യുകെ മോഹികളോട്.. ഏപ്രില്‍ കഴിഞ്ഞാല്‍ എട്ടിന്റെ പണി, അതിന് മുമ്പ് തീർക്കണം: യുകെയുടെ പുതിയ നീക്കം
കുടിയേറ്റ ജനസംഖ്യ നിയന്ത്രിക്കാനുള്ള ശക്തമായ നടപടി ക്രമങ്ങളുമായി യുകെ. ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ടാണ് യുകെയുടെ പുതിയ നടപടി. നേരത്തെ സ്റ്റുഡന്റ് വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സമാനമായ നടപടികളാണ് ഹെല്‍ത്ത് ആന്‍ഡ് കെയർ വർക്കേഴ്സ് വീസയിലും ഇപ്പോള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ നീക്കം യുകെ കുടിയേറ്റം ലക്ഷ്യമിടുന്ന ഇന്ത്യക്കാരെ അടക്കം നേരിട്ട് തന്നെ ബാധിക്കും. ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്തുകൊണ്ട് യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലിയാണ് രാജ്യത്തിന്റെ പുതിയ വിദേശ നയം പ്രഖ്യാപിച്ചത്. പുതിയ തീരുമാന പ്രകാര മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ആരോഗ്യ, പരിചരണ വിസയിലുള്ള വ്യക്തികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ഇനി അനുവദിക്കില്ല.

പുതിയ തീരുമാനം 2024 ഏപ്രില്‍ മുതല്‍ പ്രാബല്യം വരും. അതായത് ഇത്തരം വിസകളില്‍ ഉള്ള ഏതെങ്കിലും കുടിയേറ്റക്കാർ പങ്കാളികളെ യുകെയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണം. ഫലത്തില്‍ രാജ്യത്തെ കുടിയേറ്റ ജനസംഖ്യ കുറയ്ക്കുന്നതിനായി വിദേശ തൊഴിലാളികൾക്കായി കൂടുതൽ കർശനമായ വിസ നിയന്ത്രണങ്ങളാണ് യു കെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വൈദഗ്ധ്യമുള്ള വിസകൾ തേടുന്ന വിദേശ തൊഴിലാളികളുടെ ശമ്പള പരിധിയിലെ വർദ്ധനവും കുടുംബാംഗങ്ങളെ ആശ്രിതരായി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമാക്കുന്നതുമാണ് പ്രധാനമായി പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നത്. വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തിയിട്ടുണ്ട്.
ഫാമിലി വിസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പള നിരക്കിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ ഫാമിലി വിസ ലഭിക്കാനും മിനിമം 38,700 പൗണ്ട് ശമ്പളം വേണം. ഷോർട്ടേജ് ഓക്കിപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവുകളും ഇനിമുതല്‍ ഇല്ലാതാകും.
ഇന്ത്യക്കാരാണ്, പ്രധാനമായും മലയലാളികളാണ് നഴ്സിങ് ഹോമുകളിൽ കെയർ വർക്കർമാരായി പ്രധാനമായും എത്തുന്നുത്. എന്നാല്‍ ഇവർക്ക് ഏപ്രില്‍ മുതല്‍ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല. കെയറർ വീസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്നാണ് യുകെ സർക്കാർ വ്യക്തമാക്കുന്നത്.
കുടിയേറ്റ ജനസംഖ്യ ഉയരുന്നത് യുകെയില്‍ ഒരു പ്രധാന രാഷ്ട്രീയ വിഷയമായും ഉയർന്ന് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുകെയിലേക്കുള്ള ആശ്രിതരുടെ പ്രവേശനം നിയന്ത്രിച്ചുകൊണ്ട് കുടിയേറ്റം പരമാവധി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പങ്കാളികള്‍ക്കുള്ള വിസ നിയന്ത്രണത്തിന് പുറമെ ഇനിമുതല്‍ കെയർ ക്വാളിറ്റി കമ്മീഷൻ നിയന്ത്രിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ മാത്രമേ കെയർ പ്രൊവൈഡർമാർക്ക് സ്പോൺസർ ചെയ്യാൻ കഴിയൂ.
വിദ്യാർത്ഥി വിസയില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം നിലവില്‍ ഗവേഷണ സ്വഭാവമുള്ള കോഴ്സുകൾ പഠിക്കാനെത്തുന്നവർക്ക് മാത്രമായിരിക്കും ഇനി മുതൽ ആശ്രിത വിസ ലഭിക്കുക. യുകെയിലേക്കുള്ള കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ രാജ്യം ഒരുങ്ങുന്നത്. തീരുമാനം ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണവും വരുന്നത്.
പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡി വർക്കിന് കീഴിൽ 2022 ൽ ഏറ്റവും കൂടുതൽ പേർ യുകെയിൽ എത്തിയത് ഇന്ത്യയിൽ നിന്നാണ്, അതായത് 42 ശതമാനം പേർ. ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിലും 63 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കണക്കുകൾ. അതേസമയം ആശ്രിതരെ കൊണ്ടുവരുന്നതിൽ ഏറ്റവും മുന്നിൽ നൈജീരിയ ആണ്. തൊട്ട് പിന്നാല ഇന്ത്യയും പാക്കിസ്ഥാനും.
വിദ്യാർഥി വിസയിലെത്തിയാൽ പഠനം പൂർത്തിയാക്കാതെ വർക്ക് വിസയിലേക്ക് മാറാനാകില്ലെന്നും യുകെ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുംബത്തെ പരിപാലിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി കൊണ്ട് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന ഫണ്ട് സംബന്ധിച്ചും സർക്കാർ അവലോകനം നടത്തും. അതേസമയം പുതിയ നിയന്ത്രണങ്ങൾ നിലവിലെ വിദ്യാർത്ഥികളെ ബാധിക്കില്ല.












Click it and Unblock the Notifications