റാലി നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: ഗതാഗതതടസമുണ്ടാക്കി തലസ്ഥാനനഗരിയില്‍ റാലി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.
ആഗസ്ത് 11 ശനിയാഴ്ച സിഎസ്ഐ ദക്ഷിണകേരളാ മഹായിടവകയുടെ നേതൃത്വത്തിലാണ് സ്ത്രീപിഡനത്തിനെതിരെ വനിതാ വിമോചനയാത്ര നടന്നത്. വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും റാലി മുറിച്ച് കടക്കാന്‍ സംഘാടകര്‍ അനുവദിച്ചിരുന്നില്ല. ഇത് ഹൈക്കോടതി വിധിക്ക് വിരുദ്ധമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ രാജന്‍ സിംഗ് പറഞ്ഞു.
റാലി കടന്നുപോകുന്ന സമയത്ത് പല കവലകളിലും മുറിച്ചു കടക്കാന്‍ അനുവദിക്കണമെന്ന് കാല്‍നടയാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യാതൊരു തരത്തിലും റാലി മുറിച്ചുകടക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു സംഘാടകര്‍. പൊലീസ് ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. കാല്‍നടയാത്രക്കാരെ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് റാലി നടത്താന്‍ അനുവാദം നല്‍കിയെതന്നും പൊലീസ് വ്യക്തമാക്കി.
പിഎംജി ജംഗ്ഷന്‍ മുതല്‍ കിഴക്കേക്കോട്ട വരെ ആറ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കിഴക്കേക്കോട്ടയിലേക്കുള്ള വാഹനങ്ങള്‍ ഇടുങ്ങിയ സമാന്തര റോഡുകള്‍ വഴി തിരിച്ചുവിട്ടപ്പോള്‍ അവയിലും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു. റാലിയില്‍ പങ്കെടുത്ത ഫ്ലോട്ടുകള്‍ കിഴക്കേകോട്ടയിലെത്തിയ ശേഷം വണ്‍വേ നിയമം ലംഘിച്ച് തിരിച്ച് വന്നത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരുന്നു.