കാനഡ വിദ്യാർത്ഥികളുടെ നെഞ്ചത്തടിക്കുമോ? ഡിസംബറിന് ശേഷം ആ പഴയ നിയമം തിരികെ വരും
ടൊറന്റോ: വിദ്യാർത്ഥി വിസയില്‍ എത്തുന്നവർക്ക് ആഴ്ചയില്‍ 20 മണിക്കൂർ ജോലി ചെയ്യാന്‍ അനുമതിയുള്ള രാജ്യമാണ് കാനഡ. വിദ്യാർത്ഥികളായി എത്തുന്നവർക്ക് അവരുടെ ചിലവുകള്‍ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഈ ജോലി വലിയ സഹായകമായി മാറുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ജീവിത ചില ഉയർന്നതോടെ ആഴ്ചയിലെ 20 മണിക്കൂർ ജോലി എന്നതില്‍ നിന്നും ലഭിക്കുന്നത് തുച്ഛമായ ശമ്പളം മാത്രമായി മാറുകയും ചെയ്തു.
കാനഡയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ആഴ്ചയില്‍ 20 മണിക്കൂർ മാത്രമെന്ന പരിധി പിന്‍വലിക്കണമെന്നാണ് വിദേശ വിദ്യാർത്ഥികള്‍ ഇപ്പോള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിന് ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്നതിലും നിലനിർത്തുന്നതിലും തൊഴിലുടമകൾ അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്നതിനാൽ 2022 നവംബർ 15 മുതൽ 2023 ഡിസംബർ 31 വരെ കനേഡിയൻ സർക്കാർ ഈ പരിധി താൽക്കാലികമായി മാറ്റിവെക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സമയപരിധി കഴിയാന്‍ പോകുന്നതാണ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നത്.

കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നത് അവർക്ക് രാജ്യത്ത് വർദ്ധിച്ചുവരുന്ന ചെലവുകൾക്കിടയിൽ വലിയ ആശ്വാസമായി മാറുമെന്നാണ് മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തനിക്ക് ഏകദേശം 40000 ഡോളർ വിദ്യാർത്ഥി വായ്പയുണ്ടെന്നും മുഴുവൻ സമയ ജോലിയിലൂടെ 10,00 ഡോളർ അടച്ചുതീർക്കാൻ കഴിഞ്ഞെന്നുമാണ് സസ്‌കാച്ചെവൻ യൂണിവേഴ്‌സിറ്റിയിലെ 20 കാരനായ ഇന്ത്യൻ വിദ്യാർത്ഥി ക്രുനാൽ ചാവ്ദ പറയുന്നത്.
"കഴിഞ്ഞ വർഷം സാമ്പത്തികമായി വളരെ മികച്ചതായിരുന്നു, കാരണം എനിക്ക് ആഴ്‌ചയിൽ 40 മണിക്കൂർ ജോലി ചെയ്യാനും എന്റെ ട്യൂഷൻ ഫീസ് അടയ്‌ക്കാനും കഴിഞ്ഞു," ചാവ്ദ കനേഡിയൻ വാർത്താ ഔട്ട്‌ലെറ്റിനോട് പറഞ്ഞു. ആഴ്ചയില്‍ 20 മണിക്കൂർ എന്ന മുൻ നിയമം തിരികെ വരുന്നതോടെ, പണപ്പെരുപ്പം മൂലം തന്റെ പലചരക്ക് ബജറ്റ് പ്രതിമാസം 100 ഡോളറിൽ നിന്ന് 300 ഡോളറായി ഉയരുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
കാനഡയിലെ മിക്ക പോസ്റ്റ്-സെക്കൻഡറി അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കും കാമ്പസിലും കൂടാതെ/അല്ലെങ്കിൽ പുറത്തും പ്രവർത്തിക്കാൻ അനുവാദമുണ്ട്. മുൻകാലങ്ങളിൽ, കാനഡയിലെ പോസ്റ്റ്-സെക്കൻഡറി ഇന്റർനാഷണൽ വിദ്യാർത്ഥികളിൽ പകുതിയോളം പേരും പഠനകാലത്ത് വരുമാനം നേടുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ പാർട് ടൈം ജോലി സമയം ആഴ്ചയില്‍ 20 മണിക്കൂറിലേക്ക് എന്ന നിലയിലേക്ക് ചുരുങ്ങുന്നത് സ്ഥിതി കൂടുതല്‍ സങ്കീർണ്ണമാക്കും.
ഇത്തരത്തില്‍ സമ്പാദിക്കുന്ന അധിക പണം "ഒരു ദന്തരോഗവിദഗ്ദ്ധനെപ്പോലെയുള്ള മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾക്ക് സഹായിക്കുന്നു, അത് സർവ്വകലാശാലയുടെ ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല". എന്നാണ് ഇക്വഡോറിൽ നിന്നുള്ള യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥിയായ ഡൊമെനിസി മദീനയെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍ പറയുന്നു.
40 മണിക്കൂർ ജോലിയെന്ന നിയമം സ്ഥിരമായ നിലനിർത്തുകയാണെങ്കില്‍ വിദ്യാർത്ഥികളുടെ ക്ഷേമത്തിലും മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുമെന്ന് മദീന പറയുന്നു. പാർപ്പിടത്തിന്റെ കാര്യത്തില്‍ അടക്കം വലിയ പ്രതിസന്ധിയാണ് കാനഡയില്‍ വിദ്യാർത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 20 മണിക്കൂർ എന്ന പഴയ നിയമിത്തിലേക്ക് ചിരിച്ച് പോകുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്നാണ് നോർത്ത് വാൻകൂവറിലെ കാപ്പിലാനോ സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കരൺദീപ് സിംഗ് സംഗേര വ്യക്തമാക്കുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നിരവധി അന്തർദേശീയ വിദ്യാർത്ഥികൾക്ക് താമസത്തിനായി ബെഡുകളും ഒറ്റമുറികളും പങ്കിടേണ്ടിവരുന്നു. ചിലർ ഭവനരഹിതരാകുകയോ പാലത്തിനടിയിലും മറ്റും ഉറങ്ങുകയോ ചെയ്യുന്നു. ജോലി സമയ പരിധി 40 മണിക്കൂർ എന്ന പരിധി നിലനിർത്തണമെന്ന ആവശ്യം വിലയിരുത്തുകയാണെന്നും നിലവിലെ പ്ലാനിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അത് പൊതുജനങ്ങളെ അറിയിക്കുമെന്നുമാണ് കുടിയേറ്റ വകുപ്പ് പറയുന്നത്.
ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം 800000 അന്തർദ്ദേശീയ വിദ്യാർത്ഥികളെ കാനഡ സ്വാഗതം ചെയ്തു, 2023-ൽ 900000 അന്തർദ്ദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള പാതയിലാണ് രാജ്യം. ഇമിഗ്രേഷൻ റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് ഓഫ് കാനഡ (IRCC) പ്രകാരം, അന്താരാഷ്ട്ര വിദ്യാർത്ഥികൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 22.3 ബില്യൺ ഡോളറിലധികം സംഭാവന ചെയ്യുന്നുണ്ട്. അതേസമയം, കാനഡയിലെ ഓരോ 10 വിദേശ വിദ്യാർത്ഥികളിൽ ഏകദേശം നാലെണ്ണം ഇന്ത്യൻ വിദ്യാർത്ഥികളാണ്.












Click it and Unblock the Notifications