ലുലുവില്‍ മലയാളി 1.5 കോടി അപഹരിച്ചത് വിദഗ്ധമായി: ആരും അറിയാതെ ഭാര്യയും മക്കളും നാട്ടിലേക്ക്
അബുദാബി: സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെതിരെ പരാതിയുമായി അബുദാബിയിലെ ലുലു ഗ്രൂപ്പ്. സ്ഥാപനത്തില്‍ നിന്നും കോടികളുടെ തിരിമറി നടത്തിയ കണ്ണൂർ സ്വദേശിയായ ജീവനക്കാരനെതിരെയാണ് പരാതി. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസിനെതിരെയാണ് പരാതി.
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന മുഹമ്മദ് നിയാസ്. ഇദ്ദേഹം സ്ഥാപനത്തില്‍ നിന്നും ആറ് ലക്ഷം യു എ ഇ ദിർഹം, അതായത് ഒന്നരക്കോടിയോളം ഇന്ത്യന്‍ രൂപ അപഹരിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

നിയാസ് ഡ്യൂട്ടിക്ക് എത്താത്തിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാക്കിയത്. മാര്‍ച്ച് 25-ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് നിയാസ് ഹാജരാകേണ്ടിയിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും ഇയാള്‍ എത്താതിരുന്നതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു.
നിയാസിനെ കാണാതയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്ന വ്യക്തിയായതിനാല്‍ നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാല്‍ തന്നെ നിയാസിന് സാധാരണ രീതിയില്‍ യു എ ഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല.
നിയാസ് ഇപ്പോഴും യു എ ഇയില്‍ ഉണ്ടെന്നാണ് പ്രതീക്ഷ. രാജ്യം വിട്ടു പോകണമെങ്കില്‍ നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു. യു എ ഇ പോലുള്ള രാജ്യത്ത് നിന്നും ഇത്തരത്തില്‍ പുറത്തേക്ക് പോകുക എന്നുള്ളത് അത്ര സാധ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ നിയാസിനെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്ത് വരുന്ന വ്യക്തിയാണ് നിയാസ്. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിനെ കാണാതായതിന് പിന്നാലെ ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയെന്നാണ് പറയുന്നത്. നിയാസിന്റെ തന്നെ പദ്ധതിയായിട്ടാണ് ഇതിനേയും വിലയിരുത്തുന്നത്. അബുദാബിക്ക് പുറമെ എംബസി മുഖാന്തരം നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications