ബിജെപിയുടെ അക്കൗണ്ട് പൂട്ടാതിരിക്കാൻ കോൺഗ്രസും ലീഗും കിണഞ്ഞു പരിശ്രമിക്കുന്നു: എം എ ബേബി
ശബരിമല വിഷയത്തിൽ യുഡിഎഫിനെയും ബിജെപിയെയും വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കെ സുരേന്ദ്രൻ്റെയും രമേശ് ചെന്നിത്തലയുടെയും തലയിലുള്ള പ്രശ്നമാണ് ശബരിമല. ജനങ്ങൾക്ക് ശബരിമലയിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമല ചർച്ചയാക്കി വോട്ടുതട്ടാൻ കഴിയുമോയെന്ന് ബിജെപിയും യുഡിഎഫും ശ്രമിച്ചു നോക്കിയതാണ്. ഇക്കൂട്ടർ ഇതിൽ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎമ്മിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്നാണ് ഏതൊരു തീരുമാനങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.കോൺഗ്രസും ബിജെപിയും ലീഗും ബിജെപിയുടെ അക്കൗണ്ട് പൂട്ടാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു എം എ ബേബിയുടെ പരാമർശം.
കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് വരുമോ?
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നത്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരിമിതിയുണ്ട്.പി ബി അംഗം എന്നുള്ള നിലയിൽ കോടിയേരി ബാലകൃഷ്ണൻ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. സെക്രട്ടറി സ്ഥാനം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ വളരെ സീനിയറായിട്ടുള്ള വിജയരാഘവൻ നിർവഹിക്കട്ടെയെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.സംസ്ഥാന കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തത്. ഇപ്പോൾ ഈ സംവിധാനം തുടരും. ഈ സംവിധാനങ്ങളിൽ മാറ്റം വരുത്തണമോയെന്ന് പിന്നീട് തീരുമാനിക്കും.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമാണോ?
സംസ്ഥാന കമ്മറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റുമാണ് തീരുമാനങ്ങളെടുക്കുന്നത്.സംസ്ഥാന കമ്മിറ്റിയുടെ ഒരു ഉൽപ്പന്നമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന കമ്മിറ്റിയെടുക്കുന്ന അഭിപ്രായം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിക്കളഞ്ഞാൽ സംസ്ഥാന്ന കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ മാത്രമേ നടപ്പിലാക്കൂ.പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് കേരളത്തിൽ നിന്നുള്ള രണ്ട് പി ബി അംഗങ്ങൾ. കേന്ദ്രത്തിൽ നിന്ന് പ്രവർത്തിക്കേണ്ട താനും എസ് രാമചന്ദ്രൻ പിള്ളയും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല.
തിലോത്തമൻ്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി?
സംഭവം എന്താണെന്ന് ശ്രദ്ധയിൽപെട്ടിരുന്നില്ല. സിപിഐ ഇത്തരം പ്രശ്നങ്ങൾ ഔചിത്യപൂർവം പരിഹരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. വൺഇന്ത്യമലയാളവുമായുള്ള അഭിമുഖം കഴിഞ്ഞശേഷം ഭക്ഷ്യ മന്ത്രി പി തിലോത്തമനുമായി ഫോണിൽ സംസാരിച്ച് നിജസ്ഥിതി മനസ്സിലാക്കും. കഴിഞ്ഞ കുറേ സമയങ്ങളിലായി വാർത്തകൾ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹം വളരെ അടുത്ത സുഹൃത്താണ്.
ഇ പി ജയരാജനെ ഒഴിവാക്കിയതായിരുന്നോ?
രണ്ടുതവണ തുടർച്ചയായി എംഎൽഎമാരായിരുന്നവരെ വീണ്ടും മത്സരിക്കരുതെന്ന് പാർട്ടിയാണ് തീരുമാനമെടുത്തത്. പാർട്ടിയുടെ പൊതുവിലുള്ള വ്യത്യസ്ത സമീപനമാണ്. ധാരാളം കഴിവുള്ളവർ സമൂഹത്തിലും സിപിഐഎമ്മിലുണ്ട്. അവരെ, മാറ്റിനിർത്തി പുതിയ ആളുകളെ കൊണ്ടുവരണമെന്ന് തീരുമാനമെടുത്തത് പാർട്ടി ഒരുമിച്ചാണ്. ആരോടും പ്രത്യേക താല്പര്യം പാർട്ടി കാണിച്ചിട്ടില്ല.
ശബരിമല തിരഞ്ഞെടുപ്പ് ദിനവും ചർച്ചയാക്കിയതിലും ഗൂഢാലോചനയുണ്ടോ?
തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല ചർച്ചയാക്കി വോട്ടു നേടാൻ കഴിയുമോ എന്ന് ബിജെപിയും യുഡിഎഫും ശ്രമിച്ചു നോക്കിയതാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതടക്കം നിരവധി വിഷയങ്ങൾ ചർച്ച ചെയ്തിട്ടും ജനം ഇടതുമുന്നണിക്കൊപ്പമാണ് നിന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിവിധ ഘട്ടങ്ങളിൽ ശബരിമല ചർച്ച വിഷയമാക്കാൻ ഇക്കൂട്ടർ ശ്രമിച്ചിരുന്നു. യുഡിഎഫിൻ്റെ പ്രകടനപത്രികയിൽ അവർ അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്നാണ് പറയുന്നത്.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ എന്ത് നിയമമാണ് കൊണ്ടുവരാൻ കഴിയുക.
ശബരിമലയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമം നടന്നിരുന്നോ?
അസാമാന്യ ധൈര്യമുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ ഒരു തീരുമാനം പറയാൻ കഴിയുകയുള്ളൂ. ശബരിമലയിൽ ശാന്തിയോടെയും സമാധാനത്തോടെയും തീർത്ഥാടകർ ഇത്തവണയും ദർശനം പൂർത്തിയാക്കി. കെ സുരേന്ദ്രൻ്റെയും രമേശ് ചെന്നിത്തലയുടെയും തലയിലുള്ള പ്രശ്നമാണ് ശബരിമല. ജനങ്ങൾക്ക് ശബരിമലയിൽ യാതൊരു പ്രശ്നവുമില്ല.രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ഇക്കൂട്ടരുടെ അങ്കലാപ്പിൽ നിന്നാണ് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്.
ജി സുകുമാരൻ നായരുടെ അഭിപ്രായത്തോട് ?
അദ്ദേഹം ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. ഇടതുപക്ഷത്തിന് പ്രവർത്തകരും നേതാക്കളും ജനങ്ങളുമായി ബന്ധപ്പെട്ടപ്പോൾ ഭരണത്തുടർച്ച ഉണ്ടാകണമെന്നാണ് എല്ലാവരും പറഞ്ഞത്.ജീവൻറെ സുരക്ഷിതത്വം ജനങ്ങൾക്ക് കിട്ടണമെങ്കിൽ ഇടതുമുന്നണി തുടരണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.ഇത് ബോധപൂർവ്വം അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. വോട്ടിൻ്റെ കാര്യത്തിൽ കൊടുക്കൽവാങ്ങലുകൾ കോൺഗ്രസും ബിജെപിയും തമ്മിൽ നടത്തുന്നുണ്ട്. കോൺഗ്രസും ബിജെപിയും ലീഗും ബിജെപിയുടെ അക്കൗണ്ട് പൂട്ടാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു.
വിജയപ്രതീക്ഷ എത്ര സീറ്റുകളിൽ?
തിരഞ്ഞെടുപ്പിൽ 85 മുതൽ 95 വരെയുള്ള സീറ്റുകളിൽ ഇടതുമുന്നണി വിജയിക്കും. കുറച്ച് ഭൂരിപക്ഷം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തും - എം എ ബേബി പറഞ്ഞു.