കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും; ഇന്ത്യക്കാർ പാട് പെടും..വല്ലാത്ത തിരിച്ചടി
കാനഡ കഴിഞ്ഞാൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായി പോകുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയയാണ്. വിദേശ ബിരുദ പ്രോഗ്രാമുകൾ, കുടിയേറ്റ സൗഹൃദ നയങ്ങൾ, പ്രശസ്തമായ സർവകലാശാലകൾ, ബിരുദാനന്തര ബിരുദാനന്തര കോഴ്സുകൾ,തൊഴിൽ അവസരങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നത്.
എന്നാൽ ഓസ്ട്രേലിയ മോഹവും ഇനി എട്ടായി മടക്കി വെക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ നടപടികളിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയ. ഇന്ത്യക്കാർ അടക്കമുള്ളവർക്ക് തീരുമാനം കനത്ത തിരിച്ചടിയായേക്കും.

ഇംഗീഷ് പരീക്ഷകളിൽ ഉയർന്ന റേറ്റിംഗ് ലഭിച്ചാൽ മാത്രമേ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഉപരിപഠനം പോലുള്ള ആവശ്യങ്ങൾക്കായി ഓസ്ട്രേലിയയിലേക്ക് പോകാൻ സാധിക്കൂവെന്നാണ് പുതിയ നിർദ്ദേശങ്ങൾ. ഓസ്ട്രേലിയയിലേക്ക് വിവിധ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ IELTS, TOEFL അല്ലെങ്കില്‍ PTE പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിലേതെങ്കിലും വിജയിച്ചിരിക്കണം. താരതമ്യേന ബുദ്ധിമുട്ടേറിയവയാണ് ഈ പരീക്ഷകൾ. ഇവയിൽ കൂടുതൽ ബാൻഡ് സ്കോറുകൾ നേടിയെടുക്കുകയെന്നത് അതിലും പ്രയാസമായിരിക്കും.
മാത്രമല്ല വിസ അനുവദിക്കുന്നതിനായുള്ള സൂക്ഷപരിശോധനകൾ കൂടുതൽ കർശനമാക്കുകയും ചെയ്യുമത്രേ. കുടിയേറ്റക്കാരുടെ എണ്ണം സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കി. ഭാവി സാഹചര്യങ്ങൾ കൂടി മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കുടിയേറ്റത്തിന് രാജ്യത്ത് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ കൂടുതൽ പേരെ ഓസ്ട്രേലിയ സ്വീകരിക്കാൻ ആരംഭിച്ചു. ഇതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. രാജ്യത്തേക്ക് ഒഴുകുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വര്‍ധിക്കാനും കാരണമായെന്നാണ് ഓസ്ട്രേലിയയുടെ വിലയിരുത്തൽ. ഓസ്‌ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാനാകുന്ന രീതിയിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
അതേസമയം കുടിയേറ്റക്കാരുടെ മറ്റൊരു ഇഷ്ട രാജ്യമായ കാനഡയും പുതിയ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 2024 ജനുവരി 1 മുതൽ വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് പരിധി നിലവിലെ 10000 കനേഡിയൻ ഡോളറിൽ നിന്ന് 20635 കനേഡിയൻ ഡോളറായി ഉയർത്താനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. അതായത് ഇനി മുതൽ ജീവിത ചെലവിനായി അക്കൗണ്ടിൽ കാണിക്കേണ്ട തുക ഇന്ത്യക്കാരെ സംബന്ധിച്ച് 12 ലക്ഷത്തോളം വരും. നേരത്തേ ഇത് ആറ് ലക്ഷമായിരുന്നു. തീരുമാനം വലിയ തിരിച്ചടിയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.












Click it and Unblock the Notifications