സൗദി അറേബ്യ കൈവിട്ട സാഹസത്തിന്; ക്രൂഡ് ഓയിലില്‍ നിർണ്ണായക നീക്കം: ഇന്ത്യക്ക് വന്‍ നേട്ടം, ചിരി
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ജൂലൈ മാസത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ചേക്കും. ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തുന്ന തരത്തില്‍ വരെ കുറവുണ്ടായേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും ചൈനയും അടക്കമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഈ വിലയിടിവ് ഏറെ നിർണ്ണായകമാണ്.
ഒപെക്+ സഖ്യം ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തില്‍ എണ്ണ വില വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില്‍പ്പന വില കുറയ്ക്കുന്നത്. വിലയിടിവ് സൗദി അറേബ്യയുടെ വരുമാനത്തില്‍ വലിയ കുറവ് ഉണ്ടാക്കുമെങ്കിലും വിപണി വിഹിതം നിലനിർത്താനും അമേരിക്കന്‍ ഉത്പാദകർക്ക് തിരിച്ചടി നല്‍കുകയുമെന്ന ലക്ഷ്യത്തോടെയുമാണ് സൗദി അറേബ്യ ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്.

ഓരോ മാസവും അഞ്ചാം തീയതിയോടെയാണ് സൗദി അറേബ്യ തങ്ങളുടെ ഔദ്യോഗിക വിൽപ്പന വില നിശ്ചയിക്കുന്നത്. സൗദി അറേബ്യയുടെ വിലനിലവാരംഇറാൻ, കുവൈത്ത്, ഇറാഖ് എന്നിവയുടെ എണ്ണ വിലയേയും സ്വാധീനിക്കുന്നുണ്ട്. അതായത് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഏകദേശം 90 ലക്ഷം ബാരൽ എണ്ണ വിലയെ ബാധിക്കുന്ന തീരുമാനമാണ് ഓരോ അഞ്ചാം തിയതിയും സൗദി അറേബ്യ എടുക്കുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെ ഒപെക്+ ഉൽപ്പാദനം ഏകദേശം 10 ലക്ഷം ബാരൽ പ്രതിദിനം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില നേരത്തെ തന്നെ ഇടിഞ്ഞിരുന്നു. റിഫൈനറികളുടെ സർവേ പ്രകാരം, സൗദിയുടെ പ്രധാന ക്രൂഡ് ഗ്രേഡായ അറബ് ലൈറ്റിന്റെ ജൂലൈ മാസത്തെ വില ജൂണിനെ അപേക്ഷിച്ച് ബാരലിന് 0.40 മുതൽ 0.50 ഡോളർ വരെ കുറയ്ക്കാൻ സാധ്യതയുണ്ട്. മറ്റ് ഗ്രേഡുകളായ അറബ് എക്സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി എന്നിവയുടെ വില ബാരലിന് 0.30 മുതൽ 0.45 ഡോളർ വരെ കുറയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
2022-ൽ ഒപെക്+ ക്രൂഡ് ഓയില്‍ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ സൗദി അറേബ്യ ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് തങ്ങളുടെ വിപണി വിഹിതത്തില്‍ വലിയ നഷ്ടം നേരിടേണ്ടി വന്നുന്നു. 2024-ൽ സൗദിയുടെ ശരാശരി ഉൽപ്പാദനം പ്രതിദിനം 90 ലക്ഷം ബാരലിന് താഴെയായി. ഇത് 2011-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായിരുന്നു. ഈ സാഹചര്യത്തിലാണ് വിപണി വിഹിതം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദനം വർധിപ്പിക്കുന്നത്. 2025 ജൂലൈയിൽ 411,000 ബാരൽ എന്ന നിലയിലേക്ക് പ്രതിദിന ഉൽപ്പാദനം വർധിപ്പിക്കാൻ ഒപെക്+ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ സൗദി അറേബ്യയുടെ എണ്ണ വാങ്ങുന്നവരില്‍ പ്രധാന രാഷ്ട്രം ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്. . 2025-ന്റെ ആദ്യ പാദത്തിൽ ചൈന 14.56 കോടി ബാരൽ (16.2 ലക്ഷം bpd) സൗദി എണ്ണയാണ് ഇറക്കുമതി ചെയ്തത്. സൗദിയില്‍ നിന്നും ഈ മാസം 5.68 ലക്ഷം ബാരല്‍ എണ്ണ മെയ് മാസത്തില്‍ ഇന്ത്യയിലേക്കും എത്തി.
വില കുറയ്ക്കലും ഉൽപ്പാദന വർധനവും സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതിയെ ഹ്രസ്വകാലത്തേക്ക് ബാധിക്കാൻ സാധ്യതയുണ്ട്. 2025-ൽ ബ്രെന്റ് ക്രൂഡ് ബാരലിന് 62 ഡോളറിൽ താഴെയായാൽ, സൗദിയുടെ ബജറ്റ് കമ്മി 67 ബില്യൺ ഡോളറിന് മുകളിലാകുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അരാംകോയുടെ ആദ്യപാദ ലാഭം 4.6% ഇടിഞ്ഞതായുള്ള റിപ്പോർട്ടുകൾ വരുന്നത്. കുറഞ്ഞ വിൽപ്പനയും ഉയർന്ന പ്രവർത്തന ചെലവും ലാഭം കുറയുന്നതില്‍ പ്രധാന കാരണമായി.
അരാംകോ 30% ഡിവിഡന്റ് കുറച്ചതും സർക്കാരിന്റെ വരുമാനത്തെ ബാധിക്കുന്നുണ്ട്, വരുമാനത്തിനായി വൈവിധ്യ വത്കരണം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും സൗദിയുടെ വരുമാനത്തിന്റെ 62 ശതമാനവും ക്രൂഡ് ഓയില്‍ നിന്നുമാണ്. അതേസമയം തന്നെ സൗദിയുടെ ഈ നീക്കം അമേരിക്കൻ ഷെയ്ൽ ഓയിൽ ഉൽപ്പാദകരെ ഇപ്പോള്‍ തന്നെ ബാധിച്ച് തുടങ്ങി. വരുമാനവും ഉത്പാദന ചിലവും തമ്മിലുള്ള അന്തരം കുറഞ്ഞതോടെ ഷെയ്ൽ ഉൽപ്പാദകർ വലിയ തോതില്‍ ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ കുറയ്ക്കുകയാണ്. മറുവശത്ത് സൗദി അറേബ്യയുടെ ഈ നീക്കം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ "ലോ-പ്രൈസ്" നയത്തിന് അനുകൂലമാണ്. എണ്ണ വില കുറയുന്നത് ഉപഭോക്താവ് എന്ന നിലയില്‍ അമേരിക്കയ്ക്കും ഗുണകരമാണ്.












Click it and Unblock the Notifications