പണിമുടക്ക്: സാമ്പത്തിക മേഖലയില്‍ മാന്ദ്യം
തിരുവനന്തപുരം: പൊതുപണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ മാന്ദ്യം ഉണ്ടാക്കിയിരിക്കുകയാണ്. സമ്പദ്രംഗത്തെ എല്ലാ മേഖലയെയും ഈ മാന്ദ്യം ബാധിച്ചിരിയ്ക്കുന്നു. പണിമുടക്ക് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചെറിയതോതില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. സമരം തുടര്‍ന്നാല്‍ മാന്ദ്യം രൂക്ഷമാവും.
കേരളം ഒട്ടാകെ ഈ മാന്ദ്യം ഉണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളെയാണ് ഇത് കാര്യമായി ബാധിച്ചിട്ടുള്ളത്.
സമരം നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണെങ്കിലും ഇത് കാര്‍ഷിക മേഖലയെയും വ്യാവസായിക മേഖലയെയും ബാധിച്ചിട്ടുണ്ട്. കേരളത്തിലെ കാര്‍ഷിക വിപണികളിലൊക്കെ കച്ചവടം കഴിഞ്ഞ ഒരാഴ്ചയായി വളരെ കുറവാണ്.
തിരുവനന്തപുരത്തെ പച്ചക്കറി ഉല്പന്നച്ചന്തകളില്‍ ആവശ്യം ഏതാണ്ട് 40 ശതമാനം കുറഞ്ഞിരിയ്ക്കുകയാണ്. ആറാലുംമൂട്, ബാലരാമപുരം, നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് കാര്‍ഷിക ഉല്പന്നങ്ങളുടെ വല്‍പ്പനയില്‍ കുറവ് കാണുന്നത്. തിരുനന്തപുരത്ത് മാത്രമല്ല. സംസ്ഥാനത്ത് എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ.
ആവശ്യം കുറഞ്ഞതുകൊണ്ട് വിലയും താഴോട്ട് തന്നെ. കാര്‍ഷിക ഉല്പന്നക്കമ്പോളങ്ങളില്‍ ഇപ്പോള്‍ വില്‍ക്കാനാവാത്ത സാധനങ്ങള്‍ സൂക്ഷിച്ച് വച്ച് ഇനി വില്‍ക്കാനാവില്ല. അതുകൊണ്ട് നഷ്ടം കര്‍ഷകനുതന്നെ.
നഗരത്തിലെ കട കമ്പോളങ്ങളെയും ഈ മാന്ദ്യം ബാധിച്ചിട്ടുണ്ട്. തിരുവന്തപുരം സര്‍ക്കാര്‍ ജീവനക്കാരുടെ നഗരമായതുകൊണ്ട് കമ്പോളത്തില്‍ എത്തുന്നവര്‍ ഏറെയും സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം കുറച്ച് ചെലവാക്കി അടുത്തമാസത്തേയ്ക്ക്കൂടി നീക്കിവയ്ക്കുന്നതിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ലെന്നാണ് കട ഉടമകള്‍ പറയുന്നത്.
സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ പച്ചക്കറിയും മറ്റും വില്‍ക്കുന്നവര്‍ക്കും ചെലവില്ലാത്ത അവസ്ഥയാണ്.മാന്ദ്യം കാര്‍ഷിക മേഖലയെ മാത്രമല്ല ബാധിച്ചിരിയ്ക്കുന്നത്.
വാഹന വ്യാപാരം, കാര്‍ ഫിനാന്‍സ്, വാഹന ഇന്‍ഷുറന്‍സ്, ഭൂമി കൈമാറ്റം എന്നിവയെയും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തതിനാലാണ് വാഹന വില്പന നിലച്ചത്. ഇത് വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ ഇടപാടും കുറച്ചു.
1000 ചെറിയ കാറുകള്‍ ഉള്‍പ്പടെ ഏകദേശം 2000 -ാളം കാറുകളാണ് പ്രതിമാസം കേരളത്തില്‍ വില്‍ക്കുന്നത്. ട്രക്ക്, ബസ് എന്നിവ വേറെയും. ഇരുചക്ര വാഹനങ്ങളാണെങ്കില്‍ 10,000ല്‍ കുറയാതെ മാസംതോറും കേരളത്തില്‍ വിറ്റുവരുന്നു. ഇവയുടെ വില്‍പ്പനയും കുത്തനെ താഴ്ന്നു. വാഹന വില്പന ഇപ്പോള്‍ നടന്നില്ലെങ്കില്‍ സമരം കഴിഞ്ഞുള്ള ദിവസങ്ങളില്‍ നടന്നേയ്ക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ പച്ചക്കറി വല്‍പ്പനക്കാര്‍ക്ക് അന്നന്ന് വില്പന നടന്നേ പറ്റൂ. അതാണ് അവരെ വിഷമിപ്പിക്കുന്നത്.
ഇതിന് പുറമേ കൊച്ചിയില്‍ നടക്കുന്ന തേയില ലേലം, മലഞ്ചരക്ക് കച്ചവടം എന്നിവയും നിലച്ച മട്ടാണ്. വില്‍പ്പന നികുതി അടയ്ക്കാനുള്ള വിഷമമാണ് ഇതിന് കാരണം. വില്‍പ്പന നികുതി ബാങ്കുകളില്‍ അടയ്ക്കാമെങ്കിലും ഇതുസംബന്ധിച്ച രേഖകള്‍ കിട്ടാന്‍ വിഷമമായതുകൊണ്ട് പലരും ഇതിന് തുനിയുന്നില്ല. തേയില ലേലത്തില്‍ നിന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിട്ടുനില്‍ക്കുന്നതും ഈ രംഗത്തെ മാന്ദ്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
പണം വരവ് കുഞ്ഞതുകൊണ്ട് കടകളില്‍ എത്തുന്നവരുടെ എണ്ണം മാത്രമല്ല യാത്രക്കാരുടെ എണ്ണവും കുറഞ്ഞതായി സ്വകാര്യ ബസ് ഉടമകളും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും വ്യക്തമാക്കുന്നു.
കാര്യങ്ങള്‍ സാധിക്കാനായി തിരുവനന്തപുരത്തേയ്ക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞു. ഇത് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വരവിനെ മാത്രമല്ല റെയില്‍വെയെയും ബാധിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷയുടെ ഓട്ടവും നന്നെ കുറഞ്ഞു. ഈ സമരം നീണ്ടുനിന്നാല്‍ സിനിമകാണാന്‍ എത്തുന്നവരുടെ എണ്ണം പോലും കുറയും. കേബിള്‍ ടി വി യുടെ വരവോടെ വരുമാനം കുറഞ്ഞ വീഡിയൊ കസെറ്റ് കടകളിലും കഴിഞ്ഞ ഒരാഴ്ചയായി കസെറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞിരിയ്ക്കുന്നു. സിനിമാതിയേറ്ററുകളിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ നിര്‍മ്മിച്ചു കഴിഞ്ഞ പല സിനിമകളും വിപണിയിലിറക്കേണ്ട സമയം നീട്ടുകയാണ്.












Click it and Unblock the Notifications