എല്‍ഡിഎഫിന് ചരിത്രപരാജയമെന്ന് ടൈംസ് സര്‍വേ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് എല്‍ഡിഎഫിനെ കാത്തിരിക്കുന്നതെന്ന് ടൈംസ്ഓഫ് ഇന്ത്യ നടത്തിയ അവസാന റൗണ്ട് സര്‍വേ പറയുന്നു. 140 അംഗ നിയമസഭയില്‍ എല്‍ഡിഎഫിന് വെറും 35 സീറ്റേ ലഭിക്കൂ എന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്. ഇത് എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമായിരിക്കും.
ഏപ്രില്‍ അവസാനവാരം നടത്തിയ സര്‍വേ പ്രകാരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിെഫ് നിലശക്തിപ്പെടുത്തിരിക്കുകയാണ്. 47 ശതമാനത്തോളം വോട്ടുകള്‍ കരസ്ഥമാക്കുന്ന യുഡിഎഫ് നൂറ് സീറ്റുകള്‍ നേടും. മറ്റ് അഞ്ച് സീറ്റുകള്‍ കക്ഷിരരഹിതര്‍ക്കാണ്.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് ഇത്തരമൊരു വിജയം കൈവരിക്കാന്‍ അവസരമൊരുക്കുന്നതെന്ന് സര്‍വെ പറയുന്നു. മുമ്പത്തെ യുഡിഎഫ് സര്‍ക്കാരിനേക്കാളും മോശപ്പെട്ട പ്രകടനമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് 51 ശതമാനം വോട്ടര്‍മാരും പറഞ്ഞു. യുഡിഎഫിന് നല്ല ഭരണം കാഴ്ച വെക്കാനാകുമെന്നും ഇവര്‍ കരുതുന്നു.
മുഖ്യമന്ത്രിയുള്‍പ്പെടെ ഒട്ടേറെ മന്ത്രിമാരെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കിയ സിപിഎം തന്ത്രവും തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ലെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് മുഖ്യമന്ത്രിയാകാനിടയുള്ള വി.എസ്. അച്യുതാനന്ദനെ 22 ശതമാനം മാത്രമാണ് അനുകൂലിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എ.കെ. ആന്റണിയെ 32 ശതമാനം പേര്‍ അനുകൂലിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് കെ. കരുണാകരന്‍ ഉണ്ടാക്കിയ പ്രതിസന്ധിയൊന്നും യുഡിഎഫിന്റെയോ ആന്റണിയുടെയോ സാധ്യതയ്ക്ക് മങ്ങലേല്പിച്ചിട്ടില്ലെന്ന കണ്ടെത്തലും സര്‍വെയിലുണ്ട്.
1996ല്‍ ലഭിച്ചതില്‍ ഏഴ് ശതമാനത്തോളം വോട്ട് എല്‍ഡിഎഫിന് ഇത്തവണ നഷ്ടപ്പെടും. ഇതിന്റെ നേട്ടം യുഡിഎഫിനും ബിജെപിക്കുമാണ്. യുഡിഎഫിന് കഴിഞ്ഞ തവണത്തേതിലും മൂന്നു ശതമാനം വോട്ട് കൂടുതല്‍ നേടാന്‍ സാധിക്കുന്നതുകൊണ്ടാണ് വന്‍ ഭൂരിപക്ഷം ലഭിക്കുന്നത്. ബിജെപിക്കാകട്ടെ തങ്ങളുടെ വോട്ട് എട്ട് ശതമാനമാക്കി ഉയര്‍ത്താനും സാധിക്കും.
ഏപ്രില്‍ 24 മുതല്‍ 28 വരെ കേരളത്തിലെ 16 മണ്ഡലങ്ങളിലെ 2400 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്.












Click it and Unblock the Notifications