എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക, ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
ലണ്ടൻ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോർട്ടുകൾ. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. ബാൽമോറലിലെ കൊട്ടാരത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇതോടെ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗൺസിൽ മാറ്റിവച്ചു. രാജ്യത്തിനു മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണ് വാർത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. താനും രാജ്യവും രാജ്ഞിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു. ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരൻ ബാൽമോറലിലേക്ക് യാത്ര തിരിച്ചു.

ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു രാജ്ഞിയുടെ ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നിരവധി പരിപാടികളിൽ നിന്നും അടുത്തിടെയായി രാജ്ഞി വിട്ടുനിന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും രാജ്ഞിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ ചാൾസ് രാജകുമാരന് കൂടുതൽ അധികാരങ്ങൾ കൈമാറിയിരുന്നു.
1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു.1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്. നിലവിൽ ലൂയി പതിനാലാമൻ കഴിഞ്ഞാൽ എലിസബത്ത് രാജ്ഞിയാണ് ഏറ്റവും അധികം കാലം സിംഹാസനത്തിലിരുന്ന രണ്ടാമത്തെ രാജാവ്.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...












Click it and Unblock the Notifications