ജോലി പോകുന്നതിനേക്കാള്‍ യുഎഇക്കാരെ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യം: പക്ഷെ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറവ്
മികച്ച ശമ്പളത്തില്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുമോ? ജോലി കിട്ടിയാലും മികച്ച രീതിയില്‍ പ്രവർത്തിക്കാനാകുമോ? കിട്ടിയ ജോലി പോകുമോ എന്ന് തുടങ്ങി നൂറായിരം പ്രതിസന്ധികളാണ് നമ്മളില്‍ പലർക്കുമുള്ളത്. എന്നാല്‍ യു എ ഇയിലെ പ്രവാസികള്‍ അടക്കമുള്ള ജനതയെ ഇതിനേക്കാള്‍ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണെന്ന് പുതിയ പഠന റിപ്പോർട്ട് പറയുന്നു.
റോഡ് അപകടമാണ് ജോലി നഷ്ടമാകുന്നതിനേക്കാള്‍ യു എ ഇക്കാരെ ആശങ്കപ്പെടുത്തുന്നതെന്നാണ് ലോയ്‌ഡ്‌സ് രജിസ്‌റ്റർ ഫൗണ്ടേഷൻ ഗ്ലോബൽ സേഫ്റ്റി ചാരിറ്റി നടത്തിയ വേൾഡ് റിസ്‌ക് പോൾ സർവേ 2014 വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആയിരത്തോളം പേരെയാണ് ഏജന്‍സി പഠനത്തിന് വിധേയമാക്കിയത്. സർവ്വേയില്‍ പങ്കെടുത്ത 28 ശതമാനം പേരും റോഡപകടങ്ങളാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്.

തൊഴിൽ നഷ്ടം പോലുള്ള സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുന്നത് 13 ശതമാനം പേരാണ് എന്നതാണ് ശ്രദ്ധേയം. എട്ട് ശതമാനം പേർ ആരോഗ്യ പ്രശ്നങ്ങളും അഞ്ച് ശതമാനം പേർ തങ്ങള്‍ക്കെതിരായി ഉണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നു.
ഗതാഗത രംഗത്ത് വലിയ വികസനം സാധ്യമാക്കിയ യു എ ഇയില്‍ മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിലേതിനേക്കാളും വളരെ കുറവ് റോഡ് അപകട മരണങ്ങളാണ് രേഖപ്പെടുത്താറുള്ളത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടമരണങ്ങളുണ്ടാവാറുള്ളത് ബഹ്റൈനിലാണ്. അപകട മരണങ്ങളുടെ കണക്കെടുത്താല്‍ പട്ടികയില്‍ കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവയ്ക്കും പിന്നിലാണ് യു എ ഇ.
ആളുകള്‍ ഡ്രൈവിങ് നിലവാരം പുലർത്തുന്നില്ല എന്നതാണ് യു എ ഇയില്‍പലപ്പോഴും അപകടങ്ങള്‍ക്ക് വഴി വെക്കുന്നതെന്നാണ് യു എ ഇ റോഡ് സേഫ്റ്റി മാനേജിംഗ് ഡയറക്ടർ തോമസ് എഡൽമാനെ ഉദ്ധരിച്ച് ദ നാഷണല്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. റോഡപകട മരണങ്ങളുടെ എണ്ണം 2008-ൽ 1,072 ആയിരുന്നത് 2023-ൽ 352 ആയി കുറഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"അപകട മരണങ്ങള്‍ കുറഞ്ഞതില്‍ അധികാരികള്‍ വളരെ അധികം പ്രശംസ അർഹിക്കുന്നു. നിയമങ്ങൾ വളരെ അധികം മാറി. അടിസ്ഥാന സൗകര്യങ്ങൾ ഇക്കാലയളവില്‍ വലിയ തോതില്‍ മെച്ചപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളല്ലെങ്കിലപമ മികച്ചത് റോഡ് സംവിധാനം തന്നെയാണ് യു എ ഇയിലുള്ളത്" എന്നും തോമസ് എഡൽമാന്‍ പറഞ്ഞു.
പെട്ടെന്നുള്ള ലൈന്‍ മാറ്റം (20 %), മദ്യപിച്ച് വാഹനമോടിക്കല്‍ (20 %) തുടങ്ങിയവയാണ് യു എ ഇയില്‍ റോഡ് അപകടങ്ങള്‍ക്കും ഏറ്റവും കൂടുതലായി ഇടയാക്കുന്ന കാരണങ്ങള്‍. സുരക്ഷിതമായ അകലം പാലിക്കാത്തിനാല്‍ 19 ശതമാനവും, കൃത്യമായ ധാരണയില്ലാത്തതിനാല്‍ 10 ശതമാനവും അപകടങ്ങളുണ്ടാകുന്നു. ലൈന്‍ പാലിക്കാതിരിക്കല്‍ (6 %), മറ്റ് പാതകളില്‍ നിന്നുള്ള അശ്രദ്ധമായ വരവ് (6 %), ട്രാഫിക് സിഗ്നല്‍ മറികടക്കല്‍ (5%), ഡിസ്ട്രാക്ഷന്‍ ( 4 ശതമാനം) എന്നിങ്ങനെയാണ് മറ്റ് അപകടകാരണങ്ങള്‍. അമിത വേഗത കാരണം കേവലം രണ്ട് ശതമാനം അപകടങ്ങളാണ് ഉണ്ടാകുന്നതെന്നാണ് ശ്രദ്ധേയം.












Click it and Unblock the Notifications