സമുദ്രോല്പന്ന കയറ്റുമതി സമരം: 50 കോടിയുടെ നഷ്ടം
കൊച്ചി: സമുദ്രോല്പന്ന കയറ്റുമതി വ്യവസായികള്‍ തുടങ്ങിയ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമരം കേരളത്തിലെ മത്സ്യമേഖലയില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നു. കയറ്റുമതി മുടങ്ങിയതു കാരണമുള്ള നഷ്ടത്തിനു പുറമെ ഒട്ടേറെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലുമാണ്.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിലേക്ക് വ്യവസായികള്‍ നിശ്ചിത ശതമാനം തുക അടയ്ക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനവരി നാല് വ്യാഴാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരം 12 വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കും.
സമരം കാരണം സര്‍ക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സമരം ചെയ്യുന്ന ഓരോ ദിവസവും അഞ്ചു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്.
സമരത്തിന്റെ വിവരം അറിയാതെ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൊച്ചി തുറമുഖത്തെത്തിയ ബോട്ടുകളിലെ മത്സ്യങ്ങള്‍ വാങ്ങാന്‍ ആളില്ലായിരുന്നു. നീണ്ടകരയിലും കൊല്ലത്തും സ്ഥിതി വ്യത്യസ്തമല്ല. ഇതോടെ മത്സ്യങ്ങളുടെ വിലയും ഇടിയാന്‍ തുടങ്ങി. പ്രധാന കയറ്റുമതി മത്സ്യമായ ചെമ്മീന്‍ കിലോയ്ക്ക് 200 രൂപയായിരുന്നത് 75 ആയി താഴ്ന്നു.
സമരം ബോട്ടുടമകളെയും മത്സ്യത്തൊഴിലാളികളെയും സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സമുദ്രോല്പന്ന സംസ്കരണ ശാല ജോലി ചെയ്യുന്നവരുള്‍പ്പെടെ 14 ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ സമരം കാരണം പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇതിനു പുറമെ അഞ്ചു ലക്ഷത്തോളം വരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും കഷ്ടപ്പെടുകയാണ്.
സമരം ഒരാഴ്ചത്തേക്ക് നീണ്ടു നിന്നാല്‍ ഇവരില്‍ പലരുടേയും അവസ്ഥ പരിതാപകരമായിത്തീരും എന്നാണ് കരുതുന്നത്. സമരത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വിവിധ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.