേഷം എപ്പോഴും അദ്വാനിക്ക് കൊടുത്തുപോരുകയും ചെയ്തു.
ഒരു കാലത്ത് ബിജെപിയുടെ അവസാന വാക്ക് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നായിരുന്നു. എന്നാല്‍ മോഡി ഈ പതിവിനേയും തെറ്റിച്ച ആളാണ്. തന്റെ ഗുജറാത്തില്‍ ആര്‍എസ്എസിനെ അദ്ദേഹം അത്ര പ്രോത്സാഹിപ്പിച്ചില്ല. പക്ഷേ താന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് ഉപയോഗിച്ച് ആര്‍എസ്എസിനും സംഘപരിവാറിനും മുകളില്‍ സ്വാധീനം ചെലുത്താന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞിട്ടുണ്ട്. അല്ലാത്ത പക്ഷം അദ്വാനിയോ നിതിന്‍ ഗഡ്ഗിരിയോ ആയിരുന്നിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.