ബലാത്സംഗം: പൊലീസിന് വിമര്‍ശനം
കൊച്ചി: പൂത്തോട്ടയില്‍ ഊമയും ബധിരയുമായ ഷീജ എന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും സഹോദരനെ കുത്തിക്കൊലപ്പെടുത്തുകുയും ചെയ്ത കേസില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന് നിയമസഭാ സമിതി.
സംഭവത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തിരുന്നു. എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിഐജി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പി.സി.ജോര്‍ജ് അധ്യക്ഷനായ നിയമസഭാ സമിതി ഉത്തരവിട്ടു.
കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഫിബ്രവരി എട്ട് വ്യാഴാഴ്ച കൊച്ചി നഗരസഭാ ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സമിതി ശുപാര്‍ശ ചെയ്തു.
സംഭവം നടക്കുമ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ഗില്‍സ് മാത്യു ഇപ്പോള്‍ സിബിഐയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്. ഇയാള്‍ക്കെതിരെ സിബിഐ മേധാവിക്ക് പരാതി നല്‍കുമെന്നറിയിച്ച സമിതി ഇയാളെ സംസ്ഥാന സര്‍വീസിലേക്ക് തിരിച്ചുവിളിക്കണമെന്ന് ഡിജിപിയോടാവശ്യപ്പെട്ടു.
സിറ്റിംഗില്‍ സമിതിക്ക് മുമ്പാകെ എത്തിയ ഗില്‍സ് മാത്യുവിനെ ചെയര്‍മാന്‍ നഗരസഭാ ഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
മരിച്ച ഷീജയുടെയും സഹോദരന്‍ ശര്‍മയുടെയും അമ്മ സുഭദ്ര, സഹോദരി ഗീത, പൂത്തോട്ട കയര്‍ സഹകരണ സംഘം പ്രസിഡന്റ് പി.നാരായണദാസ് എന്നിവര്‍ തെളിവ് നല്‍കാനെത്തിയിരുന്നു.
1992ലാണ് പൂത്തോട്ട കയര്‍ സഹകരണസംഘത്തിലെ ജോലിക്കാരിയായിരുന്ന യുവതിയെ പത്തോളം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും അപമാനം സഹിക്കാനാവാതെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു.
1996ല്‍ സഹോദരന്‍ ശര്‍മയെ പ്രതികള്‍ കുത്തിക്കൊന്നതിനെ തുടര്‍ന്ന് ഷീജ വേമ്പനാട്ട് കായലില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇരട്ടമരണം സഹിക്കാനാവാതെ ഷീജയുടെ അച്ഛന്‍ ശങ്കുണ്ണിയും താമസിയാതെ മരിച്ചു.
ബലാത്സംഗത്തെ പറ്റി ഷീജയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല. അതേസമയം പ്രതികള്‍ നല്‍കിയ വ്യാജപരാതിയെ കുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതിനും ശേഷമാണ് ശര്‍മ കൊല ചെയ്യപ്പെട്ടത്.