തെറ്റായി ഔട്ട് വിളിച്ചു; അമ്പയർക്കെതിരെ പൊട്ടിത്തെറിച്ച് രോഹിത് ശർമ, നടപടിക്ക് സാധ്യത
അത്തരത്തിലൊരു സംഭവത്തിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സ് മത്സരം സാക്ഷിയായത്
ബാറ്റ് കയ്യിലെടുത്താൽ ആക്രമണകാരിയാണ് രോഹിത് ശർമ. എതിർ ടീമിലെ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്തി റൺറേറ്റ് ഉയർത്തുന്ന താരം. ബാറ്റിങ്ങിൽ മാത്രമല്ല ചിലപ്പോഴൊക്കെ ഫീൽഡിലും രോഹിത്തിന് നിയന്ത്രണം നഷ്ടമാകാറുണ്ട്. അത്തരത്തിലൊരു സംഭവത്തിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സ് മത്സരം സാക്ഷിയായത്.

രോക്ഷാകുലനായി രോഹിത്
മുംബൈക്കെതിരെ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത പഞ്ചാബ് നായകൻ കെ.എൽ രാഹുൽ ആദ്യ ഓവർ എറിയാൻ പന്ത് ഏൽപ്പിച്ചത് മോസസ് ഹെൻറിഖസിനെയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ രോഹിത്തിനെ അമ്പയർ ഔട്ട് വിളിച്ചു. മോസസിന്റെ പന്ത് രോഹിത്തിന്റെ ബാറ്റിൽ തട്ടിയാണ് രാഹുലിന്റെ കൈകളിൽ എത്തിയതെന്ന് കരുതിയാണ് പഞ്ചാബ് താരങ്ങളുടെ അപ്പീൽ ഓൻഫീൽഡ് അമ്പയർ അംഗീകരിച്ചത്.

ഡിആർഎസ്
എന്നാൽ മറിച്ചൊന്ന് ചിന്തിക്കാനില്ലാതെ രോഹിത് അമ്പയറിന്റെ തീരുമാനം റിവ്യൂ ചെയ്യാൻ അപ്പീൽ കൊടുത്തു. തന്റെ ബാറ്റോ കൈയ്യോ പന്തിൽ തട്ടിയിട്ടില്ലെന്ന് രോഹിത്തിന് അത്രമേൽ ഉറപ്പാണെന്ന് ആ ശരീര ഭാഷയിൽ തന്നെ വ്യക്തമായിരുന്നു. പിന്നാലെ നോൺസ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന ഡി കോക്കിനോട് എന്നവണ്ണം അമ്പർക്കെതിരെ രോഹിത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിക്കുന്നുമുണ്ട്.

തീരുമാനം തിരുത്തി അമ്പയർ
രോഹിത്തിന്റെ റിവ്യൂ അപ്പീൽ അനുസരിച്ച് ഫീൽഡ് അമ്പയറുടെ തീരുമാനം പരിശോധിച്ച തേർഡ് അമ്പയർ തന്റെ സഹപ്രവർത്തകന്റെ തീരുമാനം തെറ്റാണെന്ന് കണ്ടെത്തി. പന്ത് രോഹിത്തിന്റെ ജേഴ്സിയിൽ തട്ടിയാണ് രാഹുലിലേക്ക് എത്തുന്നത്. ഇതോടെ അമ്പയർ തീരുമാനം തിരുത്തുകയും രോഹിത് ബാറ്റിങ് തുടരുകയും ചെയ്തു.

ബാറ്റിലൂടെ മറുപടി
ബാറ്റിങ് പുനഃരാരംഭിച്ച രോഹിത് അർധസെഞ്ചുറി നേടിയ ശേഷമാണ് ക്രീസ് വിട്ടത്. 52 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 63 റൺസാണ് രോഹിത് അടിച്ചെടുത്തത്. മുംബൈയുടെ ടോപ് സ്കോററും നായകൻ തന്നെയായിരുന്നു. അതേസമയം മത്സരത്തിൽ മുംബൈ പഞ്ചാബിനോട് പരാജയപ്പെട്ടു. ഒമ്പത് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്റെ വിജയം.

രോഹിത്തിനെതിരെ നടപടിക്ക് സാധ്യത
അതേസമയം രോഹിത്തിന്റെ രോക്ഷപ്രകടനത്തിനെതിരെ നടപടിക്ക് സാധ്യത. അമ്പയറുടെ തീരുമാനത്തിനെതിരെയുള്ള ഇത്തരം പ്രതികരണങ്ങൾ ഐപിഎൽ കോഡ് ഓഫ് കണ്ടക്ടിന്റെ ആർട്ടിക്കിൾ 2.8ന് എതിരാണ്. അങ്ങനെയെങ്കിൽ മാച്ച് ഫീയുടെ അമ്പത് ശതമാനം രോഹിത് പിഴയടയ്ക്കേണ്ടി വരും.












Click it and Unblock the Notifications