സ്വർണം അല്ല, 30 വർഷത്തിന് ശേഷം ലസെയ്ൽ ഖനിയില്‍ നിന്നും മറ്റൊരു ലോഹം കയറ്റുമതി ചെയ്ത് ഒമാന്‍: ഇന്ത്യക്കും ഗുണം
ക്രൂഡ് ഓയില്‍ ഇതര വരുമാന മേഖല വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ യു എ ഇയും സൗദി അറേബ്യയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആരംഭിച്ചിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഈ പാതയിലേക്ക് ഒമാന്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളും കൂടുതലായി തിരിയുകയാണ്. സൊഹാറിലെ ലസെയിൽ ഖനിയിൽ നിന്ന് ചെമ്പ് കയറ്റുമതി ചെയ്തുകൊണ്ടാണ് ഒമാന്‍ എണ്ണ ഇതര വരുമാന മേഖല വർധിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയത്. ഏകദേശം 30 വർഷങ്ങള്‍ക്ക് ശേഷമാണ് ഒമാന്‍ ചെമ്പ് കയറ്റുമതി ചെയ്യുന്നതെന്നാണ് ശ്രദ്ധേയം.
900 ടൺ പ്രീമിയം കോപ്പർ കോൺസൺട്രേറ്റുകളുടെ ആദ്യ കയറ്റുമതി സൊഹാർ തുറമുഖം വഴി മിനറൽസ് ഡെവലപ്‌മെൻ്റ് ഓഫ് ഒമാൻ കയറ്റി ചെയ്ത് കഴിഞ്ഞു. 18 ശതമാനം മുതൽ 22 ശതമാനം വരെ സാന്ദ്രതയുള്ള ചെമ്പാണ് കയറ്റുമതി ചെയ്തതെന്നും ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. വർഷം 500000 ടൺ ചെമ്പ് അയിര് ഉൽപ്പാദനമെന്ന ലക്ഷ്യമാണ് രാജ്യം മുന്നോട്ട് വെക്കുന്നതെന്ന് ഒമാൻ മിനറൽസ് ഡെവലപ്‌മെൻ്റ് കമ്പനി സി ഇ ഒ മതർ ബിൻ സലേം അൽ-ബാദിയും വ്യക്തമാക്കി.

ലസെയ്ൽ ഖനിയിലെ ഉല്‍പാദന വർധനവ് ഈ ലക്ഷം കൈവരിക്കുന്നതിലെ നിർണ്ണായക ചുവടുവെപ്പാണ്. വൈകാതെ തന്നെ അൽ-ബൈദ ഖനിയിൽ നിന്നുള്ള ഉല്‍പാദവനും ആരംഭിക്കും. ഇതോടെ രാജ്യത്തിന് കൂടുതല്‍ ചെമ്പ് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും മതർ ബിൻ സലേം അൽ-ബാദി പങ്കുവെച്ചു.
ആഗോള വിപണിയില്‍ ഇനിയുള്ള കാലയളവില്‍ ചെമ്പിന്റെ ഡിമാൻഡ് വളരെ അധികം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ എന്നിവയുടെ നിർമ്മാണത്തില്‍ ചെമ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള ചെമ്പ് വിപണിയിലേക്കുള്ള ഒമാൻ്റെ തന്ത്രപരമായ തിരിച്ച് വരവിനെ വളരെ പ്രാധാന്യമുണ്ടെന്നും ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ചെമ്പ് ഖനനത്തിൻ്റെ 3000 വർഷത്തെ പാരമ്പര്യമുള്ള മേഖലയാണ് ലസെയ്ൽ. ഒമാനിലെ രണ്ട് പ്രധാനപ്പെട്ട ഖനികളും ചേർന്ന് ഏകദേശം 2.78 ദശലക്ഷം ടൺ ചെമ്പ് അയിര് കരുതൽ ശേഖരം കൈവശം വച്ചിട്ടുണ്ട്. ചെമ്പിന്റെ കരുതല്‍ ശേഖരം വർദ്ധിപ്പിക്കുന്നതിനായി കമ്പനി പരിസര പ്രദേശങ്ങളിൽ പര്യവേക്ഷണ പഠനങ്ങൾ നടത്തുകയും ഒമാനിലെ ഏറ്റവും വലിയ സംയോജിത കോപ്പർ കോൺസെൻട്രേറ്റ് പ്രൊഡക്ഷൻ സംരംഭമായി മാറാൻ പോകുന്ന മസൂൺ പദ്ധതി വികസിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച (COMTRADE) ഡാറ്റാബേസ് പ്രകാരം 2023-ൽ ഒമാനിൽ നിന്നും ഇന്ത്യ 920.9 ആയിരം യുഎസ് ഡോളറിന്റെ ചെമ്പ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ലസെയ്ൽ ഖനിയില്‍ നിന്നുള്ള ഇറക്കുമതി കൂടി പുനഃരാരംഭിച്ച സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ചെമ്പ് ഇറക്കുമതി കൂടുതല്‍ ശക്തമായേക്കും.












Click it and Unblock the Notifications