"വി മുരളീധരൻ തല മറന്ന് എണ്ണ തേയ്ക്കുന്നു'': പി കെ ശ്രീമതി വൺ ഇന്ത്യയോട്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ.വി. മുരളീധരൻ തലമറന്ന് എണ്ണ തേക്കുന്നു.മുഖ്യമന്ത്രിക്കെതിരെയുള്ള 'കൊവിഡിയറ്റ്' പരാമർശം അങ്ങേയറ്റം ബാലിശമാണ്. ഇരിക്കുന്ന പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും പി കെ ശ്രീമതി പറഞ്ഞു.കണ്ണൂരിലെ പാർട്ടി ഘടകത്തിൽ വിഭിന്ന ചേരിയുണ്ട് എന്നുള്ളത് തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്.അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് പാർട്ടിയിൽ സ്വാഭാവികമാണ്. അഭിപ്രായങ്ങൾ പറയുന്നതുകൊണ്ട് പരസ്പരം തർക്കമാണ് എന്ന് വരുത്തി തീർക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുമായി സംസാരിച്ചപ്പോൾ.
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ സർക്കാരുണ്ടാക്കുമോ?
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയെഴുതും. മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ജനോപകാരപ്രദമായ പദ്ധതികളും വികസന സ്വപ്നങ്ങളുമാണ് ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലത്തോളം പിണറായി സർക്കാർ നടപ്പിലാക്കിയത്. ഇടതുമുന്നണി ഗവൺമെൻ്റിൽ ജനങ്ങൾ എത്രയോ കാലം മുൻപ് തന്നെ വിശ്വാസമർപ്പിച്ച് കഴിഞ്ഞു.സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും വിലയിരുത്തൽ ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വരുമെന്ന് തന്നെയാണ്.
കൊലപാതക രാഷ്ട്രീയം പാർട്ടിക്ക് ഭൂഷണമോ ?
കൊലപാതക കേസുകളിൽ ആരു പ്രവർത്തിച്ചാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പാർട്ടിയല്ല സിപിഎം. ജനങ്ങളുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പാർട്ടി നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണ്. കൊലപാതകം അത് ഏതുവിധേനെ നടന്നാലും നിർഭാഗ്യകരമായ സംഭവം തന്നെയാണ്. കൊലപാതകങ്ങളെ തള്ളിപറയുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. പല ഘട്ടങ്ങളിലും എല്ലാ സിപിഎം നേതാക്കളും ഇക്കാര്യം അസന്നിഗ്ദ്ധമായി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ജയരാജൻമാർ കണ്ണൂരിൽ വിഭിന്ന ചേരിയിലാണോ?
ഇ പി ജയരാജൻ പി ജയരാജൻ രാജൻ എം പി ജയരാജൻ തുടങ്ങിയ മൂന്നുപേരും ഒറ്റക്കെട്ടോടെയാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നത്. ഈ മൂന്ന് പേരോടൊപ്പവും താൻ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ്. സിപിഎമ്മിലെ കണ്ണൂരിൽ വിഭിന്ന ചേരി എന്നുള്ളത് തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് പാർട്ടിയിൽ സ്വാഭാവികമാണ്. അഭിപ്രായങ്ങൾ പറയുന്നതുകൊണ്ട് പരസ്പരം തർക്കമാണ് എന്ന് പറയുന്നതിൽ ഒരു സാംഗത്യവുമില്ല.
പിണറായി വിജയൻ പാർട്ടിയിൽ ഏകാധിപതിയാണോ?
ദീർഘനാളായി ചില മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചാരവേലയാണിത്. നയപരമായ ഏതുകാര്യവും പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്താണ് തീരുമാനമെടുക്കാറുള്ളത്. ഒരിക്കലും അദ്ദേഹത്തിന് ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കേണ്ടതില്ല. കൂട്ടായ ചർച്ചകളോടെയും തീരുമാനങ്ങളോടെയുമാണ് പാർട്ടി തീരുമാനങ്ങൾ മുന്നോട്ടുപോകുന്നത്. തുടർ ഭരണം വരാൻ പോകുന്നു എന്ന് വന്നപ്പോഴല്ലെ, അദ്ദേഹത്തിനെതിരെയും പാർട്ടിക്കെതിരെയും കൂടുതൽ ആരോപണങ്ങൾ പൊങ്ങി വന്നത്. കഴിഞ്ഞ നാലേമുക്കാൽ വർഷവും മറ്റു വിവാദങ്ങൾ ഒന്നും വന്നില്ലല്ലോ? കേരളത്തിലെ പാർട്ടിയെ മറികടന്നുകൊണ്ടുള്ള ഒരു തീരുമാനവും സഖാവ് പിണറായി എടുക്കില്ല.
കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?
തിരഞ്ഞെടുപ്പിനുശേഷം പുതിയ സംസ്ഥാന സെക്രട്ടറി ആരാകണമെന്നുള്ളതിൽ സംസ്ഥാന സമ്മേളനം ചേരും. ഇ പി ജയരാജൻ വ്യവസായ വകുപ്പ് മന്ത്രിയാണ്. മന്ത്രിയായ ഒരാളെ സെക്രട്ടറിയാക്കാൻ പറ്റില്ലല്ലോ? കോടിയേരി അസുഖബാധിതനായ തോടെയാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹം പാർട്ടിയെ എങ്കിലും സഹായിക്കുന്നുണ്ട്. എകെജി സെൻട്രർ കേന്ദ്രീകരിച്ച് അദ്ദേഹം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എ വിജയരാഘവൻ എൽഡിഎഫ് കൺവീനർ സ്ഥാനവും സിപിഎം ആക്ടിങ് സെക്രട്ടറി സ്ഥാനവും നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
'കൊവിഡിയറ്റ്' പരാമർശത്തോട് ?
ഏത് ഉന്നതനായാലും അവർ ഇരിക്കുന്ന പദവികളിൽ ബഹുമാനം കാണിക്കണം. കേരളത്തിൽ നിന്നുള്ള വിദേശകാര്യസഹമന്ത്രിയാണ് വി മുരളീധരൻ. അദ്ദേഹത്തിന് വിമർശിക്കാൻ അധികാരമുണ്ട്. പക്ഷേ ഉപയോഗിക്കുന്ന അധിക്ഷേപകരമായ പദപ്രയോഗങ്ങളിൽ മാന്യത കാണിക്കണം. ഇത്തരത്തിലൊരു ഒരു പദം കൊണ്ട് ഒരാളെ ഇകഴ്ത്തികെട്ടുകയും അതിലൂടെ അയാളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. ഒരുതരത്തിലും ഇതിനെ അംഗീകരിക്കാൻ കഴിയില്ല. കൊവിഡ് പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം.പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച പ്രവർത്തനമാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഈ മഹാമാരി കാലത്ത് നിർവഹിച്ചത്.ഇതൊന്നും വി മുരളീധരൻ മറക്കരുത്. ഇത്തരത്തിൽ ഒരു പദപ്രയോഗം ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയെ ആക്ഷേപിച്ചത് അങ്ങേയറ്റം ബാലിശമാണ്. തലമറന്ന് എണ്ണ തേയ്ക്കുകയാണ് വി മുരളീധരൻ. അത് ഒരിക്കലും ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമല്ല - പി കെ ശ്രീമതി ടീച്ചർ അഭിപ്രായപ്പെട്ടു.
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video