സഞ്ജുവും ദേവ്ദത്തും ഇന്ത്യൻ ടീമിൽ; ദ്രാവിഡിന്റെ പ്ലെയിങ് ഇലവനിൽ ഈ മലയാളികളുടെ റോൾ എന്ത്?
മുതിർന്ന താരം ശിഖർ ധവാൻ നയിക്കുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്
ഇന്ത്യൻ ദേശീയ ടീമിൽ വീണ്ടും മലയാളി തിളക്കം. നായകൻ കോഹ്‌ലിടയക്കമുള്ള പ്രധാന ടീം ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇംഗ്ലണ്ടിലായതിനാൽ ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന പരമ്പര കളിക്കുന്നത് ഇന്ത്യയുടെ യുവനിര അടങ്ങുന്ന ടീമാണ് കളിക്കുന്നത്. മുതിർന്ന താരം ശിഖർ ധവാൻ നയിക്കുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും.
ഐപിഎല്ലിലെ മിന്നും പ്രകടനമാണ് സഞ്ജുവിനും ദേവ്ദത്തിനും ടീമിൽ ഇടം നൽകിയത്. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം. ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, ഹർദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.
നടപ്പ് ഐപിഎൽ സീസണിൽ സെഞ്ചുറി പ്രകടനവുമായാണ് സഞ്ജു സാംസൺ തുടക്കം കുറിച്ചത്. സ്മിത്തിന് പകരക്കാരനായി ടീമിനെ നയിച്ചതും സഞ്ജു തന്നെ. സ്ഥിരതയില്ലായ്മ ഇത്തവണയും ഒരു വെല്ലുവിളിയായിരുന്നെങ്കിലും തകർപ്പൻ ഇന്നിങ്സുകളിലൂടെ വിമർശകരുടെ വായടപ്പിക്കാനും ആരാധകരെ തൃപ്തിപ്പെടുത്താനും സഞ്ജുവിന് സാധിച്ചു.
ദേവ്ദത്ത് പടിക്കലാവട്ടെ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും വെടിക്കെട്ട് മികവിലാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. കോവിഡ് കാലത്ത് നടന്ന വിജയ് ഹസാരെ ട്രോഫിയിലടക്കം ടോപ് സ്കോററായിരുന്ന ദേവ്ദത്ത് കഴിഞ്ഞ ഐപിഎൽ സീസണിലാണ് പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കെപ്പം വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരം ഇത്തവണയും നിരാശപ്പെടുത്തിയില്ല.
രാഹുൽ ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരാണ് ഈ മലയാളി പയ്യന്മാർ. രണ്ട് വ്യത്യസ്ത അണ്ടർ 19 ലോകകപ്പിൽ ദ്രാവിഡിന് കീഴിൽ പരിശീലനം നടത്തിയാണ് ഇരുവരും ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ രാഹുലിന്റെ പ്ലെയിങ് ഇലവനിൽ ഇരുവർക്കും വ്യക്തമായ റോളുണ്ടാകും. അത് മാത്രമല്ല ഇരുവരും മികച്ച ഫോമിലാണെന്നതും ഇതിന് കാരണമാണ്.
അതേസമയം ടൂർണമെൻറിൽ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും കളിക്കാൻ അവരസമുണ്ടാകുമെന്ന സൂചന നൽകി കോച്ച് രാഹുൽ ദ്രാവിഡ്. അണ്ടർ 19, ഇന്ത്യ എ ടീം എന്നിവയുടെ കോച്ചായിരിക്കെ ഓരോ താരത്തിനും വ്യത്യസ്ത മത്സരങ്ങളിലായി കളിക്കാനുള്ള അവസരം ഉറപ്പുവരുത്തിയതായി ദ്രാവിഡ് പറഞ്ഞു.
Recommended Video
"ഞാൻ അവരോട് മുൻകൂട്ടി പറഞ്ഞു, നിങ്ങൾ എന്നോടൊപ്പം പരമ്പരക്ക് വന്നാൽ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല. കുട്ടിക്കാലത്ത് എനിക്ക് ഇത്തരത്തിൽ വ്യക്തിപരമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പരമ്പരയിൽ കളിക്കാൻ സാധിക്കാതിരിക്കുക എന്നത് ഭയാനകമാണ്. 700-800 റൺസും നേടിയവർക്ക് പോലും ചിലപ്പോൾ അടുത്ത പരമ്പരയിൽ അവസരം ലഭിച്ചെന്ന് വരാത്ത അവസ്ഥയാണ്. മികച്ച 11 കളിക്കാർ മാത്രമല്ല, 15 പേരും കളിക്കണം. അതിനാൽ തന്നെ അണ്ടർ 19 ടൂർണമെൻറുകളിൽ ഓരോ മത്സരത്തിലും 5-6 കളിക്കാരെ വരെ മാറ്റിയിരുന്നു."ദ്രാവിഡ് പറഞ്ഞു.