ശരീരത്തിൽ 91 മുറിവുകൾ, തകർന്ന വാരിയെല്ലുകൾ; ഒന്നര വയസ്സുകാരൻ അർഷിദ് നേരിട്ടത് കൊടും ക്രൂരത
തിരുവനന്തപുരം നെടുമങ്ങാട് നടന്ന ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകം കേരള മനസ്സാക്ഷിയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതികളായ മാതാവ് അഖിലയെയും പങ്കാളി അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ, പുറത്തുവരുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കേവലം ഒരു കൊലപാതകമല്ല, മറിച്ച് ദീർഘകാലമായുള്ള ക്രൂരമായ പീഡനത്തിന്റെ ഫലമാണ് ഈ കുഞ്ഞിന്റെ മരണമെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ശരീരത്തിൽ 91 മുറിവുകൾ; തകർന്ന വാരിയെല്ലുകൾ
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ 91 ഓളം വ്യത്യസ്ത മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. പഴയ മുറിവുകളും ഇതിലുണ്ട്. അതായത് കുഞ്ഞ് ദീർഘകാലമായി കടുത്ത ശാരീരിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ വാരിയെല്ലുകൾക്ക് ഏഴ് പൊട്ടലുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നു. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ പടിയിൽ നിന്ന് വീണതാണെന്നായിരുന്നു പ്രതികളുടെ മൊഴി, എന്നാൽ ഇത് കള്ളമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി.

അമ്മയുടെ അറിവോടെയുള്ള ക്രൂരത
അഷ്കർ കുഞ്ഞിനെ മർദ്ദിക്കുന്നത് പലതവണ താൻ കണ്ടിരുന്നുവെന്ന് അമ്മ അഖില പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വടികൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും അത് തടയാനോ അധികൃതരെ അറിയിക്കാനോ മാതാവ് തയ്യാറായില്ല. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞ് തനിക്ക് ഒരു ബാധ്യതയാണെന്ന് തോന്നിയതിനാലാണ് കൊലപ്പെടുത്തിയതെന്ന് അഷ്കർ മൊഴി നൽകിയതായി സൂചനയുണ്ട്. ഇരുവരും ചേർന്ന് തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. പനവൂരിലെ വീട്ടിൽ തെളിവെടുപ്പിനായി അഷ്കറിനെ എത്തിച്ചപ്പോൾ വൻ ജനരോഷമാണ് ഉയർന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതി അഷ്കറിന് മുൻപും സമാനമായ രീതിയിൽ ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ ആദ്യ ഭാര്യയെയും സമാനമായ രീതിയിൽ ക്രൂരമായി മർദ്ദിച്ച് ഒരു വർഷത്തോളം അബോധാവസ്ഥയിലാക്കിയെന്ന പരാതിയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരും. കുഞ്ഞിന്റെ പിതാവ് അഖിൽ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അച്ഛന്റെ കുഴിമാടത്തോട് ചേർന്നാണ് ഇപ്പോൾ കുഞ്ഞിനെ സംസ്കരിച്ചത്. കേസിൽ കുറ്റക്കാർക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുൾപ്പടെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications