കാര്‍ഗിലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ദു:ഖം ബാക്കി
തിരുവനന്തപുരം: നാടിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീരഭടന്‍മാരുടെ ആശ്രിതര്‍ക്ക് ഓര്‍മയില്‍ ഇപ്പോഴും ദു:ഖത്തിന്റെ കനലുകള്‍. രാജ്യം ശത്രുവിനു മേല്‍ നേടിയ വിജയവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് ഈ ദിനം ദു:ഖസ്മരണകള്‍ നീറ്റലോടെ മനസില്‍ തെളിയുന്ന മുഹൂര്‍ത്തമാവുന്നു.
താങ്ങ് നഷ്ടപ്പെട്ടവര്‍ക്ക് അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മിക്കതും നിറവേറാതെ പോയതിന്റെ പരിദേവനങ്ങളും അവര്‍ക്ക് പറയാനുണ്ട്. അതിര്‍ത്തിയില്‍ മരണം വരിച്ച കക്കോടി മക്കട മഠത്തില്‍ നളിനാക്ഷന്‍ നായരുടെയും മാവൂരിലെ മഞ്ഞങ്ങോട്ട് മോഹന്‍ദാസിന്റെയും ആശ്രിതരെ വേട്ടയാടുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടത്തിന്റെ നോവുകളാണ്. ഒപ്പം അധികൃതരുടെ വാഗ്ദാന ലംഘനത്തിന്റെ കഥകളും അവര്‍ക്ക് പറയാനുണ്ട്.
മോഹന്‍ദാസിന്റെ ഭാര്യക്ക് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെങ്കിലും വാഗ്ദാനം ചെയ്ത ജോലി ഇതുവരെ കിട്ടിയിട്ടില്ല. നളിനാക്ഷന്‍ നായരുടെ ആശ്രിതര്‍ക്കും ജോലി വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും അത് ഇതുവരെ അധികൃതര്‍ നിറവേറ്റിയിട്ടില്ല. നേരത്തെ വാഗ്ദാനം ചെയ്തിരുന്ന കേന്ദ്രസഹായവും അവര്‍ക്ക് കിട്ടാതെ പോയി.
മേപ്പയ്യൂരിലെ സുരേഷിന് നാടിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നഷ്ടപ്പെട്ടത് രണ്ടു കാലുകളാണ്. ഇന്ന് കഷ്ടതയുടെ നാളുകളിലൂടെ കടന്നുപോവുകയാണ് സുരേഷും കുടുംബവും. സര്‍ക്കാര്‍ പണിതുകൊടുക്കുമെന്ന് പറഞ്ഞ വീട് ഇപ്പോഴും വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു.