സ്വർണം വേണ്ടെന്ന് വെയ്ക്കേണ്ടി വരും ഉണ്ണീ..വില കേട്ടാൽ കണ്ണ് തള്ളും..ഇവിടെയൊന്നും നിൽക്കില്ല
സമീപകാലത്തായി സ്വർണ വിലയിൽ വലിയ ഇടിവാണ് ദുബായിൽ രേഖപ്പെടുത്തിയത്. 380 (22 കാരറ്റ്) ദിർഹത്തിന് മുകളിൽ എത്തിയ വില കഴിഞ്ഞ ദിവസം 359 ലേക്ക് വീണു. ഇതോടെ സ്വർണ വില ഇനിയും കുറയും എന്ന പ്രതീക്ഷയിലായിരുന്നു സ്വർണപ്രേമികൾ. എന്നാൽ ഉപഭോക്താക്കളുടെ പ്രതീക്ഷ അസ്ഥാനത്താക്കി രാജ്യത്ത് സ്വർണ വില വീണ്ടും കുതിക്കുകയാണ്.
ഇന്നത്തെ വില ഇങ്ങനെ
ഏപ്രിൽ 22 നാണ് ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് റെക്കോഡ് തൊട്ടത്. അന്ന് 3500.52 ഡോളറിലായിരുന്നു വ്യാപാരം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വില കുത്തനെ വീണു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വില വർധിച്ചു. നിലവിൽ 3280 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.
ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 396.50 ദിർഹമാണ്. 22 കാരറ്റിന് 363.75 ദിർഹവും. 2 കാരറ്റിന് 352.25, 18 കാരറ്റിന് 302.25 എന്നിങ്ങനെയാണ് വില.

എന്തുകൊണ്ടാണ് വില വർധിക്കുന്നത്
സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ സപ്റ്റംബർ വരെയെങ്കിലും പലിശ നിരക്ക് കുറച്ചേക്കില്ലെന്ന ഫെഡ് പ്രസിഡന്റ് ജോൺ വില്യംസിന്റേയും വൈസ് ചെയർമാൻ ഫിലിപ്പ് ജെഫേഴ്സണിന്റേയും പ്രതികരണമാണ്
സ്വർണത്തിന്റെ വിലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പെട്ടെന്നുള്ള വർധനയ്ക്ക് കാരണങ്ങളിലൊന്ന്. നിലവിലെ സാഹചര്യത്തിൽ ജൂണിൽ ചേരാനിരിക്കുന്ന ഫെഡ് യോഗത്തിൽ പലിശ നിരക്ക് കുറക്കാൻ 10 ശതമാനം പോലും സധ്യത ഇല്ലെന്നാണ് നിക്ഷേപകർ കരുതുന്നത്.
മാത്രമല്ല കഴിഞ്ഞ ദിവസം പ്രമുഖ റേറ്റിങ്ങ് ഏജൻസിയായ മൂഡീസിന്റെ ക്രെഡിറ്റ് റേറ്റിങ്ങ് വെട്ടിതാഴ്ത്തലും സ്വർണ വിലയെ സ്വാധീനിച്ചു. വാർഷിക ധനക്കമ്മിയും വർദ്ധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളിൽ സർക്കാർ പരാജപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചത്. ഇതും സ്വർണ വില ഉയരാൻ കാരണമായി.
യുഎസ്-ചൈന വ്യാപാര തർക്കം അവസാനിച്ചതാണ് അടുത്തിടെ സ്വർണ വിലയിൽ വലിയ കുറവ് വരുത്തിയത്. ഇതോടെ യുകെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി യുഎസ് ചർച്ച നടത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും നിക്ഷേപകരുടെ പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ പകരച്ചുങ്കത്തിൽ അനുഭാവപൂർവ്വം ചർച്ചയ്ക്ക് തയ്യാറാകാത്ത രാജ്യങ്ങൾക്ക് മേൽ വീണ്ടും കടുത്ത നടപടികൾ യുഎസ് സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതും സ്വർണത്തിന് നേട്ടമായി.
പവന് 370 ദിർഹത്തിലേക്ക് ?
ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 3300 ഡോളറിന് മുകളിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുബായിലെ സ്വർണ വില ഗ്രാമിന് 370 ദിർഹം കടന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. മെയ് 11 നായിരുന്നു നേരത്തേ 370 ദിർഹത്തിൽ രാജ്യത്ത് വ്യാപരം നടന്നത്. 11 മുതൽ 21 വരെയുള്ള ദിവസങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ വില ഗ്രാമിന് 354 .75 ദർഹമായിരുന്നു (മെയ് 16).
ഇപ്പോഴത്തെ വിലയിൽ ആഭരണപ്രിയർ സ്വർണം വാങ്ങാൻ മടിക്കുമെന്ന് ആവർത്തിക്കുകയാണ് ജ്വല്ലറികൾ. കഴിഞ്ഞ ആഴ്ച 360 ദിർഹത്തിലേക്ക് വില താഴ്ന്നപ്പോൾ പോലും സ്വർണം വാങ്ങാൻ ആളുകൾ തയ്യാറായിരുന്നില്ല. വില 340 ദിർഹമെങ്കിലും ആകാതെ സ്വർണം വാങ്ങേണ്ടെന്നാണ് പലരുടേയും കാഴ്ചപ്പാട്. അപ്പോൾ 370 ദിർഹത്തിന് മുകളിലേക്ക് വില ഉയരുന്നത് സ്വർണവിപണിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. എത്രയൊക്കെ ഓഫറുകൾ ഈ സമയത്ത് പ്രഖ്യാപിച്ചാലും ഉപഭോക്താക്കൾ പ്രത്യേകിച്ച് പ്രവാസികളെ ജ്വല്ലറിയിൽ എത്തിക്കില്ലെന്ന നിരാശയും ഇവർ പങ്കുവെയ്ക്കുന്നു. വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്ക് യാത്ര ചിലവ് തന്നെ ഭാരമായിരിക്കും. അതിനിടയിൽ സ്വർണത്തിന് ഉയർന്ന വില നൽകാൻ അവർ തയ്യാറായേക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.












Click it and Unblock the Notifications