'മമ്മൂട്ടിയേയും ലാലിനേയും 'കൊട്ടാൻ' ശ്രീനിവാസൻ ചെയ്തത്,'കഥ പറയുമ്പോൾ'മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല'..
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മമ്മൂട്ടിയും ശ്രീനിവാസനും. സൗഹൃദത്തിനപ്പുറം പരസ്പരം കളിയാക്കിയും തമാശകൾ പറഞ്ഞും പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിച്ചവരാണവർ. ഇരുവരുടെയും ഈ ആഴമേറിയ സൗഹൃദത്തെക്കുറിച്ചും അധികമാരും അറിയാത്ത ചില സിനിമാക്കഥകളെക്കുറിച്ചും പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'മമ്മൂട്ടിയും ശ്രീനിവാസനുമായിട്ടുള്ള ആത്മബന്ധം ആർക്കും തകർക്കാൻ പറ്റാത്തതായിരുന്നു. "ഞാൻ അയാളെ കഥാപാത്രമാക്കിയാണ് 'അഴകിയ രാവണൻ' എഴുതിയത്. കഥാപാത്രത്തെപ്പറ്റിയുള്ള എന്റെ വിശദീകരണം കേട്ടിട്ട് മമ്മൂട്ടി എന്നോട് ചോദിച്ചത്, ഇത് പി.കെ. പിള്ളയാണോ അതോ അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രൻ ആണോ എന്നായിരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. അവരൊന്നുമല്ല അത് നിങ്ങൾ തന്നെയാണ് എന്ന് ഞാൻ അവിടെവെച്ച് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ആ തിരക്കഥ അവിടെ നിൽക്കുമായിരുന്നുവെന്നും അതുകൊണ്ട് ഞാൻ ചിരിച്ചതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരാളെ വധിക്കണമെന്ന് ഉറപ്പിച്ചാൽ ഏതറ്റം വരെയും പോകും ശ്രീനിവാസൻ.

ഒരു കഥ മനസ്സിൽ വന്നപ്പോൾ എഴുതി ബാർബർ ബാലന്റെ കഥ (കഥ പറയുമ്പോൾ). അതിൽ ജീവിതമുണ്ട്, സ്വപ്നങ്ങളുണ്ട്, കണ്ണീരുണ്ട്, ചിരിക്കാനും ചിന്തിക്കാനുമുള്ള വകയുണ്ട്. ഇതിലൊരു അതിഥിവേഷമുണ്ട്, മമ്മൂട്ടിയെ റോൾ മോഡലാക്കി രൂപപ്പെടുത്തിയ വേഷം. റിയലിസ്റ്റിക് ആയി ഈ സിനിമ ചിത്രീകരിക്കണമെന്നതിനാൽ മമ്മൂട്ടിയുടെ മാനറിസങ്ങൾ മാറ്റിവെച്ചു, മനസ്സിനെ മാറ്റിയതുമില്ല.
മമ്മൂട്ടിക്ക് ആദ്യ ശമ്പളം കൊടുത്തത് നടനായും നിർമ്മാതാവായും നിർവാഹകനായും ഒക്കെ നിന്ന ശ്രീനിവാസനായിരുന്നു. മമ്മൂട്ടിക്ക് ആദ്യമായി ശബ്ദം കൊടുത്തതും ശ്രീനിവാസനാണ്. മമ്മൂട്ടിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം സിനിമയിൽ ഉള്ളതും ശ്രീനിവാസന് മാത്രമാണ്. "ക്രെയിൻ എന്തിന്, ക്യാമറ താഴെ വരൂ, ചില്ല എത്ര ഇട്ടു, ലെൻസ് എത്ര ഇട്ടു" എന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ... 36 സീനിന് എനിക്ക് 40 കൂളിംഗ് ഗ്ലാസ് വാങ്ങിക്കാൻ പറയുന്നതുമൊക്കെ 'സരോജ് കുമാർ' ആണെങ്കിലും ഇതൊക്കെച്ചെന്ന് കൊള്ളുന്നത് മമ്മൂട്ടിക്കാവുമെന്ന് ശ്രീനിവാസന് അറിയാമായിരുന്നു.
പൊറോട്ടയും പപ്പടവും ഗൾഫിലേക്ക് കയറ്റി അയക്കുന്ന ബിസിനസ്സും കേണൽ പദവി വാങ്ങാൻ ഓടുന്നതുമൊക്കെ മോഹൻലാലിനെ വലിച്ച് താഴെയിടാൻ തന്നെയായിരുന്നു 'ഉദയനാണ് താരം' എന്ന സിനിമയിൽ ശ്രീനിവാസൻ ശ്രമിച്ചത്. അത് ശ്രീനിവാസനെക്കൊണ്ട് മാത്രം നടക്കുന്ന കാര്യങ്ങളാണ്. അതൊക്കെ മമ്മൂട്ടിയും മോഹൻലാലിനും സമ്മതിച്ചുകൊടുക്കുന്നതുമാണ്.
ചെറിയ ബജറ്റിൽ തന്റെ ഭാര്യസഹോദരൻ കൂടിയായ മോഹനൻ സംവിധായകനാകുന്ന സിനിമ കൂടിയായിരുന്നല്ലോ 'കഥ പറയുമ്പോൾ'. ആ അതിഥിവേഷം മമ്മൂട്ടി തന്നെ ചെയ്യണം, പക്ഷേ മമ്മൂട്ടി വാങ്ങുന്ന പ്രതിഫലത്തിന്റെ നാലിലൊന്നുപോലും നൽകാനാവില്ല. ശ്രീനിവാസനും മുകേഷും ആണല്ലോ 'കഥ പറയുമ്പോൾ' എന്ന് പറയുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ. അതിന്റെ വിതരണത്തിൽ സിദ്ദിഖും കൂടി ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പടം ഇത്രയും വലിയ സൂപ്പർ ഹിറ്റായി മാറുമെന്ന് എഴുതുമ്പോൾ ശ്രീനിവാസൻ പോലും ചിന്തിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല. പടം വലിയ വാണിജ്യ വിജയമായപ്പോൾ മമ്മൂട്ടിക്ക് ശമ്പളം കൊടുക്കണമെന്നത് ശ്രീനിവാസന്റെ പ്രസ്റ്റീജ് ഇഷ്യൂ ആയി മാറി. "ഞാനും ആ നിലപാടിലായിരുന്നു" എന്നൊക്കെ മുകേഷ് ഇപ്പോൾ തട്ടിവിടുന്നുണ്ട്.
ശ്രീനിവാസൻ നിർമ്മിക്കുന്ന, ശ്രീനിവാസൻ എഴുതുന്ന സിനിമയായതിനാലാണ് മമ്മൂട്ടി അതിഥിവേഷം ചെയ്തതും പ്രതിഫലം വാങ്ങാത്തതും എന്നത് പരമമായ സത്യം. മമ്മൂട്ടിയുടെ ജീവിതവുമായി സാമ്യമുള്ള വേഷമായതിനാൽ പ്രതിഫലം വാങ്ങരുതെന്ന് മമ്മൂട്ടിയോട് ഭാര്യ സുൽഫത്ത് പറഞ്ഞതിനാലാണ് വാങ്ങാത്തതെന്ന് ഇപ്പോൾ മുകേഷ് പറയുന്നു. എന്തായാലും 'കഥ പറയുമ്പോൾ' എന്ന് പറയുന്ന സിനിമയെപ്പറ്റി ചിന്തിച്ചാൽ കോൾ അടിച്ചതൊക്കെ മുകേഷിനാണ്. അതിനുശേഷം വലിയ വിജയമായപ്പോൾ ടി.ഡി.എസ്സുകാരൊക്കെ പിടിച്ചതിന്റെ കുറെ കഥകളുണ്ട്. എനിക്കറിയാം ശ്രീനിവാസൻ പെട്ടത്, മുകേഷ് ഊരിപ്പോവുകയും ചെയ്തു'.












Click it and Unblock the Notifications