യുഎഇ രണ്ടും കല്‍പ്പിച്ച് തന്നെ; പ്രവാസികള്‍ക്ക് തിരിച്ചടിയാവും, സ്വന്തം പൗരന്മാർക്കെതിരേയും നടപടി
ദുബായ്: എമിറേറ്റൈസേഷൻ (സ്വദേശിവത്കരണം) നിയമങ്ങൾ ലംഘിച്ചതിന് 894 കമ്പനികൾക്ക് പിഴ ചുമത്തി യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം. 2022 ന്റെ മധ്യത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് നിയമം കൂടുതല്‍ ശക്തമാക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി 1,267 എമിറേറ്റികളെ വിവിധ സ്ഥാപനങ്ങള്‍ നിയമിച്ചതായി കണ്ടെത്തിയെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ വ്യാജ എമിറേറ്റൈസേഷൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള എമിറേറ്റികളുടെ സാമ്പത്തിക ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നും അവർക്ക് മുമ്പ് ലഭിച്ച ആനുകൂല്യങ്ങൾ തിരിച്ചെടുക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ കുറിച്ചു.

അതേസമയം, രാജ്യത്തെ 95 ശതമാനത്തിലധികം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷൻ നിയമങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 20,000 ദിർഹം മുതൽ 100,000 ദിർഹം വരെയാണ് പിഴ ഈടാക്കിയിരിക്കുന്നത്. നിയമലംഘനത്തിന്റെ തീവ്രത കണക്കിലെടുത്ത് കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. നിയമം എല്ലാ കമ്പനികളും എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കണമെന്നും മന്ത്രാലയം പറയുന്നു.
സ്വകാര്യമേഖലയിൽ യുഎഇ പൗരന്മാരുടെ തൊഴിൽ വർധിപ്പിക്കുന്നതിനായി യുഎഇ സർക്കാർ ആരംഭിച്ച സംരംഭമാണ് എമിറേറ്റൈസേഷൻ. ഫ്രീ സോണില്‍ പ്രവർത്തിക്കുന്ന കമ്പനികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂലൈയിൽ, മന്ത്രാലയം സ്വകാര്യമേഖലാ കമ്പനികളെ ഡിസംബർ 31-നകം അവരുടെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് ഓർമ്മിപ്പിച്ചിരുന്നു.
യോഗ്യതയുള്ള കമ്പനികളിലെ തൊഴിലുടമകൾ ഈ വർഷം അവസാനത്തോടെ 4 ശതമാനം ലക്ഷ്യം കൈവരിക്കണം. 2024 ഓടെ 6 ശതമാനമായും അടുത്ത വർഷം 8 ശതമാനമായും 2026-ഓടെ 10 ശതമാനമായും വർധിപ്പിക്കണം. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ 2024 ഓടെ ഒരു യുഎഇ പൗരനെയെങ്കിലും 2025 ഓടെ രണ്ടാമതൊരു പൗരനെയെങ്കിലും നിയമിക്കേണ്ടതുണ്ട്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഇത് ബാധകമാണ്.
18,000-ലധികം സ്വകാര്യ സംരംഭങ്ങൾ ഇതിനോടകം തന്നെ എമിറാറ്റികളെ നിയമിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മൊത്തം പൗരന്മാരുടെ എണ്ണം 84,000 കവിഞ്ഞതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു. ഫലത്തില്‍ പ്രവാസി സമൂഹത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന നടപടിയാണ് ഇത്.












Click it and Unblock the Notifications