''ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല''
നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്തിനെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച് വീഡിയോ ചെയ്ത് എയറിലായിരിക്കുകയാണ് യൂട്യൂബറായ ഷെഫീന ബീവി. ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ട്രാൻസിഷൻ റീലിന്റെ പശ്ചാത്തലത്തിലാണ് ഷെഫീന അധിക്ഷേപവുമായി രംഗത്ത് വന്നത്.
മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം തുടങ്ങിയ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ഷെഫീന പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. ഇൻഫ്ളുവൻസർമാരടക്കം നിരവധി പേരാണ് ദയയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
നടി സരിത ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' '' സംസ്കാര സംരക്ഷക ആയ 'വ്യൂസ്' തിന്നാൻ കൊതിക്കുന്ന ബീവി കാക്ക. ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലെ ചില 'ബീവികൾ ' ഇപ്പഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണ്. അത്തരത്തിലൊരു പുണ്യപ്രവർത്തി ചെയ്ത് കൈയ്യടി വാങ്ങാൻ നോക്കിയതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ബീവി . നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെക്കുറിച്ച് അവർ കാച്ചിവിട്ട മുത്തശ്ശിക്കഥകൾ കേട്ടാൽ തോന്നും, നാടിന്റെ സംസ്കാരം മുഴുവൻ കാത്തുസൂക്ഷിക്കുന്നത് ഈ ഒരു മൊബൈൽ ക്യാമറയ്ക്കും റിംഗ് ലൈറ്റിനും പിന്നിലിരിക്കുന്ന ഈ ബീവി ആണെന്ന് !

സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും, അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നു എന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികൾ . പണ്ടൊക്കെ ഇത് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ, ഇന്നത് 'ഫേസ്ബുക്ക് ലൈവ്' വഴി നാലുലക്ഷം പേരെ കാണിക്കുന്നു എന്ന് മാത്രം.സ്വന്തം ജീവിതത്തിലോ ചിന്തയിലോ ഇല്ലാത്ത നന്മകൾ മറ്റുള്ളവരെ പഠിപ്പിക്കാൻ ഇറങ്ങുന്നതാണ് ഇവരുടെ പ്രധാന വിനോദം .
നല്ല കാര്യങ്ങൾ പറഞ്ഞാൽ ആരും കാണില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ആരെങ്കിലുമൊരാളെ ടാർഗെറ്റ് ചെയ്ത് സൈബർ ആക്രമണത്തിന് വഴിമരുന്നിട്ടുകൊടുക്കുക എന്നതാണ് ഇവരുടെ രീതി. എന്തായാലും നാട്ടുകാർ വിവരമുള്ളതുകൊണ്ട് ഇവരെ കൃത്യമായി എടുത്ത് 'എയറിൽ' കയറ്റിയിട്ടുണ്ട്. ട്രോളുകളും വിമർശനങ്ങളും താങ്ങാനാവാതെ ഒടുവിൽ ആ ബീവി കാക്ക വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടേണ്ടി വന്നു. അവർ വിമർശിച്ച ദയയാകട്ടെ, ഈ ഒച്ചപ്പാടുകളെയെല്ലാം ഒരൊറ്റ മാസ്സ് ഡയലോഗ് കൊണ്ട് തല്ലിത്തകർക്കുകയും ചെയ്തു.
വിമർശകരുടെ മുഖത്തടിച്ചതുപോലെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദയ മറുപടി നൽകിയത്. "ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..." എന്ന ഹാഷ്‌ടാഗ് വെറും ഒരു ട്രോൾ ഡയലോഗ് മാത്രമല്ല, തന്നെ തളർത്താൻ നോക്കിയവരുടെ വായടപ്പിച്ച മാസ്സ് കൗണ്ടർ കൂടിയായിരുന്നു അത്. സ്വന്തം ജീവിതവും ശരീരവും വസ്ത്രവും മറ്റാരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾക്ക് വലിയൊരു ആത്മവിശ്വാസം തന്നെയാണ് ദയയെപ്പോലെയുള്ളവരുടെ ഈ നിലപാടുകൾ നൽകുന്നത്.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കൊത്തിവലിച്ച് അതിൽ നിന്ന് വ്യൂസും ലൈക്കും മാത്രം ലക്ഷ്യമിടുന്ന ബീവിയോട് മറ്റുള്ളവരുടെ വസ്ത്രത്തിന്റെ നീളം അളക്കാൻ പോകുന്നതിന് മുൻപ്, സ്വന്തം ചിന്താഗതിയുടെ വീതി ഒന്ന് കൂട്ടാൻ നോക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ സോഷ്യൽ മീഡിയ നിങ്ങളെ കൃത്യമായി എയറിൽ കയറ്റി വിടും, പിന്നെ താഴോട്ട് ഇറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല! ''














Click it and Unblock the Notifications